മാന്നാർ നായർ സമാജം ഹൈസ്ക്കൂളിൽ പത്തിൽ പഠിക്കുമ്പോൾ ഞാനായിരുന്നു എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ്. സെക്രട്ടറി കുട്ടംപേരൂരിലുള്ള ഒരു രാജനും. പത്തുരണ്ടായിരം പേര് പഠിക്കുന്ന ആ സ്ക്കൂളിൽ ഞങ്ങൾ എസ്.എഫ്. കാർ നൂറിൽ താഴെ മാത്രം. ഞങ്ങളുടെ പഠിപ്പ് മുടക്ക് സമരം ഒന്നും ഹെഡ് മാസ്റ്റർ കെ.പി. ഗോപാലകൃഷ്ണപിള്ള സാർ ഗൌരവത്തിൽ എടുക്കാറേയില്ല. സമര ദിവസം ഞങ്ങൾ അവിടെയും ഇവിടെയും നടന്ന് കുറേ ഈങ്ക്വിലാബ് വിളിക്കും. ബോറടിക്കുമ്പോൾ ക്ലാസ്സിൽ കയറാതെ ഞങ്ങൾ വീട്ടിൽ പോകും.തൊട്ടു താഴെ ക്ലാസ്സിൽ പഠിക്കുന്ന അനുജൻ രാജൻ പോലും ഒരനുഭാവവും പ്രകടിപ്പിക്കുമായിരുന്നില്ല.
സെക്രട്ടറി രാജൻ ഒരു തീവ്ര വിപ്ലവകാരിയായിരുന്നു. അന്നു തന്നെ പത്തിരുപത്തിരണ്ടു വയസ്സ് പ്രായം കാണും. എനിക്കാകട്ടെ കഷ്ടിച്ച് 15 വയസ്സും.
ഇതിങ്ങനെ വിട്ടാൽ പറ്റുകയില്ലല്ലോ. ഒരു സംസ്ഥാന വ്യാപകമായ പഠിപ്പ് മുടക്ക്. എങ്ങനെയും ക്ലാസ്സ് നടക്കുന്നത് തടയണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ആദ്യം ഗേൾസ് സ്കൂളിൽ ചെന്ന് പെണ്‍ കുട്ടികളെ ഇറക്കുക. അക്കാര്യത്തിൽ എനിക്ക് പരിപൂർണ്ണ യോജിപ്പായിരുന്നു. ഞങ്ങൾ പത്തറുപത് പേർ തൊട്ടടുത്തുള്ള പെണ്‍ വിഭാഗത്തിലേക്ക് മാർച്ച് ചെയ്തു. 13 പെണ്‍ കുട്ടികൾ ക്ലാസ്സ് ഉപേക്ഷിച്ച് പുറത്തിറങ്ങി.
സി.പി.എം. ന്റെ രണ്ട് ആലപ്പുഴ ജില്ലാ നേതാക്കന്മാരുടെ 7 മക്കൾ ബോയ്സിലും ഗേൾസിലുമായി പഠിക്കുന്നുണ്ട്. സ്ഥലം എം.എൽ.എ. കൂടിയായ പി.ജി. പുരുഷോത്തമൻപിള്ളയുടെ 3 മക്കൾ - ഞാൻ, അനിയൻ രാജൻ, അനിയത്തി മിനി - ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, പാർട്ടിയുടെ മാന്നാറിലെ ജീവനാഡിയുമായ സ. കെ.കെ. ചന്ദ്രശേഖരൻപിള്ള വൈദ്യന്റെ 4 പെണ്‍മക്കൾ - ഗീത, ഗംഗ, അംബിക, ഹൃദയ -. പക്ഷെ സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ വൈദ്യന്റെ രണ്ടാമത്തെ മകൾ ഗീതയും, പുരുഷോത്തമൻ പിള്ളയുടെ മൂത്ത മകൻ രവീന്ദ്രനാഥും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എങ്ങനെയും പഠിത്തം മുടക്കിക്കണമെന്നാണല്ലോ തീരുമാനം. റോഡിൽ നിന്ന് സ്ക്കൂളിലേക്ക് കല്ലേറു തുടങ്ങി. ഈ കലാപരിപാടി അധികനേരം ആഘോഷിക്കാൻ മാന്നാർ പോലീസ് ഞങ്ങളെ അനുവദിച്ചില്ല. പെണ്‍ കുട്ടികളെ ജീപ്പിലും, ഞങ്ങളെ പൊരിവെയിലത്ത് നടത്തിയും സ് റ്റെഷനിൽ കൊണ്ട് പോയി. ഈനാംപേച്ചിയും മരപ്പട്ടിയും എന്ന പോലെ ചേരുംപടി ചേർച്ചയുള്ളവരായിരുന്നു എസ്. ഐ.യും ഇഞ്ചാർജ് ഹെഡ് കോണ്‍സ്റ്റബിളും. ചുവപ്പു കണ്ടാൽ മദമിളകും.
സടേഷ്ന്റെ വരാന്തയിലും പുറത്തുമായി ഞങ്ങളെ ഇരുത്തി. എസ്.ഐ. വന്നിട്ടു വേണം നടപടി എടുക്കാൻ. ഏഡ് ഇടയ്ക്കിടെ വന്ന് വെരുട്ടുന്നുണ്ട്. ക്ഷീണിച്ച് മുദ്രാവാക്യം വിളിയൊക്കെ എപ്പോഴേ നിർത്തി. എസ്.ഐ. വന്നുകഴിഞ്ഞാൽ സംഭവിക്കാൻ സാദ്ധ്യതയുള്ളത് ഓർത്തപ്പോൾ എന്റെ വിപ്ലവ വീര്യം കുറേശെ അലിയാൻ തുടങ്ങി. അപ്പോഴാണ് എണ്ണയ്ക്കാട്ടുകാരൻ ഒരു പോലീസുകാരൻ എന്റെ ശ്രദ്ധയിൽ പെട്ടത്. എന്റെ അമ്മാവന്റെ ഒരാശ്രിതനാണ്. എന്നെ ഒരു പക്ഷെ പരിചയം കാണാം.
മനസ്സിലായില്ലെങ്കിൽ ഗോപാലപിള്ള വൈദ്യന്റെ അനന്തിരവൻ ആണെന്ന് പറയാം.
"നമുക്ക് ചായയോ, നാരങ്ങാ വെള്ളമോ വല്ലോം തരുമോന്ന് ഞാൻ കേറി അന്വേഷിച്ചിട്ടു വരാം." എം.എൽ.എ.യുടെ മകനല്ലേ, സംഭവം ചിലപ്പോൾ നടന്നേക്കാം. മറ്റു വിപ്ലവകാരികൾ അങ്ങനെയാണ് കരുതിയത്.
പേടിച്ചാണെങ്കിലും ഞാൻ അകത്തു കയറി ആ പോലീസുകാരനെ കണ്ടു. "ചേട്ടാ, എന്നെ മനസ്സിലായോ, ഞാൻ കോയിക്കലെ വൈദ്യന്റെ അനന്തിരവനാ. ഞങ്ങളെ എപ്പം വിടും."
"വിടാനോ, ഹ ഹ ഹ, എസ്.ഐ. അദ്ദേഹം വന്നിട്ട് നാലു പൂശു പൂശീട്ടെ വിടാവൂന്ന ഐ.ജി.യുടെ ഉത്തരവ്. എന്തിനാ എന്റെ കൊച്ചനേ, ഈ വയ്യാവേലിക്കൊക്കെ, പോയെ..?"
"പറ്റിപ്പോയി, ചേട്ടാ. പോലീസ് എം.എൽ.എ. യുടെ മക്കളെ തല്ലുമോ...?" എന്റെ ശുദ്ധഗതികൊണ്ട് ചോദിച്ചു പോയതാണ്.
"മറ്റുള്ളവർക്ക്, നാലും എമ്മെല്ലേടെ മക്കൾക്ക് എട്ടും അടി കൊടുക്കാനാ ഉത്തരവ്."
എന്റെ തൃക്കുരട്ടി മഹാദേവരേ....ഞാൻ അറിയാതെ വിളിച്ചു പോയി. "കുറുപ്പുചേട്ടാ, എന്നെ ഇവിടുന്നൊന്ന് വലിയാൻ സഹായിക്കാമോ?" അഭ്യർത്ഥിക്കുകയല്ല, സത്യത്തിൽ യാചിക്കുകയായിരുന്നു.
"മേലാൽ ഈ കുണ്ടാമണ്ടിക്കൊന്നും പോയേക്കരുത് - എന്നൊരു താക്കീതോടെ പിറകിലെ ഗേറ്റ് തുറന്നു തന്നു. പോലീസ് ക്വാർട്ടേഴ്സകളുടെ മുറ്റത്തു കൂടി, പടനിലം ചന്ത വഴി ഞാനെന്റെ വിപ്ലവ വീര്യം ബലികഴിച്ചു.
കാലങ്ങൾക്ക് ശേഷം. ഞാൻ ഡി.വൈ.എഫ്.ഐ. മേഖലാ കമ്മറ്റി സെക്രട്ടറി. കൂത്ത് പറമ്പ് വെടിവെപ്പിൽ പ്രതിഷേധിച്ച് പുളിക്കീഴ് പോലീസ് സ്റ്റെഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നയിക്കുകയാണ്. കുറുപ്പ് ചേട്ടനായിരുന്നു പുളിക്കീഴ് അഡീഷണൽ എസ്.ഐ.
ആ ദ്രോഹി അനുയായികളെ സാക്ഷിയാക്കി എന്നെ വധിക്കുമെന്ന് ഞാൻ വിചാരിച്ചില്ല
. "എട്ട് ചൂരൽ കഷായം എന്നു കേട്ടപ്പോൾ, കൊടിയും വടിയുമിട്ടിട്ട് ഓടിപ്പോയവനാ നിങ്ങടെ ഈ നേതാവ്. എടാ പിള്ളാരെ, നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലിയോടാ...."
ഇതിനേക്കാൾ ഭേദമായിരുന്നു, കൂത്തുപറമ്പ് വെടിവെപ്പ്!