Saturday, April 19, 2014

അടവു നയം! : പി. രവീന്ദ്രനാഥ്




മാന്നാർ നായർ സമാജം ഹൈസ്ക്കൂളിൽ പത്തിൽ പഠിക്കുമ്പോൾ ഞാനായിരുന്നു എസ്.എഫ്.ഐ. യൂണിറ്റ്  പ്രസിഡന്റ്.  സെക്രട്ടറി കുട്ടംപേരൂരിലുള്ള ഒരു രാജനും. പത്തുരണ്ടായിരം പേര്  പഠിക്കുന്ന ആ സ്ക്കൂളിൽ ഞങ്ങൾ എസ്.എഫ്. കാർ നൂറിൽ താഴെ മാത്രം. ഞങ്ങളുടെ പഠിപ്പ്  മുടക്ക്  സമരം ഒന്നും ഹെഡ് മാസ്റ്റർ കെ.പി. ഗോപാലകൃഷ്ണപിള്ള സാർ ഗൌരവത്തിൽ എടുക്കാറേയില്ല. സമര ദിവസം ഞങ്ങൾ അവിടെയും ഇവിടെയും നടന്ന്  കുറേ ഈങ്ക്വിലാബ്  വിളിക്കും. ബോറടിക്കുമ്പോൾ ക്ലാസ്സിൽ കയറാതെ ഞങ്ങൾ വീട്ടിൽ പോകും.തൊട്ടു താഴെ ക്ലാസ്സിൽ പഠിക്കുന്ന അനുജൻ രാജൻ പോലും ഒരനുഭാവവും പ്രകടിപ്പിക്കുമായിരുന്നില്ല. 

സെക്രട്ടറി രാജൻ ഒരു തീവ്ര വിപ്ലവകാരിയായിരുന്നു. അന്നു തന്നെ പത്തിരുപത്തിരണ്ടു വയസ്സ്  പ്രായം കാണും. എനിക്കാകട്ടെ കഷ്ടിച്ച്  15 വയസ്സും. 



ഇതിങ്ങനെ വിട്ടാൽ പറ്റുകയില്ലല്ലോ. ഒരു സംസ്ഥാന വ്യാപകമായ പഠിപ്പ്  മുടക്ക്.  എങ്ങനെയും ക്ലാസ്സ്  നടക്കുന്നത്  തടയണമെന്ന്  ഞങ്ങൾ  തീരുമാനിച്ചു. ആദ്യം ഗേൾസ്‌  സ്കൂളിൽ ചെന്ന്  പെണ്‍ കുട്ടികളെ ഇറക്കുക. അക്കാര്യത്തിൽ എനിക്ക്  പരിപൂർണ്ണ യോജിപ്പായിരുന്നു. ഞങ്ങൾ പത്തറുപത് പേർ തൊട്ടടുത്തുള്ള പെണ്‍ വിഭാഗത്തിലേക്ക്  മാർച്ച്  ചെയ്തു. 13 പെണ്‍ കുട്ടികൾ ക്ലാസ്സ്  ഉപേക്ഷിച്ച്  പുറത്തിറങ്ങി.

സി.പി.എം. ന്റെ  രണ്ട്  ആലപ്പുഴ ജില്ലാ നേതാക്കന്മാരുടെ 7 മക്കൾ ബോയ്സിലും ഗേൾസിലുമായി പഠിക്കുന്നുണ്ട്. സ്ഥലം എം.എൽ.എ. കൂടിയായ പി.ജി. പുരുഷോത്തമൻപിള്ളയുടെ 3 മക്കൾ - ഞാൻ, അനിയൻ രാജൻ, അനിയത്തി മിനി - ആദ്യകാല കമ്മ്യൂണിസ്റ്റ്  നേതാവും, പാർട്ടിയുടെ മാന്നാറിലെ ജീവനാഡിയുമായ സ. കെ.കെ. ചന്ദ്രശേഖരൻപിള്ള വൈദ്യന്റെ 4 പെണ്‍മക്കൾ - ഗീത, ഗംഗ, അംബിക, ഹൃദയ -. പക്ഷെ സമരത്തോട്  ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ വൈദ്യന്റെ രണ്ടാമത്തെ മകൾ ഗീതയും, പുരുഷോത്തമൻ പിള്ളയുടെ മൂത്ത മകൻ രവീന്ദ്രനാഥും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എങ്ങനെയും പഠിത്തം മുടക്കിക്കണമെന്നാണല്ലോ തീരുമാനം. റോഡിൽ നിന്ന്  സ്ക്കൂളിലേക്ക്  കല്ലേറു തുടങ്ങി. ഈ കലാപരിപാടി അധികനേരം ആഘോഷിക്കാൻ മാന്നാർ പോലീസ് ഞങ്ങളെ അനുവദിച്ചില്ല. പെണ്‍ കുട്ടികളെ ജീപ്പിലും, ഞങ്ങളെ പൊരിവെയിലത്ത്  നടത്തിയും സ് റ്റെഷനിൽ കൊണ്ട്  പോയി. ഈനാംപേച്ചിയും മരപ്പട്ടിയും എന്ന പോലെ ചേരുംപടി ചേർച്ചയുള്ളവരായിരുന്നു എസ്. ഐ.യും ഇഞ്ചാർജ്  ഹെഡ് കോണ്‍സ്റ്റബിളും. ചുവപ്പു കണ്ടാൽ മദമിളകും.


സടേഷ്ന്റെ വരാന്തയിലും പുറത്തുമായി ഞങ്ങളെ ഇരുത്തി. എസ്.ഐ. വന്നിട്ടു വേണം  നടപടി എടുക്കാൻ.  ഏഡ്  ഇടയ്ക്കിടെ വന്ന്  വെരുട്ടുന്നുണ്ട്. ക്ഷീണിച്ച്  മുദ്രാവാക്യം വിളിയൊക്കെ എപ്പോഴേ നിർത്തി. എസ്.ഐ. വന്നുകഴിഞ്ഞാൽ സംഭവിക്കാൻ സാദ്ധ്യതയുള്ളത്  ഓർത്തപ്പോൾ എന്റെ വിപ്ലവ വീര്യം കുറേശെ അലിയാൻ തുടങ്ങി. അപ്പോഴാണ്‌  എണ്ണയ്ക്കാട്ടുകാരൻ ഒരു പോലീസുകാരൻ  എന്റെ ശ്രദ്ധയിൽ പെട്ടത്.  എന്റെ അമ്മാവന്റെ ഒരാശ്രിതനാണ്.  എന്നെ ഒരു പക്ഷെ പരിചയം കാണാം.

 മനസ്സിലായില്ലെങ്കിൽ ഗോപാലപിള്ള വൈദ്യന്റെ അനന്തിരവൻ ആണെന്ന്  പറയാം.

"നമുക്ക്  ചായയോ, നാരങ്ങാ വെള്ളമോ വല്ലോം തരുമോന്ന്  ഞാൻ കേറി അന്വേഷിച്ചിട്ടു വരാം." എം.എൽ.എ.യുടെ മകനല്ലേ, സംഭവം ചിലപ്പോൾ നടന്നേക്കാം. മറ്റു വിപ്ലവകാരികൾ  അങ്ങനെയാണ്  കരുതിയത്.

പേടിച്ചാണെങ്കിലും ഞാൻ അകത്തു കയറി ആ പോലീസുകാരനെ കണ്ടു. "ചേട്ടാ, എന്നെ മനസ്സിലായോ, ഞാൻ കോയിക്കലെ വൈദ്യന്റെ അനന്തിരവനാ. ഞങ്ങളെ എപ്പം വിടും."

"വിടാനോ, ഹ ഹ ഹ, എസ്.ഐ. അദ്ദേഹം വന്നിട്ട്  നാലു പൂശു പൂശീട്ടെ വിടാവൂന്ന ഐ.ജി.യുടെ ഉത്തരവ്. എന്തിനാ എന്റെ കൊച്ചനേ, ഈ വയ്യാവേലിക്കൊക്കെ, പോയെ..?"

"പറ്റിപ്പോയി, ചേട്ടാ. പോലീസ് എം.എൽ.എ. യുടെ മക്കളെ തല്ലുമോ...?" എന്റെ ശുദ്ധഗതികൊണ്ട്  ചോദിച്ചു പോയതാണ്.

"മറ്റുള്ളവർക്ക്, നാലും എമ്മെല്ലേടെ മക്കൾക്ക്  എട്ടും അടി കൊടുക്കാനാ ഉത്തരവ്."

എന്റെ തൃക്കുരട്ടി മഹാദേവരേ....ഞാൻ അറിയാതെ വിളിച്ചു പോയി. "കുറുപ്പുചേട്ടാ, എന്നെ ഇവിടുന്നൊന്ന്  വലിയാൻ സഹായിക്കാമോ?" അഭ്യർത്ഥിക്കുകയല്ല, സത്യത്തിൽ യാചിക്കുകയായിരുന്നു.


"മേലാൽ ഈ കുണ്ടാമണ്ടിക്കൊന്നും പോയേക്കരുത്  - എന്നൊരു താക്കീതോടെ പിറകിലെ ഗേറ്റ്  തുറന്നു തന്നു. പോലീസ്  ക്വാർട്ടേഴ്സകളുടെ മുറ്റത്തു കൂടി, പടനിലം ചന്ത വഴി ഞാനെന്റെ വിപ്ലവ വീര്യം ബലികഴിച്ചു.

കാലങ്ങൾക്ക്  ശേഷം. ഞാൻ ഡി.വൈ.എഫ്.ഐ. മേഖലാ കമ്മറ്റി സെക്രട്ടറി. കൂത്ത് പറമ്പ്  വെടിവെപ്പിൽ പ്രതിഷേധിച്ച്  പുളിക്കീഴ്  പോലീസ് സ്റ്റെഷനിലേക്ക്  പന്തം കൊളുത്തി പ്രകടനം നയിക്കുകയാണ്.  കുറുപ്പ്  ചേട്ടനായിരുന്നു   പുളിക്കീഴ്  അഡീഷണൽ എസ്.ഐ.
ആ ദ്രോഹി അനുയായികളെ സാക്ഷിയാക്കി എന്നെ വധിക്കുമെന്ന്  ഞാൻ വിചാരിച്ചില്ല

. "എട്ട്  ചൂരൽ കഷായം എന്നു കേട്ടപ്പോൾ, കൊടിയും വടിയുമിട്ടിട്ട്  ഓടിപ്പോയവനാ നിങ്ങടെ ഈ നേതാവ്. എടാ പിള്ളാരെ, നിങ്ങൾക്ക്  വേറെ ആരെയും കിട്ടിയില്ലിയോടാ...." 

ഇതിനേക്കാൾ ഭേദമായിരുന്നു, കൂത്തുപറമ്പ്  വെടിവെപ്പ്! 





 

Tuesday, April 8, 2014

ഒടക്കപ്പച്ചൻ - പി.രവീന്ദ്രനാഥ്



തെരഞ്ഞെടുപ്പ്  വന്നപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞ ചിത്രം, ഞങ്ങളുടെ പ്രിയങ്കരനായിരുന്ന ഒടക്കപ്പച്ചന്റെയാണ്. അപ്പച്ചൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന്  ആഗ്രഹിച്ചു പോവുന്ന നിമിഷങ്ങൾ!

ഒടക്കപ്പച്ചൻ കടപ്രയിലുള്ള ഒരു മാർക്സിസ്റ്റ്‌ കാരനായിരുന്നു. അപ്പച്ചന്  ഒടക്ക്  എന്ന വിശേഷണം എങ്ങനെ കിട്ടി എന്ന്  ഇനിയും ഗവേഷണം ചെയ്ത്  കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്.  നേരിൽ ചോദിച്ച്  സംശയ നിവൃത്തി വരുത്താനും മാർഗമില്ല. പത്തുപന്ത്രണ്ടു കൊല്ലങ്ങൾക്ക്  മുമ്പ്  അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു കഴിഞ്ഞു.
അപ്പച്ചൻ ആരോടെങ്കിലും ഒടക്കിയിട്ടുള്ളതായി ചരിത്ര രേഖകളില്ല. ശാന്ത സ്വഭാവമാണ്.  അല്പമെങ്കിലും ചൂടാവുന്നത്  മാർക്സിസ്റ്റ്‌  പാർട്ടിയെ ആരെങ്കിലും ആക്ഷേപിക്കുമ്പോൾ മാത്രമാണ്.  വിമർശിക്കുന്നതിൽ അദ്ദേഹത്തിന്  തെല്ലും പരിഭവമുണ്ടായിരുന്നില്ല. "പ്രതിക്രിയാ വാതക"വും മറ്റും പ്രയോഗിച്ച്  എതിരാളികളെ നേരിടാൻ അമ്പുകൾ അദ്ദേഹത്തിന്റെ ആവനാഴിയിൽ സുലഭമായിരുന്നു.
കടപ്ര ജംഗ്ഷനിൽ നിന്ന്,  നിരണത്തേക്ക്  പോകുന്ന വഴിക്കുള്ള രണ്ടാമത്തെ വളവിലുള്ള പുറമ്പോക്ക്  പുരയിടത്തിൽ ആയിരുന്നു താമസിച്ചിരുന്നത്.  ചെറിയ ഒരു ഓലപ്പുര. വിദേശത്തുനിന്ന്  തിരികെ വന്ന്  സി.പി.എം. പ്രാദേശിക രാഷ്ട്രീയത്തിൽ ഞാൻ സജീവമാകുന്നത് 1990 ൽ ആണ്.  അക്കാലത്ത്  അപ്പച്ചൻ പാർട്ടി മെമ്പർ ആയിരുന്നില്ല. അവിഭക്ത കമ്മ്യൂണിസ്റ്റ്  പാർട്ടിയിലും, പിളർപ്പിനുശേഷം സി.പി.എമ്മിലും അപ്പച്ചൻ മെമ്പറായിരുന്നുവെന്ന്  അച്ഛൻ പറഞ്ഞറിയാമായിരുന്നു. പിന്നെന്തോ അപ്പച്ചൻ മെമ്പർഷിപ്പ്  പുതുക്കിയില്ല. പക്ഷെ പാർട്ടിയുമായി അകലുകയുണ്ടായില്ല. ഒരു പാർട്ടി മെമ്പറേക്കാൾ ഉത്തരവാദിത്തബോധത്തോടെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുമായിരുന്നു.
1991 ലെ തെരഞ്ഞെടുപ്പു കാലത്താണ്  അപ്പച്ചനോടൊന്നിച്ച്  പ്രവർത്തിക്കാൻ എനിക്ക്  കഴിഞ്ഞത്.  അന്ന്  ഞാനായിരുന്നു കടപ്ര പഞ്ചായത്ത്  തെരഞ്ഞെടുപ്പ്  കമ്മറ്റി കണ്‍വീനർ. നിയമസഭാ സ്ഥാനാർഥി ജനതാദളിലെ മാത്യു ടി. തോമസ്സും, ലോകസഭാ സ്ഥാനാർഥി സുരേഷ് കുറുപ്പും ആയിരുന്നു. ഞങ്ങളൊക്കെ രണ്ടു ചിഹ്നങ്ങളും അടയാളപ്പെടുത്തിയ ബാഡ്ജ്  പോക്കറ്റിൽ കുത്തി പ്രവർത്തിക്കുമ്പോൾ, അപ്പച്ചൻ ചുറ്റിക അരിവാൾ നക്ഷത്രം മാത്രമുള്ള ബാഡ് ജേ ധരിക്കുമായിരുന്നുള്ളൂ.
മെയ് ദിനത്തിനും, ഈ.എം.എസ്. എ.കെ.ജി., സി.എച്ച്., അഴീക്കോടൻ  ദിനങ്ങളിലും കടപ്ര രക്ത സാക്ഷിമണ്ഡപത്തിൽ രാവിലെ ഏഴു മണിക്ക്  മുമ്പുതന്നെ, ആര് വന്നാലും വന്നില്ലെങ്കിലും അപ്പച്ചൻ പുഷ്പാർച്ചന നടത്തി ചെങ്കൊടി ഉയർത്തും. എൽ.സി. സെക്രട്ടറി കുറുപ്പുചേട്ടനും, ഡി.സി. മെമ്പർ ലോപ്പസ് സാറും  ആ ദിനങ്ങൾ മറന്നു പോയാലും അപ്പച്ചൻ മറക്കുകയില്ല.
കടപ്ര പഞ്ചായത്തിലെ എല്ലാ വോട്ടർമാരുടെയും സ്ഥിതിവിവര കണക്കുകൾ ഉള്ളം കയ്യിലെ നെല്ലിക്കയായിരുന്നു. മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, കൂട്ടിക്കൊണ്ടു വന്നാൽ സ്വന്തം സ്ഥാനാർഥിക്ക്  വോട്ടു ചെയ്യുന്നവർ - ഇതൊക്കെ അപ്പച്ചന്  നല്ല നിശ്ചയമാണ്.
വോട്ടേഴ്സ്  ലിസ്റ്റ്  കിട്ടിക്കഴിഞ്ഞ്  അത്  അപ്പച്ചനെ ഏൽപ്പിച്ചാൽ മതി. സ്ഥിതി വിവരങ്ങൾ രേഖപ്പെടുത്തി രണ്ടു ദിവസത്തിനകം തിരികെ തന്നിരിക്കും. അപ്പച്ചന്റെ ആ ഉപകാരം 91 ലെ ഇലക്ഷന്  എനിക്ക്  ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.  തെരെഞ്ഞെടുപ്പിന്റന്നു ബൂത്ത്  എജെന്റിനെ നിശ്ചയിക്കുമ്പോൾ അപ്പച്ചന്റെ പേരായിരുന്നു ഒന്നാമത്  നിർദ്ദേശിക്കപ്പെട്ടിരുന്നത്.  പോളിംഗ് സ് റ്റേഷനിൽ എതിരാളികളുടെ ഒരടവും അപ്പച്ചന്റടുത്ത് ഫലിക്കുകയില്ല.
പാർട്ടിയിൽ നിന്ന്  എന്തെങ്കിലും സൌജന്യം അപ്പച്ചൻ ആവശ്യപ്പെട്ടതായി എനിക്കറിവില്ല. വല്ലപ്പോഴും വീട്ടിൽ വരുമായിരുന്നു. അച്ഛൻ വീട്ടിലുണ്ടെങ്കിൽ ദീർഘനേരം പഴയ കാര്യങ്ങൾ പറഞ്ഞിരിക്കും. അച്ഛന്  തിരക്കില്ലെങ്കിൽ അത്  ഉച്ചയൂണ്  വരെ നീളും. ഊണു കഴിഞ്ഞ്  വെയിലാറിയിട്ടെ തിരിച്ചു പോവുകയുള്ളു. ആണി രോഗിയായിരുന്നു. അതുകൊണ്ട് ഒരു പ്രത്യേക താള ക്രമത്തിലായിരുന്നു അപ്പച്ചന്റെ നടപ്പ്.
അപ്പച്ചൻ ചിലപ്പോഴൊക്കെ സാമ്പത്തിക സഹായത്തിന്  എന്നെ സമീപിച്ചിട്ടുണ്ട്.  അരി വാങ്ങിക്കാനോ, പഞ്ചാര വാങ്ങിക്കാനോ ആയിരുന്നില്ല ആ സഹായ അഭ്യർത്ഥന. പുതിയ കൊടി തയ്പ്പിക്കാൻ, അല്ലെങ്കിൽ ഇ.എം.എസ്സിന്റെയൊ എ.കെ.ജിയുടേയോ ഫോട്ടോ ഫ്രെയിം ചെയ്യിക്കാൻ.
ഇങ്ങനെ അപ്പച്ചനെ പോലെയുള്ള ആയിരക്കണക്കിന്  നിസ്വാർത്ഥരായ സഖാക്കൾ വളർത്തിയെടുത്തതാണ്  കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനം. അവരുടെ ചോരയുടെയും വിയർപ്പിന്റെയും മണമുണ്ട്  ഈ പ്രസ്ഥാനത്തിന്.  ആ സ്മരണകൾ നല്കുന്ന കരുത്തുമുണ്ട്.
ഒടക്കപ്പച്ചന്റെ സ്മരണക്ക് മുമ്പിൽ വിപ്ലവാഭിവാദ്യങ്ങൾ!