Saturday, September 28, 2013

നാറാപിള്ളച്ചേട്ടന്റെ വാചകാരിഷ്ടത്തിന് സഖാവ് പി.എസ്.ശ്രീനിവാസന്റെ ഉപഹാരം : പി. രവീന്ദ്രനാഥ്

നാറാപിള്ളച്ചേട്ടൻ   ഒരാസാമാന്യ  കഥാപാത്രമായിരുന്നു.  കെ. നാരായണൻനായർ  എന്ന  കൊജ് ഞാട്ട്  നാരായണൻനായർ.  ആൾ  ഇന്ന്  ജീവിച്ചിരിപ്പില്ല.  പത്തിരുപത്  വർഷങ്ങൾക്ക്   മുമ്പ്  മരിച്ചുപോയി.

സരവ്വവ്യാപിയായിരുന്നു.  അതുകൊണ്ട്  സ്വദേശം  സാധാരണക്കാർക്ക്   ഗണിച്ചെടുക്കാൻ  വിഷമമാണ്.   പക്ഷെ   ഞങ്ങളുടെ  കുടുംബങ്ങളുമായുള്ള  - അമ്മയുടേയും  അച്ഛന്റേയും - അടുത്ത  ബന്ധം  കാരണം  ഞങ്ങൾക്ക്   ഏതാണ്ടൊരു  എത്തും  പിടിയും  ഉണ്ടായിരുന്നു.

മാതൃഗൃഹം  ചെങ്ങന്നൂർ  താലൂക്കിലെ  എണ്ണക്കാടിന്   അടുത്തുള്ള  ഇലഞ്ഞിമേൽ.  പിതൃഗൃഹം  മാന്നാർ.  ഭാര്യവീട്  തിരുവൻവണ്ടൂരിനടുത്തുള്ള  ഇരമല്ലിക്കര.  സ്ഥിരതാമസം  ഏതൊരു  ശരാശരി  മധ്യതിരുവിതാംകൂർ  നായർ  പ്രമാണിയേം  പോലെ  ഭാര്യവീട്ടിൽ.  നാറാപിള്ളച്ചേട്ടനെ  സംബന്ധിച്ചിടത്തോളം  സ്ഥിരതാമസം  എന്ന്  പറയുന്നത്  പരിപൂർണ്ണമായും  ശരിയായിരിക്കുകയില്ല.  ഓതറ,  കല്ലിശ്ശേരി,  ആല,  പെണ്ണുക്കര, പുലിയൂർ, കടപ്ര  എന്നിവിടങ്ങളിലെല്ലാം  കാണാൻ  കഴിയുമായിരുന്നു.  ഈ  പ്രദേശങ്ങളിൽ  ഉള്ളവരെല്ലാം  തന്നെ,  സ്വന്തം  നാട്ടുകാരനായിത്തന്നെ  കക്ഷിയെ  അംഗീകരിച്ചിരുന്നു.  മാത്രമല്ല  നാറാപിള്ളച്ചേട്ടന്റെ   അഭിപ്രായങ്ങൾക്കും  ഉപദേശങ്ങൾക്കും  വലിയ  സ്ഥാനവും  കൊടുത്തിരുന്നു.  എന്റെ  മനസ്സിൽ  നാറാപിള്ളച്ചേട്ടന്   പ്രമുഖ  സ്ഥാനം  കൊടുക്കാനുള്ള   കാരണങ്ങളിലൊന്ന്   ബോറനായിരുന്നില്ല  എന്നതായിരുന്നു.  എന്നുമാത്രമല്ല,  നല്ല  സഹൃദയനും  ആയിരുന്നു.

 കക്ഷി  അടിയുറച്ച  കമ്മ്യൂണിസ്റ്റ്   ആയിരുന്നു.  പാർട്ടി   മെമ്പർ  ഷിപ്പ്   ഒന്നും  ഉണ്ടായിരുന്നില്ല.  പക്ഷെ  ഏതൊരു   പാർട്ടി  മെമ്പറേക്കാളും  സത്യസന്ധമായും  ആത്മാർത്ഥമായും  പാർട്ടിക്കു   വേണ്ടി  പ്രവർത്തിയെടുക്കുമായിരുന്നു.  എന്റെ  അച്ഛന്റെ  സന്തതസഹചാരിയായിരുന്നു.  വലംകൈ  എന്നുതന്നെ  പറയാം.  ചെങ്ങന്നൂർ  എം.എൽ.എ. യുമായുള്ള  ഈ  അടുപ്പം  കാരണം  തിരുവൻവണ്ടൂർ  എം.എൽ.എ.  എന്നാണ്   പൊതുവെ  അറിയപ്പെട്ടിരുന്നത്.


അദ്ദേഹത്തിന്റെ  പരിചയവലയം  അതിവിശാലമാണ്.   തിരുവല്ല,  ചെങ്ങന്നൂർ   താലൂക്കുകളിലെ  പ്രമാണികളെല്ലാം   തന്നെ  കക്ഷിയുടെ  സൌഹൃദവലയത്തിൽ  ഉള്ളവരായിരുന്നു.  ഒരു  കാര്യത്തിനും  ആരെയും  ബുദ്ധിമുട്ടിക്കുകയില്ല.  സൌഹൃദവും  പരിചയവും  സ്വകാര്യ  ലാഭത്തിന്   വിനിയോഗിക്കുകയില്ല.

നാറാപിള്ളച്ചേട്ടൻ   ആദ്യമായി  ഞങ്ങളുടെ  വീട്ടിൽ   വന്നത്   ഞാനിപ്പോഴും  ഓർക്കുന്നു.  1968 ലാണ്.  ഞാൻ  4 ൽ  പഠിക്കുകയാണ്.   അദ്ദേഹത്തിന്റെ   ഭാര്യ  തങ്കമ്മചേച്ചി  കടപ്രയിലുള്ള  എസ്.എൻ.  നഴ് സിംഗ്  ഹോമിൽ  അഡ്മിറ്റായി.  രോഗിക്ക്   പൊടിയരിക്കഞ്ഞി  വേണം.  രോഗി  കിടക്കുന്നത്   തിരുവല്ലാ  നിയോജക  മണ്ഡലത്തിൽ  ആണെങ്കിലും,  രോഗിയുടേയും  ശുശ്രൂഷകന്റെയും  മണ്ഡലം  ചെങ്ങന്നൂരാണ്.   അങ്ങനെ  വരുമ്പോൾ  പൊടിയരിക്കഞ്ഞി  കൊടുക്കേണ്ട  ഉത്തരവാദിത്തം  ഭാഗികമായേ  തിരുവല്ല  എം.എൽ. എ. ക്കുള്ളു.  യഥാർത്ഥ  ഉത്തരവാദിയായ  ചെങ്ങന്നൂർ  എം.എൽ.എ.  ആശുപത്രിക്ക്  സമീപം  താമസ്സിക്കുന്നുമുണ്ട്.  വെണ്ണ  കയ്യിലുള്ളപ്പോൾ  നറുനെയ്   തേടി  പോകേണ്ടതുണ്ടോ...?  അങ്ങനെയാണ്  വീട്ടിൽ  വന്നത്.

പരിചയപ്പെടലും,  അപേക്ഷയും  ഒന്നുമുണ്ടായില്ല.  ഭാര്യ  ഇവിടെ  ആശുപത്രിയിലാ.  മൂന്നു  നാലു   ദിവസം  കാണും.  പൊടിയരിക്കഞ്ഞി  വേണം.  ചുരുക്കം  പറഞ്ഞാൽ  തങ്കമ്മചേച്ചിക്കുള്ള  പൊടിയരിക്കഞ്ഞി  മാത്രമല്ല,  നാറാപിള്ള ചേട്ടന്റെ  ഭക്ഷണ  കാര്യങ്ങളും  ചെങ്ങന്നൂർ  മെമ്പറുടെ  ഉത്തരവാദിത്വത്തിൽ  ആയി.  അന്ന്  ഞങ്ങളുടെ  കുടുംബത്തിലെ  ഒരംഗം  ആവുകയായിരുന്നു  നാറാപിള്ള ചേട്ടൻ.


മദ്യപിക്കുന്നത്   ഇഷ്ടമാണ്.   പക്ഷെ  ഷാപ്പുകളിലോ,  ബാറുകളിലോ  കയറുകയില്ല.   ഈ  ദൌർബല്യം  അരിയാവുന്നതുകൊണ്ട്  അച്ഛൻ,  നാറാപിള്ളച്ചേട്ടൻ  വീട്ടിൽ  വരുമ്പോൾ  ആരെയെങ്കിലും  വിട്ട്   ഒരു  പൈന്റ്   ചിലപ്പോൾ  വാങ്ങിക്കും.  ഒഴിച്ചു  കുടിക്കാൻ  വെള്ളമൊന്നും  പോരാ.   തണുത്ത  സോഡാ  തന്നെ  വേണം.  ഉപ്പേരി,  ഉപ്പിലിട്ടത്,  മീൻ  വറുത്തത്   തുടങ്ങിയ  ഉപദംശങ്ങൾ  നിർബന്ധം.

P.G. Purushothaman Pillai (My father)



ഒരിക്കൽ  ഗൾഫിൽ  നിന്ന്   അവധിക്കു  വന്ന  ഒരു  മുതിർന്ന  സുഹൃത്ത്   ഞങ്ങൾക്ക്   (എനിക്കും  അനുജൻ   രാജനും)  ഒരു  കുപ്പി  വാറ്റ് -69  (VAT 69)  എന്ന  സ് കോച്ച്   വിസ്കി  സമ്മാനിച്ചു.   ഞങ്ങൾ  അന്ന്  പഠിച്ചുകൊണ്ടിരിക്കുകയാണ്.   നാറാപിള്ളച്ചേട്ടൻ  വരുമ്പോൾ  കൊടുക്കാനായി  ഇതു   ഞങ്ങൾ  അമ്മയെ  ഏൽപ്പിച്ചു.


കൃത്യം  രണ്ടുനാൾ  കഴിഞ്ഞപ്പോൾ  ഒരു  സന്ധ്യക്ക്‌   നാറാപിള്ളച്ചേട്ടൻ   പ്രത്യക്ഷനായി.  അമ്മയുടെ  കയ്യിൽ   നിന്ന്  കുറച്ച്   പൈസ  സംഘടിപ്പിച്ച്,   നാറാപിള്ളച്ചേട്ടനു  വേണ്ട  മറ്റനുസാരികൾ  ശേഖരിക്കാൻ  ഞങ്ങളിറങ്ങി.


നീലക്കുപ്പിയിലെ  ദ്രാവകം  കണ്ടപ്പോൾ  തന്നെ  മുഖത്ത്   പതിനാലാം  രാവ്   ഉദിച്ചു  കഴിഞ്ഞു.   ഇവൻ   സായിപ്പിന്റെ  പൊന്നോമനയാടാ  പിള്ളാരേ,  ജനാർദ്ദനന്റെ   സോഡായൊഴിച്ച്    ഇത്   മലിനപ്പെടുത്തേണ്ട.  നാഴി  കൊള്ളുന്ന  ഒരു  ഗ്ലാസ്സിൽ  നീറ്റായിട്ട്   രണ്ടെണ്ണം  അങ്ങു   പൂശി.  രണ്ടെണ്ണം  എന്ന്   പറഞ്ഞത്   2  അറുപത്   അല്ല.  രണ്ടു  ഗ്ലാസ്   തന്നെ.   ഓംലെറ്റിന്റെ  ഒരു  കഷണം  കടൂമാങ്ങയിൽ  മുക്കി  ആസ്വദിച്ചു  തിന്നുകൊണ്ട്‌   അടുത്ത  ഡ്രിങ്ക്   ഫില്ലു  ചെയ്തു.

"നാറാപിള്ളച്ചേട്ടാ,  വിശേഷം  കുറച്ചു  കൂടുന്നു."  -  അമ്മയുടെ  താക്കീത്   നിഷ് കരുണം  തള്ളിക്കൊണ്ട്   പറഞ്ഞു - "നീ  പോടീ,  കൊജ് ഞാട്ടെ  കൊച്ചാരേണനെ  നീ  കള്ളുകുടി  പടിപ്പിക്കല്ലേ...."  അമ്മ  പതുക്കെ  സ്ഥലം  വിട്ടു.  ഞങ്ങളുടെ  ആവശ്യവും  അതായിരുന്നു.

മറ്റുള്ളവർ,  എടീ  പോടീ  എന്നൊക്കെ  വിളിക്കുന്നത്   അമ്മക്ക്   മഹാ  കലിയാണ്.   അമ്മയെ  കണ്ട  കാലം  മുതൽ  നാറാപിള്ളച്ചേട്ടൻ  വിളിക്കുന്നത്   എടീ  രാജമ്മേ  എന്നാണ്.   അമ്മക്ക്   പരിഭവം  ഒട്ടില്ലതാനും.

മൂന്നാമത്തെ  ഡ്രിംങ്ക്   ചെന്നു   കഴിഞ്ഞപ്പോൾ  നാറാപിള്ളച്ചേട്ടന്   ശരിയായി  പരിസര  ബോധം  വന്നു  തുടങ്ങി.  "എടാ  രവീ,  നാളെയല്ലിയോടാ   തിരുവമ്മണ്ടൂരേ  വള്ളം  കളി...."

"നാളെ  ചമ്പക്കുളം  വള്ളം  കളിയാ.  ഇന്നാ  തിരുവൻവണ്ടൂരെ  കളി.."  ഞാൻ  പറഞ്ഞു.
നാറാപിള്ളച്ചേട്ടൻ  നാലാം  ക്ലാസ്സിലെ  അദ്ധ്യായന  വർഷത്തിലേക്ക്   കടക്കുന്നു. കടപ്ര  വള്ളം  പോയോടാ...വള്ളംകളി,  കുത്തിയോട്ടം,  പടേനി,  കഥകളി,  പാട്ടുകച്ചേരി,  നാഗസ്വരം  ഇതൊക്കെ  മൂപ്പിലെ  ഇഷ്ട  കലകളാണ്.

വള്ളം  ഇറക്കുവാന്നു  തോന്നുന്നു,  ഐലസാ  വിളിക്കുന്നത്  കേൾക്കുന്നില്ലിയോ...?  ഞങ്ങൾ  ഒന്നടങ്കം  ചോദിച്ചു.  ഞങ്ങൾ  എന്ന്  പറഞ്ഞാൽ....എന്നേയും  രാജനേയും  കൂടാതെ  ഒരു  വലിയ  സംഘം  അവിടെ  കൂടിയിട്ടുണ്ട്.  ഷാജി,  പൊടിക്കുഞ്ഞ്,  ശ്രീകുമാർ,  മണിക്കുട്ടൻ (ബി. ഉദയനൻ)   ഉദ്ദേശം - നാറാപിള്ളച്ചേട്ടന്റെ  പെർഫോർമെൻസ്   കാണുക.

കടപ്ര  വള്ളത്തിൽ  തിരുവൻവണ്ടൂരിന്   പോകണമെന്നായി  നാറാപിള്ളച്ചേട്ടൻ.  ഞങ്ങൾ  കക്ഷിയെ  വീടിന്റെ  തെക്കുവശത്തുള്ള  തോടിന്റെ  കരക്ക്  കൊണ്ടുവന്നു.  അപ്പോഴേക്കും  പൊടിയും  ഷാജിയും  കൂടി  ചുണ്ടൻവള്ളവും  കൊണ്ടുവന്നു.  അതായത്   അച്ഛന്റെ  ചാരുകസേര.   വള്ളവും  വെള്ളവും  നയമ്പുമൊക്കെ  കണ്ടപ്പോൾ  നാറാപിള്ളച്ചേട്ടനിലെ   നതോന്നത  സടകുടഞ്ഞുണർന്നു.

"പാർത്ഥസാരഥിയായി"  -  നാറാപിള്ളച്ചേട്ടൻ  തുടക്കമിട്ടു.

"തെയ്   തെയ്    തക  തെയ്   തെയ്    തോ" -  ഞങ്ങൾ  ഏറ്റുപാടി.

അരയറ്റം  വെള്ളത്തിൽ,   ഒന്നൊന്നര  മണിക്കൂർ  നാറാപിള്ളച്ചേട്ടനെ  ചുമന്നുകൊണ്ട്   ആ  തോട്ടിൽ  കൂടി  ഞങ്ങൾ  കിഴക്കുപടിഞ്ഞാറു  നടന്നു.  അടനയമ്പാണെന്ന  സങ്കൽപ്പത്തിൽ,  ഒരു  ചെറിയ  നയമ്പ്   വെള്ളത്തിലിട്ട്   സഗൌരവം  നാറാപിള്ളച്ചേട്ടൻ  ഒന്നാം  അമരത്ത്.   വള്ളത്തിന്റെ  നിലയും,  പമ്പയാറിന്റെ  കിടപ്പും  ഉള്ളംകയ്യിലെ  നെല്ലിക്ക  ആയതുകൊണ്ട്  ഇടയ്ക്കിടെ  ചോദിക്കുന്നുണ്ട്,  നാക്കട  കടവ്  കഴിഞ്ഞോടാ,  കീഴമ്മഴി  കഴിഞ്ഞോടാ...

നാറാപിള്ളച്ചേട്ടാ,  മാലക്കരയായി....ഞങ്ങൾ  പറഞ്ഞു.

അടുപ്പിക്കെടാ  വള്ളം,  മാലേത്തെ  കടവിൽ.  ഗോപിയുടെ  കടവിൽ....അതായത്   മുൻ  എം.എൽ.എ. മാലേത്ത്  ഗോപിനാഥപിള്ളയെന്നു  സാരം.

അടനയമ്പും  കയ്യിൽ  പിടിച്ചോണ്ട്  ഞങ്ങളോടാണോ  വള്ളം  അടുപ്പിക്കാൻ  പറയുന്നേ,  വയ്യായെങ്കിൽ  പറ,  ഞങ്ങളാരെങ്കിലും  ഒന്നാം  നയമ്പ്   പിടിച്ചോളാം...ഞാൻ  പറഞ്ഞു.

"കൊച്ചാരേണനെ  നയമ്പ്   പിടിക്കാൻ  പടിപ്പിക്കല്ലേ,  നിന്റെ  തന്തയോട്   ചോദിച്ചു  നോക്ക്,  കൊജ് ഞാട്ടെ  കൊച്ചാരേണൻ   ഒന്നാം  നയമ്പ്   പിടിക്കുമോന്ന്.   ആദ്യത്തെ  കടവ്   സരളേടെ,  രണ്ടാമത്തെയാ  ഗോപിയുടെ..അവിടടുപ്പിച്ചാൽ  മതി.  വഴിപാടുണ്ട്."  ഏതായാലും  വള്ളം  മാലേത്ത്   കടവിൽ  അടുപ്പിച്ചപ്പോഴേക്കും  സുഖ  നിദ്രയിൽ  ആണ്ടു  കഴിഞ്ഞിരുന്നു.  നേരത്തോടു  നേരം കഴിഞ്ഞാണ്   നാറാപിള്ളച്ചേട്ടനെ  നിദ്രാദേവി  വിട്ടകന്നത്.

പിറ്റേന്ന്   നാറാപിള്ളച്ചേട്ടൻ   പൂർവ്വസ്ഥിതിയെ  പ്രാപിച്ചപ്പോൾ  ഞാൻ  ചോദിച്ചു :  അല്ല  നാറാപിള്ളച്ചേട്ടാ,  തിരുവൻവണ്ടൂരിൽ  പോകാൻ  ഇന്നലെ  നമ്മളെന്തിനാ  വന്മഴിയിലും  മാലക്കരയിലുമൊക്കെ  പോയത്.  തൊഴഞ്ഞ്   കൈപ്പൊയം  പൊളക്കുന്നു.

"പോടാ  അവിടുന്ന്,  ഇന്നലെ  അല്പം  ഫിറ്റായിപ്പോയി.."

"ഇത്    ഫിറ്റല്ല....,  അണ്‍ഫിറ്റ്..."   രാജൻ   പറഞ്ഞു.

 ഞാൻ  ഏഴാം  ക്ലാസ്സിൽ  പഠിക്കുമ്പോഴാണ്‌.   കേരള  കർഷക  സംഘത്തിന്റെ  സംസ്ഥാന  സമ്മേളനം  കോട്ടയത്ത്  നടക്കുകയുണ്ടായി.  സഖാക്കൾ  എ.കെ.ജിയും,  ഇ.എം.എസ്സും  പൊതു  സമ്മേളനത്തിൽ  പ്രസംഗിക്കുന്നുണ്ട്.   സമ്മേളനത്തിന്  പോകണമെന്ന്  ഞാൻ  നിർബന്ധം   പിടിച്ചു.  അവസാനം  നാറാപിള്ളച്ചേട്ടനെ  കൂട്ടിവിടാൻ  അമ്മ  സമ്മതിച്ചു.  അന്ന്   90  പൈസയാണ്   തിരുവല്ലയിൽ  നിന്ന്  കോട്ടയത്തിന്‌   വണ്ടിക്കൂലി.  അമ്മ  10 രൂപ  നാറാപിള്ളച്ചേട്ടനെ  ഏല്പിച്ചു.  ബസ്  സ്റ്റാന്റിൽ  ചെന്നപ്പോഴേ  നാറാപിള്ളച്ചേട്ടൻ  പറഞ്ഞു:  "ഒരുപാട്   ആൾക്കാര്    കൂടുന്ന  ദിവസമാ.  ഒരു  വക  കഴിക്കാൻ  കൊള്ളത്തില്ല.  കട്ടൻ  കാപ്പി  പോലും  കുടിച്ചേക്കരുത്.   എ.കെ.ജിയുടേയും    ഇ.എം.എസ്സിന്റേയും   പ്രസംഗം  കഴിഞ്ഞാൽ  നമുക്ക്  തിരിച്ചു  പോരണം."   ഞാൻ  സമ്മതിച്ചു.  അതല്ലാതെ  മറ്റൊരു  നിർവാഹവും  ഇല്ലല്ലോ?   ഒരു  കാര്യം  അപ്പോൾ  തന്നെ  ഞാൻ  ഉറപ്പിച്ചു.  മൂപ്പിലാൻ  ദാഹിച്ച  വെള്ളം  മേടിച്ചു  തരികയില്ല.   അതിഗംഭീര  പ്രകടനവും  സ. ടി.കെ. രാമകൃഷ്ണന്റെ  സ്വാഗത  പ്രസംഗവും  കഴിഞ്ഞു.  എ.കെ.ജി.  സമ്മേളനം  ഉൽഘാടനം   ചെയ്ത്  പ്രസംഗിച്ചു  തുടങ്ങി.

A.K.G.

E.M.S.


"എനിക്ക്   ദാഹിക്കുന്നു."   - ഞാൻ  പറഞ്ഞു.
കേട്ട  ഭാവമില്ല.
"നാറാപിള്ളച്ചേട്ടാ,  എനിക്ക്   ദാഹിക്കുന്നെന്ന്."   -  ഞാൻ  വിടാൻ  കൂട്ടാക്കിയില്ല.
"കണ്ട  കലക്കവെള്ളം  മേടിച്ചു  കുടിച്ച്   വയറ്റുകടി  വരുത്തണ്ടാ...ഈ  പ്രസംഗം  കഴിഞ്ഞിട്ട്   നമുക്ക്  കൃഷ്ണൻകുട്ടിയുടെ  ക്വാർട്ടേഴ് സിൽ   പോയി  ചായേം  കുടിച്ചിട്ട്   വീട്ടിൽ  പോകാം."

നാറാപിള്ളച്ചേട്ടൻ   പറഞ്ഞ  ഈ  കൃഷ്ണൻകുട്ടി  അമ്മയുടെ  അമ്മാവനാണ്.   കോട്ടയം  ഡി.വൈ.എസ്.പി.  കൃഷ്ണൻകുട്ടി  നായർ.  അപ്പോൾ  അതാണ്‌  പരിപാടി.  സമ്മേളനചിലവിൽ  അമ്മാവന്റടുത്ത്   സൌഹൃദ  സന്ദർശനം,  ഓസിന്   ചായേം  പലഹാരവും.  കയ്യിലുള്ള  ദ്രവ്യം  ഭദ്രം.

"കൃഷ്ണന്റേം,  രാമന്റേം   വീട്ടിലൊന്നും  ഞാൻ  വരുന്നില്ല.  എനിക്ക്  കുടിക്കാൻ  വല്ലോം  മേടിച്ചു  തന്നോണം."

പണ്ടാരം  അടങ്ങാനെന്ന്    ശപിച്ചു  കൊണ്ടായിരിക്കണം,  എന്റെ  ദുർവാശിക്ക്   മുമ്പിൽ   നാറാപിള്ളച്ചേട്ടൻ  വെച്ചരശു  പറഞ്ഞു.

അന്ന്   ഫാന്റായും  കൊക്കോ കോളയും  200 ml യുടെ  കുപ്പിയിൽ  കിട്ടുമായിരുന്നു.  വില  ഒന്നേകാൽ  രൂപ.  സോഡക്ക്   10 പൈസയും,  ക്രഷ്   എന്ന്   പറയുന്ന  കളർ  സോഡക്ക്   25 പൈസയുമേ   വിലയുണ്ടായിരുന്നുള്ളൂ  എന്നോർക്കണം.

"എന്നാ  വാ,  സോഡാ   കുടിക്കാം.  ഗ്യാസ്  വെള്ളമായതുകൊണ്ട്   വയറിന്    ഏനക്കേടുമില്ല."  പത്തുപൈസയിൽ  എന്റെ  അഭിലാഷം  പൂവണിയിച്ചത്തിലുള്ള  ചാരിതാർത്ഥ്യത്തോടെ  ഒരു  കടയുടെ  അടുക്കൽ  കൊണ്ടുചെന്നു.

എനിക്ക്  ക്രഷ്  മതി.. - ഫാന്റാ   തൊട്ടു  കാണിച്ചുകൊണ്ട്   ഞാൻ  പറഞ്ഞു.  ഏത്തയ്ക്കാ  അപ്പം  വേണം,  ബോണ്‍ വിറ്റാ  വേണം  എന്നൊന്നും  കൊച്ചൻ  പറഞ്ഞില്ലല്ലോ -  സമാധാനം.  നാലണേടെ  ചെലവല്ലേയുള്ളൂ.  എനിക്ക്  ക്രഷ്   വാങ്ങിച്ചു  തന്നു.  ഒറ്റവലിക്ക്   അത്  അകത്താക്കിയിട്ട്   ഞാൻ  പതുക്കെ  പിൻവലിഞ്ഞു.

നടക്കാൻ  പോകുന്ന  പടപുറപ്പാടും,  പോരിനുവിളിയും  എനിക്ക്  ഊഹിക്കുവാൻ  കഴിയുമായിരുന്നു.  അങ്ങനെയുള്ള  അവസരത്തിൽ   എന്റെ  സാന്നിദ്ധ്യം  അത്ര  ഭംഗിയല്ലല്ലോ?

"ഇതെന്തവാടാ,  വെള്ളരിക്കാ  പട്ടണമോ...ഒരു  സമ്മേളനം  നടക്കുന്നെന്ന്   പറഞ്ഞ്,   നാലണേടെ  സാധനത്തിന്   ഒന്നേകാൽ  രൂപായോ...എവിടുത്തെ  ന്യായമാടാ  ഇത്..."


"അമ്മാവാ  കിടന്നു  കൂവാതെ  കാശു  തന്നിട്ട്  പോ..."  കടക്കാരനാണ്.

"നാലണേടെ  സാധനത്തിന്   നീ  വേണേൽ   എട്ടണ   വാങ്ങിച്ചോ...പക്ഷെ  ഇതക്രമമാ...."

"മൂപ്പിലേ",  കടക്കാരന്റെ  സ്വരം  മാറി.  "ആ  കൊച്ചൻ  മേടിച്ചു  കുടിച്ചത്  ഈ  സാധനമാ...ഫാന്റാ..വേലയിറക്കാതെ  മര്യാദക്ക്  കാശ്  വെച്ചിട്ട്  പോ...."  രംഗം  കൂടുതൽ  വഷളാക്കേണ്ടാ  എന്ന  നല്ല  ബുദ്ധി  നാറാപിള്ളച്ചേട്ടനുണ്ടായി.  ഭാഗ്യം.

രംഗം  ശാന്തമായപ്പോൾ  ഞാൻ  പ്രത്യക്ഷപ്പെട്ടു.  "നീയാ  കുടിച്ചതിന്   എന്തോ  വിലയുണ്ടെടാ...?"

നാലണ  -  ഞാൻ  പറഞ്ഞു. 

"അവമ്മാരു  നമ്മളെ  പറ്റിച്ചെടാ...ആ  മഹാപാപി  ഒന്നേകാൽ  രൂപാ  വാങ്ങിച്ചു."  അക്രമമായിപ്പോയെന്നു  ഞാനും  നാറാപിള്ളച്ചേട്ടനോടൊപ്പം  പരിതപിച്ചു.


നാറാപിള്ളച്ചേട്ടൻ  ചെങ്ങന്നൂരിൽ  നിന്ന്   ഇരമല്ലിക്കരക്ക്   KSRTC  സർവ്വീസ്   കൊണ്ടു  വന്ന  ഒരു  കഥയുണ്ട്.  അതിങ്ങനെയാണ്.

MLA യുടെ  അടുത്തയാളാ  എന്ന്  പറഞ്ഞിട്ട്   എന്താ  കാര്യം.  നാറാപിള്ളച്ചേട്ടൻ  വിചാരിച്ചിട്ട്   ഇരമല്ലിക്കരക്ക്    ഒരു  വണ്ടിയിടീക്കാൻ   കഴിഞ്ഞോ...?   ആരോ  കളിയാക്കി  പറഞ്ഞു.  സംഭവം  നിസ്സാരമായിക്കണ്ട്,  അവഗണിക്കാൻ  നാറാപിള്ളച്ചേട്ടന്റെ   മനസ്സനുദിച്ചില്ല.  അച്ഛന്റടുത്തു  വന്ന്   പരാതിപ്പെട്ടു.  സ. പി.എസ്. ശ്രീനിവാസൻ   ആയിരുന്നു  മന്ത്രി. 

"ഞാൻ  നാളെ  തിരുവനന്തപുരത്തിന്   പോകുന്നുണ്ട്.  നാറാപിള്ളച്ചേട്ടനും  വാ.  നേരിട്ട്  ശ്രീനിയോട്  പറഞ്ഞോ.."  അച്ഛൻ  പറഞ്ഞു.

അച്ഛന്റെ  സൌഹൃദവലയത്തിലുളളവർക്കെല്ലാം  സുപരിചിതൻ   ആയിരുന്നു  കഥാപുരുഷൻ.  കണ്ടിട്ടില്ലെങ്കിലും  കേട്ടിട്ടുള്ളവർ.  അച്ഛനോടൊപ്പം  പിറ്റേന്നു  നാറാപിള്ളച്ചേട്ടനും  തിരുവനന്തപുരത്തിന്   പോയി.  കക്ഷിയുടെ  ആഗമനത്തെക്കുറിച്ചും  ഉദ്ദേശ ലക്ഷ്യങ്ങളേക്കുറിച്ചും  പി.എസ്സിനെ  നേരത്തെ  ധരിപ്പിച്ചിട്ടുണ്ടായിരുന്നു.

P.S. Sreenivasan


റോസ്   ഹൌസിൽ  ആയിരുന്നു  മന്ത്രി  താമസിച്ചിരുന്നത്.   സന്ധ്യക്ക്  നമ്മുടെ  കഥാപുരുഷനേയും  കൂട്ടി  അച്ഛൻ  അവിടെ  ചെന്ന്,   വിഷയം  അവതരിപ്പിച്ചു.

"അത്രേയുള്ളോ,  നാളെത്തന്നെ  വണ്ടിയോടിയിരിക്കും.  പോരെ..."

എന്നാൽ  ഇറങ്ങുകയാ  എന്ന്  അച്ഛൻ  പറഞ്ഞപ്പോൾ  മന്ത്രി  പറഞ്ഞെതെന്താണെന്നോ....? "പി.ജി. പോകുന്നെങ്കിൽ  പൊക്കോ,  നാറാപിള്ളച്ചേട്ടൻ  ആദ്യമായിട്ട്  എന്റെ  വീട്ടിൽ  വന്നതാ.  അത്താഴമുണ്ണാതെ  ഞാൻ  വിടുകയില്ല.  ഞാൻ  MLA  ക്വാർട്ടേഴ് സിൽ  കൊണ്ടു  വിട്ടുകൊള്ളാം.  സാവിത്രീ,  അത്താഴത്തിന്   നാറാപിള്ളച്ചേട്ടനുമുണ്ട്."

അച്ഛൻ  പോയിക്കഴിഞ്ഞപ്പോൾ  മന്ത്രി  സമക്ഷം  അദ്ദേഹം  ഒരു  ഭേദഗതി  അവതരിപ്പിച്ചു.  "ബസ്സ്‌  നാളെ  ഓടിക്കേണ്ടാ.  മറ്റെന്നാൾ  മതി.  ഞാൻ  ചെന്നിട്ട്   ഇരമല്ലിക്കരയിൽ  ഒരു  സ്വീകരണത്തിനുള്ള  ഏർപ്പാടുണ്ടാക്കണം."

ശരിയെന്ന്    മന്ത്രി.

അങ്ങനെയാണ്   ഇരമല്ലിക്കരക്ക്    ബസ്സ്‌   സർവ്വീസ്   ആരംഭിക്കുന്നത്.

നാറാപിള്ളച്ചേട്ടൻ  മരിക്കുമ്പോൾ  ഞാൻ  വിദേശത്തായിരുന്നു.  അവധിക്ക്  വന്നപ്പോൾ  അച്ഛൻ  പറഞ്ഞു,  "എടാ  നമ്മുടെ  നാറാപിള്ളച്ചേട്ടൻ  മരിച്ചുപോയി.  രണ്ടു  ദിവസം  കഴിഞ്ഞാ  ഞാൻ  അറിഞ്ഞത്."

"നാറാപിള്ളച്ചേട്ടൻ  ഉണ്ടായിരുന്നെങ്കിൽ  അച്ഛനോടായിരുന്നു  ആദ്യം  വന്നു  പറയുക -"  ഞാൻ  പറഞ്ഞു.  അച്ഛൻ  ചിരിച്ചു.

ഒരു  പരമ  ബോറൻ  അവിടെയിരുപ്പുണ്ടായിരുന്നു.  അദ്ദേഹം  എന്നോട്  ചോദിച്ചു,  "മരിച്ചയാള്   എങ്ങനെ  വന്നു  പറയും...?"  ഇവനെവിടുത്തെ  മരങ്ങോടനാ  എന്ന  ഭാവത്തിൽ  എന്നെ  ഒരു  നോട്ടവും.

"ഇവൻ  മണ്ടൻ.."  അച്ഛന്റെ  മറുപടി.  ബോറന്    സമാധാനമായി.

നാറാപിള്ളച്ചേട്ടന്റെ  ഇളയ  മകൻ  രാധാകൃഷ്ണൻ  എന്റെ  സുഹൃത്തായിരുന്നു.  തിരുവൻവണ്ടൂരിലെ  പാർട്ടി  നേതാവും,  പഞ്ചായത്ത്   മെമ്പറുമായിരുന്നു.  നാലഞ്ചു  കൊല്ലങ്ങൾക്ക്   മുമ്പാണ്,   തിരുവൻവണ്ടൂർ  അമ്പലത്തിലെ  ഉത്സവത്തിന്   പോയപ്പോൾ,   രാധാകൃഷ്ണനെ  ഒന്ന്  സന്ദർശിച്ചാലോ   എന്ന്  എന്റെ  കൂടെയുണ്ടായിരുന്ന  ഞങ്ങളുടെ  പഞ്ചായത്ത്  മെമ്പർ  ഹരി  അഭിപ്രായപ്പെട്ടു.  വീട്  നല്ല  നിശ്ചയം  പോരാ.  ഒരുപാട്  പുതിയ  വീടുകൾ  വന്നിരിക്കുന്നു.  അടുത്തു  കണ്ട  ഒരു  ചായക്കടയിൽ  അന്വേഷിച്ചു.

"അയ്യോ,  അറിഞ്ഞില്ലേ,  രാധാകൃഷ്ണൻ  സാർ  മിനിഞ്ഞാന്ന്   മരിച്ചുപോയി.  അലക്കിയിട്ടിരുന്ന  തുണിയെടുക്കാൻ  ടെറസ്സിൽ  കയറിയതാ.  ഇടി  വെട്ടി.  ആശുപത്രിയിൽ  കൊണ്ടുപോകുന്നതിന്  മുമ്പുതന്നെ  മരിച്ചു."

ഇടിവെട്ടേറ്റപോലെയാണ്   ആ  വാർത്ത   ഞാൻ  കേട്ടത്.

സ് നേഹനിധിയായിരുന്ന  ഞങ്ങളുടെ  നാറാപിള്ളച്ചേട്ടന്റേയും,  എന്റെ  പ്രിയ  മിത്രമായിരുന്ന  രാധാകൃഷ്ണന്റേയും  സ്മരണക്ക്   മുമ്പിൽ   ആദരാഞ്ജലികൾ  അർപ്പിക്കുന്നു.





Thursday, September 19, 2013

ഓണരാവുകളിലെ കഥകളി വിരുന്ന് : പി. രവീന്ദ്രനാഥ്



ഓണാഘോഷം  ഇന്ന്   പണപ്പിരിവിന്റെ   മഹോൽസവമായി  പരിണമിച്ചിരിക്കുകയാണ്.   ഗ്രാമ  പ്രദേശങ്ങളിലെ  കലാസമിതി  മുതൽ  ഗവണ്‍മെന്റ്   തലത്തിൽ  വരെ  നടത്തുന്ന  ഓണാഘോഷങ്ങൾ  മറിച്ചൊരു  അനുഭവമല്ല  പ്രജകൾക്ക്   സമ്മാനിക്കുന്നത്.  അതിനിടക്കാണ്   മറ്റൊരു  വെള്ളിടി.  അത്   ചാനലുകൾ  വക.  ജൂബ്ബ,  മുണ്ട് ,  നേര്യത്    ഇതൊക്കെ  ധരിച്ച്   സിനിമാ- സീരിയൽ  നടീനടന്മാർ  വിളമ്പുന്ന  തത്വജ്ഞാനങ്ങൾ.  അവർ  ഉപയോഗിച്ചു  വരുന്ന  പദം - ഗൃഹാതുരത്വവും  അതിന്റെ  ആംഗല  പരിഭാഷയായ  നൊൾസ് റ്റാൾജിയയും,  സത്യത്തിൽ  ഉളവാക്കിത്തീർത്തിരിക്കുന്നത്   അറപ്പാണ്.  ഈ  വാക്ക്  കേൾക്കുന്നതിനേക്കാൾ   മധുരമായി  തോന്നുന്നത്   വേപ്പില  അരച്ചുരുട്ടി  തിന്നുന്നതായിരിക്കും  എന്നാണെന്റെ  പക്ഷം.


എന്നാൽ  കേരളത്തിലെ  മൂന്നു  കേന്ദ്രങ്ങളിൽ  ഓണത്തിന്റെ  ഭാഗമായി  അവതരിപ്പിച്ച   ആഘോഷങ്ങൾ   വേറിട്ട  അനുഭവമാണ്   സമ്മാനിച്ചത് .   ഒരു  ശരാശരി  ആസ്വാദകന്റെ  ചാരിതാർത്ഥ്യവും  ആശങ്കയും  മാത്രമേ   ഈ  കുറിപ്പിലുള്ളൂ.   കഥകളിയിലെ  കലാംശത്തെയോ,  മറ്റ്    സാങ്കേതിക  വശങ്ങളെയോ   ആഴത്തിലും  പരപ്പിലും  വിശകലനം  ചെയ്യാനുള്ള  പാണ്ഡിത്യം  എനിക്കില്ലല്ലോ.


2013 സെപ്റ്റംബർ  12ന്   തൃപ്പൂണിത്തുറയിൽ  അത്തച്ചമയാഘോഷത്തിന്റെ  ഭാഗമായി  അവതരിപ്പിച്ച  നളചരിതം  മൂന്നാം  ദിവസം,  ഹരിപ്പാടിന്    സമീപമുള്ള  ഏവൂർ  ശ്രീകൃഷ്ണസ്വാമി  ക്ഷേത്രത്തിൽ  നടന്ന  സീതാസ്വയംവരം,  നരകാസുരവധം,  മാവേലിക്കര  കഥകളി  ആസ്വാദക  സംഘം  ഒരുക്കിയ  നളചരിതം  രണ്ടാം  ദിവസം  എന്നീ  പരിപാടികൾ  കഥകളി  ആസ്വാദകരെ  സംബന്ധിച്ചിടത്തോളം  ഓണസദ്യ  പോലെതന്നെ  ആസ്വാദ്യകരം  ആയിരുന്നു  എന്ന്   പറയാം.


ബാഹുകനായി കലാമണ്ഡലം ഗോപി (ഫോട്ടോ ശ്രീനാഥ് )

തൃപ്പൂണിത്തുറയിൽ  മൂന്നാം  ദിവസത്തിലെ  കാർക്കോടകന്റെ  ഭാഗം  മുതലുള്ള  രംഗങ്ങളാണ്   അവതരിപ്പിച്ചത്.   അടുത്ത  കാലത്തായി  കണ്ടുവരുന്ന  ഒരു  പ്രവണതയാണിത്.   മൂന്നാം  ദിവസത്തെ  ആദ്യരംഗങ്ങൾ  ഒഴിവാക്കിക്കൊണ്ടുള്ള  ഈ  അവതരണ  രീതി.  കവി  കല്പിച്ചു  കൂട്ടി,  കഥാഗതിക്ക്   വരുത്തുന്ന  വ്യതിയാനമാണ്   യഥാർത്ഥത്തിൽ  മൂന്നാം  ദിവസത്തിന്റെ  പ്രത്യേകത.  അത്  സൂക്ഷ്മമായി  അനുഭവിച്ചറിയണം  എങ്കിൽ  ആദ്യ  രംഗം  മുതൽ  തന്നെ  കാണണം.


ദുർഗ്ഗതിയിൽ  മനം  നൊന്ത്,   തനിക്ക്   നേരിടേണ്ടിവന്ന  വിപത്തുകളിൽ  ആത്മസംഘർഷം   അനുഭവിച്ച്   പരവശനായിത്തീർന്ന  നായകൻ,  ഇനി  ശരണം  ഈശ്വരനേയുള്ളൂ  എന്ന്  സമാധാനിക്കുന്ന  രംഗമാണ്   ഇതിലുള്ളത്.   "ലോകാധിപന്മാരെ"  എന്ന  പദം.



പത്തിയൂർ ശങ്കരൻകുട്ടിയും കലാനിലയം രാജീവും.(ഫോട്ടോ കടപ്പാട്)


തികച്ചും  വ്യത്യസ്തമായ  മറ്റൊരു  മുഖമാണ്   രണ്ടാം  രംഗത്ത്   നായകനിൽ  നമുക്ക്   കാണാൻ  കഴിയുന്നത്.   തത്വ  ചിന്താപരമായ  ദർശനം  കൊണ്ട്,  തനിക്ക്   നേരിടേണ്ടി  വന്ന  വിധിയെ  സമകാലികമായി  നിരൂപണം  ചെയ്യുകയാണ്  നായകനിവിടെ.   "ഘോര  വിപിനം"  എന്ന  പദം. ആ  കൊടും  കാട്ടിലെ  ജീവിത  സാഹചര്യങ്ങളുമായി  നായകൻ  താദാത്മ്യം  പ്രാപിക്കുകയാണിവിടെ.  രാജകൊട്ടാരത്തിലെ  സുഖശീതളമായ  ആർഭാട  ജീവിതത്തെക്കാൾ  ശാന്തതയും  സമാധാനവും  കൊടുംകാട്ടിൽ  ലഭിക്കുന്നതായി  നായകന്  അനുഭവപ്പെടുന്നു.  ഏത്    പ്രതിസന്ധിയോടും  മല്ലിട്ട്   മുന്നോട്ടുപോകാനുള്ള  ആത്മബലം  നായകൻ   കൈവരിക്കുകയാണ്   ഇവിടെ.  ജീവിതാനുഭവങ്ങളിലൂടെ  കൈവരിച്ച  മന:ശക്തിയും  തത്വചിന്താപരമായി  നേടിയ  ജീവിത  വീക്ഷണവും  നായകനെ  ശക്തനായ  ഒരു  കഥാപാത്രം  ആക്കിതീർക്കുന്നു.  ഈ  അവസരത്തിലാണ്   അതുവരെയുള്ള  കഥാവഴിയെ  ഉടച്ചു  വാർത്തുകൊണ്ട്,   മറ്റൊരു  ദിശയിലേക്ക്  കവി  പ്രമേയത്തെ കൊണ്ടുചെന്ന്   എത്തിക്കുന്നത്.   കാർക്കോടക   ദംശനവും   തുടർന്നുള്ള   ആ  നാടകീയ  രംഗങ്ങളും  രസാഭിനായ  പ്രധാനമാണ്.


കലാമണ്ഡലം ഗോപി (കടപ്പാട് ചെട്ടികുളങ്ങര ഉണ്ണികൃഷ്ണൻ)

ഈ  ഭാഗം  മുതലാണ്‌  തൃപ്പൂണിത്തുറയിൽ  അവതരിപ്പിച്ചത്.  ബാഹുകനായി  കലാമണ്ഡലം ഗോപിയും,  കാർക്കോടകനായി   ആർ.എൽ.വി. രാജശേഖരനുമായിരുന്നു  രംഗത്തെത്തിയത്.

ഗോപിയാശാന്റെ  വേഷ  സൌകുമാര്യത്തെക്കുറിച്ചോ,  രസാവിഷ്ക്കരണത്തിലുള്ള  ആർജ്ജവത്തേക്കുറിച്ചോ  ഞാൻ  പ്രത്യേകിച്ച്   പറയേണ്ടതില്ലല്ലോ ?  കാർക്കൊടകന്റെ   കടിയേറ്റ്   വിരൂപനായിത്തീർന്ന  നളന്റെ  "പ്രച്ഛന്ന  വേഷമാണല്ലോ"  ബാഹുകൻ.

"ബാഹുജന ഭാവത്തെ  നീ  നീക്കിക്കൊള്ളൂ  ഇനി
ബാഹുകനെന്നു  പേരുമാക്കിക്കൊള്ളൂ"   എന്ന  കാർക്കോടകന്റെ  ഉപദേശമാണ്   ആ  പേര്   സ്വീകരിക്കാനുണ്ടായ  കാരണം.



കാർക്കോടകൻ (ആർ.എൽ.വി.രാജശേഖരൻ)

തന്റെ  സുന്ദര  കളേബരം,  കൊടുംതീയിൽ  നിന്ന്   മോചിപ്പിച്ച  ഒരു  സർപ്പത്തിന്റെ  കടിയേറ്റ്   വിരൂപമായത്   കണ്ട്    സങ്കടവും,  കോപവും  മാറി  മാറി  വരുന്ന  ആ  രംഗം അവതരിപ്പിക്കാനുള്ള  ഗോപിയാശാന്റെ  വൈഭവം  അനൽപമാണ്.   "മമ  ജനനി  കദൃവല്ലോ"  എന്നും  "കാർക്കോടകൻ   ഞാൻ"  എന്നും  കാർക്കോടകൻ   ആടുമ്പോൾ,  ഗോപിയാശാൻ  സ്വീകരിക്കുന്ന  നില,  (posture)  അത്യന്തം  മനോഹാരിതയുള്ളതാണ്.   അംഗചേഷ്ടകൾക്കല്ല  ഭാവസ്ഫുരണത്തിനാണ്   ഗോപി  ഇവിടെ  പ്രാധാന്യം  നല്കുന്നത്.


കഥകളി  അഭിനയം  ഒരു  പുണ്യകർമ്മമായി   സ്വീകരിച്ച്,   കലാപ്രവർത്തനത്തെ  തപസ്യയായി  കരുതുന്ന  ആട്ടക്കരനാണ്  ഗോപി.   അദ്ദേഹത്തേക്കാൾ   നല്ല  അഭിനയപാടവവും,  പുരാണപരിജ്ഞാനവും,  വേഷഭംഗിയുമുള്ള   നടന്മാരുണ്ട്.   പക്ഷെ  അദ്ദേഹത്തിന്   കഴിഞ്ഞത്ര  ആരാധകരെ  സൃഷ്ടിച്ചെടുക്കാൻ  അവർക്കാർക്കും  കഴിഞ്ഞിട്ടില്ല.   തന്റെ  പ്രൊഫഷനെ  യജ്ഞതുല്യമായി  സ്വീകരിച്ചത്  കൊണ്ടാണിത്   എന്നാണ്   എന്റെ  വിശ്വാസം.


"ഘോരമാരി"   ഉയർത്തിയ  ഭീഷണി  ആട്ടം  മുഴുവൻ  കാണുന്നതിന്   തടസ്സമായി.  വിജനേ  ബത  കഴിഞ്ഞതും,  ശ്രീ കുട്ടൻ ഗോപുരത്തിങ്കലിനൊപ്പം   സ്ക്കൂട്ടറിൽ  കൊച്ചിക്ക്  മടങ്ങി.  നാട്ടുകാരൻ  കൂടിയായ  ഫാക്റ്റ്  പത്മനാഭന്റെ  സുദേവനെ  കാണണം  എന്നുണ്ടായിരുന്നു.  (പത്മനാഭൻ  ചേട്ടന്റെ  ബ്രാഹ്മണൻ  സുന്ദരനായതുകൊണ്ട്   എന്റെയൊരു  സുഹൃത്ത്,  ശ്രീവത്സൻ തീയാടി,  സുന്ദര ബ്രാഹ്മണൻ  എന്നാണ്   അദ്ദേഹത്തിന്റെ   വേഷത്തെ   വിശേഷിപ്പിച്ചത് )  വരാനിരുന്ന  മഴയെ  മനസ്സാ  ശപിച്ചുകൊണ്ടാണ്   തൃപ്പൂണിത്തുറയിൽ  നിന്ന്   മടങ്ങിയത്.


പത്തിയൂർ ശങ്കരൻകുട്ടിയും  കലാനിലയം  രാജീവുമായിരുന്നു  പാടിയത്.  കലാമണ്ഡലം കൃഷ്ണദാസും  കലാനിലയം മനോജും  യഥാക്രമം  ചെണ്ടയും  മദ്ദളവും  കൈകാര്യം  ചെയ്തു.


ലേഖകൻ 
തിരുവോണനാളിൽ  ഹരിപ്പാടിനടുത്തുള്ള  ഏവൂർ  ശ്രീകൃഷ്ണ  ക്ഷേത്രത്തിൽ  ഒരുക്കിയ  കലാവിരുന്നിൽ  രണ്ടു  കഥകളാണ്   അവതരിപ്പിച്ചത്.   കൊട്ടാരക്കര തമ്പുരാന്റെ  സീതാസ്വയംവരവും,  കാർത്തികതിരുനാൾ  മഹാരാജാവിന്റെ  നരകാസുരവധവും.  രണ്ടും  കഥകളി  അരങ്ങുകളിൽ  ചിരപരിചിതമായ  ആട്ടക്കഥകൾ.


താടകാ  നിഗ്രഹത്തിനായി  വിശ്വാമിത്രനോടൊപ്പം  വനത്തിലേക്ക്   രാമ  ലക്ഷ്മണന്മാർ  പുറപ്പെടുന്ന  ഭാഗം  മുതലുള്ള  കഥയാണ്   തമ്പുരാൻ  സീതാസ്വയംവരത്തിൽ  പ്രതിപാദിച്ചിട്ടുള്ളത്.  പക്ഷെ  ഈ  പൂർവ്വഭാഗം  ഇപ്പോൾ  അരങ്ങത്ത്  അവതരിപ്പിക്കാറില്ല.  ( തിരുവല്ല  ശ്രീവല്ലഭസ്വാമി  ക്ഷേത്രത്തിൽ  എല്ലാ  വർഷവും  നടത്തിവരുന്ന  സമ്പൂർണ്ണ  രാമായണം  കളിക്ക്  ഈ  ഭാഗം  അവതരിപ്പിക്കാറുണ്ട്  )  പരശുരാമ - ശ്രീരാമ  സംഘട്ടനവും,  തുടർന്ന്   വിഷ്ണു  ചൈതന്യം  നഷ്ടപ്പെട്ട  ഭാർഗവരാമന്റെ   ശ്രീരാമ  സ്തുതിയും  മാത്രമാണ്   അവതരിപ്പിച്ചു  വരുന്നത്.


പരശുരാമാനായി  കലാമണ്ഡലം രാമകൃഷ്ണൻ ആശാനും,  ശ്രീരാമനായി  മോഴൂർ രാജേന്ദ്ര ഗോപിനാഥും  ആണ്   രംഗത്ത്   എത്തിയത്.


കലാമണ്ഡലം രാമകൃഷ്ണൻ ആശാനും മൊഴൂർ രാജേന്ദ്ര ഗോപിനാഥും 

തന്റെ  ഗുരുവായ  ശ്രീപരമേശ്വരന്റെ  ചാപമായ  ത്രയംബകം  ദശരഥനന്ദനനായ  രാമൻ  ഓടിച്ചതറിഞ്ഞ്   ക്ഷുഭിതനായി  കത്തിജ്വലിച്ചു  നില്ക്കുന്ന  പരശുരാമാനെയാണ്   ആദ്യം  രംഗത്ത്  കാണുന്നത്.  പരശുരാമ  ഗർവ്വ്‌   തന്റെ  സ്വതസിദ്ധമായ  തന്മയത്തത്തോടെ  ഭാവോജ്വലമായി  രാമകൃഷ്ണൻ  ആശാൻ  അവതരിപ്പിച്ചു.


ശ്രീരാമ - പരശുരാമ  സംഘട്ടന  രംഗത്തിന്റെ  അവതരണം  അനുചിത്യപരമാണെന്ന്   വിമർശിക്കുന്നവരുണ്ട്.   സംഘട്ടനാത്മകത  നിറഞ്ഞു  നില്ക്കുന്ന  ഈ  കഥാ  ഭാഗത്തിന്   ഭാവ  തീവ്രത  നൽകാൻ,  സംഭവബഹുലമായ  ചരിത്ര  പശ്ചാത്തലമുള്ള  മുനി  ഒരല്പം  " ഓവർ  ആക്ടിംഗ്  "  നടത്തിയതു  കൊണ്ട്   അപകടമൊന്നുമില്ല.


അങ്ങനെയെങ്കിൽ  അനങ്ങാൻ  പോലും  വയ്യാത്ത  ഒരു  മുതുകുരങ്ങിനോട്   അതിശക്തനായ  ഭീമനേക്കൊണ്ട്  


" കഴുത്തിലമ്പൊടു  പിടിച്ചുടൻ
തഴച്ച  നിന്നെ  എറിഞ്ഞിടും " - എന്നൊക്കെ  പറയിക്കുന്നത്   ഓചിത്യമാണോ ?


സ്വയംവരം  കഴിഞ്ഞ്    അയോദ്ധ്യയിലേക്ക്   മടങ്ങുന്ന  ശ്രീരാമാദികളെ  മാർഗ്ഗമദ്ധ്യേ  ഭാർഗവൻ  തടഞ്ഞു.  ശൈവചാപം  ഓടിച്ച  രാമന് ,   തന്റെ  വൈഷ്ണവചാപം  കുലയ്ക്കാനാകുമോ  എന്ന്    തെല്ല്   അഹങ്കാരത്തോട്   പരശുരാമൻ  ചോദിച്ചു.  ചാപം  ശ്രീരാമന്റെ  കൈകളിലേക്ക്   നൽകിയപ്പോൾ  തന്നെ  പരശുരാമനിൽ  ഉണ്ടായിരുന്ന  വിഷ്ണു  ചൈതന്യം  അപ്രത്യക്ഷമായി.  മുനി  ദുർബ്ബലനായി  തീരുകയും  ചെയ്തു.  ശ്രീരാമനെ  സ്തുതിച്ചിട്ട്   അദ്ദേഹം  അപ്രത്യക്ഷനായി.


17-)o   നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന  കൊട്ടാരക്കര  തമ്പുരാന്റെ  മറ്റു  ചരിത്രങ്ങളൊന്നും   രേഖപ്പെടുത്തിയിട്ടില്ല.  എഴുതപ്പെട്ടിട്ടുള്ള  രേഖകൾ  വിവാദവും  ആയിട്ടുണ്ട്.  രാമായണം  എട്ടു  ദിവസത്തെ  ആട്ടക്കഥയുടെ  രചന  അദ്ദേഹത്തിന്റെയാണെന്നല്ലാതെ,  ആധികാരികമായ   മറ്ററിവുകളൊന്നും  തന്നെയില്ല  എന്നതാണ്   സത്യം.  ആട്ടക്കഥാ  സാഹിത്യത്തിലെ  പ്രൗഡ്ഢ  രചനകളായി  തമ്പുരാന്റെ  കൃതികളെ  പണ്ഡിതന്മാർ  വിലയിരുത്തിയിട്ടില്ല.  പക്ഷെ  അദ്ദേഹത്തിന്റെ  സംഭാവന  പിൽക്കാല  ആട്ടക്കഥാകാരന്മാർക്ക്    മാതൃകാപരമായ  പ്രേരക  ഘടകം  ആയിരുന്നു  എന്ന്   പറയാം.


ഏവൂരിൽ  രണ്ടാമത്   അവതരിപ്പിച്ചത്   കാർത്തികതിരുനാൾ  രചിച്ച  നരകാസുരവധം  ആയിരുന്നു.  സദനം കൃഷ്ണൻകുട്ടി,  ആർ.എൽ.വി. രാജശേഖരൻ,  കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ,  മാർഗി വിജയകുമാർ,  കലാമണ്ഡലം കൃഷ്ണപ്രസാദ്,  കലാമണ്ഡലം ബാലകൃഷ്ണൻ,  മധു വാരണാസി  തുടങ്ങിയ  പ്രശസ്തരും  പ്രഗൽഭരുമായിരുന്നു  അരങ്ങത്ത്   വന്നത്.



നക്രതുണ്ഡി (രാമചന്ദ്രൻ ഉണ്ണിത്താൻ)
പത്തിയൂർ ശങ്കരൻകുട്ടി,  കലാമണ്ഡലം സജീവൻ,  കലാമണ്ഡലം വിനോദ്,  തൃപ്പൂണിത്തുറ അർജ്ജുൻരാജ്   എന്നിവരായിരുന്നു  ഗായകർ.   കലാമണ്ഡലം രാമൻ നമ്പൂതിരി,  കലാഭാരതി ഉണ്ണികൃഷ്ണൻ,  ഹരിപ്പാട് മുരളി  ചെണ്ടയിലും  കലാമണ്ഡലം വേണുക്കുട്ടൻ,  കലാമണ്ഡലം അച്ചുതവാര്യർ,  ഏവൂർ മധു  എന്നിവർ  മദ്ദളത്തിലും  അകമ്പടി  സേവിച്ചു.


നക്രതുണ്ഡിയുടെ  തിരനോക്കോടുകൂടിയാണ്   നരകാസുരവധം  ആരംഭിച്ചത്.   രാമചന്ദ്രൻ ഉണ്ണിത്താൻ  ആയിരുന്നു  നക്രതുണ്ഡി.  കഥകളി  വേഷമനുസരിച്ച്  പെണ്‍ കാരിയാണ്    നക്രതുണ്ഡി.


" ക്രീഡാന്തമാലോക്യ  സുരാധി  നായകം
നിജാംഗനാഭി  സമമാത്ത  കൌതുകം
സാ  നക്രതുണ്ഡീ  നരക  പ്രചോദിതാ
പ്രകാലയാമാസ  തദാപ്സ  രോഗണാൻ ."


ആട്ടക്കഥയിൽ  കാർത്തിക  നക്രതുണ്ഡിയെ  അവതരിപ്പിക്കുന്നത്   ഇപ്രകാരമാണ്.   ഉണ്ണിത്താൻ  അതിഗംഭീരമായിത്തന്നെ  ആ  വേഷം  അവതരിപ്പിച്ചു.


തമോഗുണമുള്ള  കഥാപാത്രങ്ങൾക്ക്  -  കിരാത  പ്രകൃതിയുള്ള  കഥാപാത്രങ്ങൾ -  കരിവേഷമാണ്   നിഷ്ക്കർഷിച്ചിട്ടുള്ളത്.   ഇതിൽ  ആണ്‍കരിയെന്നും  പെണ്‍കരിയെന്നും  ഭേദങ്ങളുണ്ട്.   നക്രതുണ്ഡിയെ  കൂടാതെ  ശൂർപണഖ,  ലങ്കാലക്ഷ്മി,  സിംഹിക  തുടങ്ങിയ  കഥാപാത്രങ്ങളും  പെണ്‍കരിയാണ്.  ഉണ്ണിത്താൻ  വളരെ  തന്മയത്തത്തോടെ  കരിവേഷം  ചെയ്യാൻ  സമർത്ഥനാണ്.  ദേവസ്ത്രീകളെ  ആക്രമിച്ച്  കീഴടക്കിയ  ശേഷം  ലളിതയായി  രൂപാന്തരപ്പെട്ടിട്ട് ,  ഇന്ദ്രപുത്രനായ  ജയന്തനെ  കാമകേളിക്കായി  സമീപിച്ചു.   നക്രതുണ്ഡിയുടെ  അഭിലാഷം  ജയന്തൻ  നിരാകരിച്ചു.   ക്രുദ്ധയായിത്തീർന്ന   അവൾ  ബലാൽക്കാരമായി  അയാളെ  കീഴടക്കാൻ  ശ്രമിച്ചു.  ജയന്തൻ  അവളുടെ  നാസികാകുചങ്ങൾ  അരിഞ്ഞു  കളഞ്ഞു.


ജയന്തൻ, ലളിത (കലാമണ്ഡലം കൃഷ്ണപ്രസാദ്, മാർഗി വിജയകുമാർ (ഫോട്ടോ കടപ്പാട്)
" ബാലികമാർ  മൌലീ "  എന്ന  പാടിപ്പദത്തോടെയാണ്   നരകാസുരന്റെ  രംഗം  ആരംഭിക്കുന്നത്.  ഉദ്യാനത്തിൽ  പത്നിയുമായുള്ള  ഒരു  ശൃംഗാര  പദമാണിത്.   കഥകളി  സംഗീതത്തിൽ  വളരെ  പ്രാധാന്യമുള്ള  രാഗമാണ്   പാടി.  ഇത്  ഒരു  കേരളീയ  രാഗമാണ്.   കത്തിവേഷത്തിന്റെ  ശൃംഗാരപദങ്ങൾ  പാടിരാഗത്തിലാണ്  പാടുന്നത്.  പതിഞ്ഞാട്ടത്തിന്റെ  ഗൌരവവും,  സൌന്ദര്യവും  അനുഭവപ്പെടുത്തുന്നതിനുള്ള   പ്രത്യേക  കഴിവ്   പാടി  രാഗത്തിനുണ്ട്.  കീചകവധത്തിലെ  "മാലിനീ  രുചിരഗുണ  ശാലിനീ "  എന്ന  പാടിപ്പദം  പോലെ  തന്നെ  പ്രസിദ്ധമാണ്   " ബാലികമാർ  മൌലീ "  എന്ന  പദവും.


നവരസങ്ങളിൽ  "രസരാജൻ"  എന്നാണ്   ശ്രുംഗാരത്തെ  വിശേഷിപ്പിക്കുന്നത്.   കൃഷ്ണൻകുട്ടി  ആശാൻ  ഈ  രംഗം  ആസ്വാദകർക്ക്   അവിസ്മരണീയമാക്കിത്തീർത്തു.


സദനം കൃഷ്ണൻകുട്ടിയും മധു വാരണാസിയും (ഫോട്ടോ:ബാലചന്ദ്രൻപിള്ള)
അതുപോലെതന്നെ  കേകിയാട്ടവും  അദ്ദേഹം  അതിമനോഹരമായി  അവതരിപ്പിച്ചു.   ആട്ടക്കഥകളിലെ  ചില  ശൃംഗാരപദങ്ങളിലും  ഉദ്യാനവർണ്ണനകളിലും  ആണ്   ഈ  ഇളകിയാട്ടം  അവതരിപ്പിക്കുന്നത്.   മയിൽ,  നൃത്തം  ചെയ്യുന്നതാണ്  കാണിക്കുന്നത്.   "കേകികളുടെ  നല്ല  കേളികൾ  കണ്ടിതോ?..."  എന്ന  ഭാഗം  നയനാന്ദകരമായ  അനുഭൂതി  സമ്മാനിച്ചു.


കൃഷ്ണൻകുട്ടി  ആശാന്റെ  പടപ്പുറപ്പാടും   അതിഗംഭീരമായിരുന്നു.  വിസ്തരിച്ചാടിയില്ല  എന്നൊരു  പരാതി  പറഞ്ഞു  കൊള്ളട്ടെ.  യുദ്ധത്തിനുള്ള  പുറപ്പാട്,  ഇളകിയാട്ട  രൂപത്തിൽ  അവതരിപ്പിക്കുന്നതിനെയാണ്    പടപ്പുറപ്പാട്   എന്ന്   പറയുന്നത്.   ആന,  കുതിര,  തേര്,  കാലാൾ  എന്നിവ  അണിനിരത്തുന്നതും,  ആയുധങ്ങൾ  ഒരുക്കിവെയ്ക്കുന്നതും,  സൈന്യത്തെ  യുദ്ധ  ഭൂമിയിലേക്ക്   നയിക്കുന്നതുമാണ്‌   പടപ്പുറപ്പാട്   ചടങ്ങുകൾ.


സദനം കൃഷ്ണൻകുട്ടി ആശാൻ (ഫയൽ)
"സുധാശനേന്ദ്രാ,   വാടാ  പോരിനു  സുധാശനേന്ദ്രാ"  എന്ന്   ഇന്ദ്ര  ലോകത്തുചെന്നുള്ള  നരകാസുരന്റെ  പോരിനു  വിളിയും,  ഐരാവതത്തെ  കൊമ്പുകുത്തിക്കുന്നതുമെല്ലാം  ആശാൻ,  അഭ്യാസബലം  കൊണ്ടും  തന്മയത്തം  കൊണ്ടും  സമുജ്ജ്വലമായി  അവതരിപ്പിക്കുവാൻ  അദ്ദേഹത്തിനു  കഴിയുന്നുണ്ട്.  സ്വാഭാവികതയാർന്ന  അഭിനയരീതിയാണ്  അദ്ദേഹത്തിന്റെ  ശൈലി.  ഒരുവക  ചേഷ്ടകളും  അദ്ദേഹം  കാണിക്കുകയില്ല.


നിണം: കലാമണ്ഡലം ബാലകൃഷ്ണൻ (ഫോട്ടോ ബാലചന്ദ്രൻപിള്ള)
കലാമണ്ഡലം ബാലകൃഷ്ണന്റെ  പച്ച,  കത്തി,  താടി,  മിനുക്ക്‌,  കരി  തുടങ്ങിയ  വേഷങ്ങൾ  ഒരുപാട്  തവണ  ഞാൻ  കണ്ടിട്ടുണ്ട്.   ഏതുവേഷം  കെട്ടാനുമുള്ള  അദ്ദേഹത്തിന്റെ  സിദ്ധി  ഒരുപക്ഷെ,  മാതുലനായ  ഹരിപ്പാട് രാമകൃഷ്ണപിള്ളയിൽ  നിന്ന്   പാരമ്പര്യമായി  കിട്ടിയതായിരിക്കണം.  ബാലകൃഷ്ണന്റെ  നിണം  ആദ്യമായിട്ടാണ്   ഞാൻ  കാണുന്നത്.   അത്  അത്യുജ്ജ്വലമായിരുന്നു  എന്ന്  പറയാൻ  ഒരു  തെളിവ്   ഞാൻ  ഹാജരാക്കുന്നു.  നിണം  കെട്ടി  കൃതഹസ്തനായ  കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ,  ബാലകൃഷ്ണന്റെ  പ്രകടനം  കണ്ട്   ആവേശത്തോടുകൂടി  ആസ്വദിച്ചു  നില്ക്കുന്നത്   കണ്ടു.  ആ മുഖത്ത്   മിന്നി  മാറി  വന്ന  ഭാവങ്ങൾ,  ബാലകൃഷ്ണന്   കിട്ടിയ  അംഗീകാരമായിരുന്നു  എന്നു  ഞാൻ  വിശ്വസിക്കുന്നു.


കഥകളിയോട്‌,  ബാലകൃഷ്ണനെ  പോലെ  ആത്മാർത്ഥതയുള്ള   പുതു  തലമുറക്കാരായ  നടന്മാർ  വിരളമാണെന്ന്   ചുട്ടി  കലാകാരനായ  തിരുവല്ലാ പ്രദീപ്‌   ഒരിക്കൽ  എന്നോട്  പറഞ്ഞത്   ഈ  അവസരത്തിൽ  ഞാൻ  ഓർത്തുപോകുന്നു.  കലാകേരളം  ബാലന്   അർഹിക്കുന്ന   അംഗീകാരം  നല്കിയിട്ടില്ല  എന്നത്   ഒരു  ദു:ഖ  സത്യമായിട്ട്   അവശേഷിക്കുന്നു.


സെപ്റ്റംബർ  17 നു  മാവേലിക്കര  കഥകളി  ആസ്വാദക  സംഘം  സംഘടിപ്പിച്ച  നളചരിതം  രണ്ടാം  ദിവസം  മറ്റൊരു  ഹൃദ്യമായ  ഓണ  വിരുന്നായിരുന്നു.


കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ,  നെല്ലിയോട് വാസുദേവൻനമ്പൂതിരി,  കോട്ടക്കൽ ദേവദാസ്,  കലാമണ്ഡലം പ്രശാന്ത്,  മധു വാരണാസി  എന്നിവർ  വേഷവും  കലാനിലയം ഉണ്ണികൃഷ്ണൻ,  കലാനിലയം രാജീവ്,  കലാനിലയം വിഷ്ണു,  വാരണാസി നാരായണൻ നമ്പൂതിരി,  കലാമണ്ഡലം ശ്രീകാന്ത്  വർമ്മ,  കലാമണ്ഡലം വേണുക്കുട്ടൻ,  ഏവൂർ മധു  എന്നിവർ   സംഗീത - മേള  വിഭാഗവും  കൈകാര്യം  ചെയ്തു.


കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 
മറ്റ്    ആട്ടക്കഥകളിലെ  ശൃംഗാര  രസങ്ങളുമായി  താരതമ്യം  ചെയ്യുമ്പോൾ,   നളചരിതം  രണ്ടാം  ദിവസത്തിലെ  ശൃംഗാര   പദങ്ങൾക്ക്,   പ്രേമചേഷ്ടകളേക്കാൾ  നായകന്റെ   വ്യക്തിത്വത്തിനു  സംസ്കാര  സമ്പന്നമായ  കരുതലാണ്  കവി  നല്കിയിട്ടുള്ളത്   എന്നു   കാണാം.   മധു വിധുവിന്റെ  ആദ്യനാളുകളിൽ  പോലും,   തന്റെ  വ്യക്തിത്വത്തിനും,   സൌന്ദര്യ  സങ്കൽപ്പത്തിനും  ഉതകുന്ന  അന്തസ്സാർന്ന    സമീപനമാണ്   നായകൻ  സ്വീകരിക്കുന്നത്.


ജന്മസിദ്ധമായ  കലാവാസനയും,  പരന്ന  പുരാണ  പരിചയവും,  ആകാരഭംഗിയുമുള്ള  നടനുമാത്രമേ  ആസ്വാദകരുടെ  മനസ്സിൽ  ഇടം  ലഭിക്കുകയുള്ളു.  രസങ്ങൾ  പ്രകാശിപ്പിക്കാൻ  വേണ്ട  കണ്ണുകളുടെ  ഭംഗിയും  അഭ്യാസബലവും  കൂടി  ഒത്തിണങ്ങിയാലോ.   ആസ്വാദകരുടെ  മനോമണ്ഡലത്തിൽ  അത്    മായാതെ  തന്നെ  നില്ക്കും.


കലാമണ്ഡലം ബാലസുബ്രഹ്മണ്യനും മധു വാരണാസിയും 
വേഷപകർച്ച,  ഭാവാഭിനയം  അങ്ങനെ  കഥകളിയുടെ  എല്ലാ  സാങ്കേതിക  വശങ്ങളിലും  നൈപുണ്യമുള്ള   നടനാണ്‌   കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ.  മാവേലിക്കരയിൽ  അദ്ദേഹം  അവതരിപ്പിച്ച  നളൻ,  ആ  കളി  കണ്ട  ആസ്വാദകരുടെ  മനസ്സിൽ  നിന്ന്    പെട്ടെന്ന്   മാഞ്ഞുപോകും  എന്നു  തോന്നുന്നില്ല.


"കുവലയ  വിലോചനയും",   "ദയിതേ"  യുമൊക്കെ  അവതരിപ്പിച്ചതിനു   ശേഷം  പുഷ്ക്കരനുമായുള്ള  രംഗത്ത്   അനുഭവപ്പെട്ട  ആ  ഭാവവ്യതിയാനം  എത്ര  മനോഹരമായിരുന്നു.   വേർപാടും  എടുത്തു  പറയത്തക്ക  ആട്ടം  ആയിരുന്നു.


നളനും പുഷ്കരനും (ബാലസുബ്രഹ്മണ്യൻ ആശാനും പ്രശാന്തും)
നെല്ലിയോട് വാസുദേവൻനമ്പൂതിരി 

നെല്ലിയോടിന്റെ  കാട്ടാളനും,   കോട്ടക്കൽ ദേവദാസിന്റെ  കലിയും  ഗംഭീരമായി  എന്നുപറഞ്ഞാൽ  അതിൽ  അതിശയോക്തി  ഒട്ടും  തന്നെയില്ല.

മധു  വാരണാസിയേക്കുറിച്ചുകൂടി  പരാമർശിക്കാതെ  പോകുന്നത്  ശരിയല്ല  എന്ന്  തോന്നുന്നു.  മധുവിന്റെ  ഇടത്തരവും-കുട്ടിത്തരവുമായ  സ്ത്രീ-പുരുഷ  വേഷങ്ങൾ  ഞാൻ  അനവധി  തവണ  കണ്ടിട്ടുണ്ട്.   മാവേലിക്കരയിലെ  മധുവിന്റെ   ആട്ടം,  ഏതൊരു  ഇരുത്തം  വന്ന  നടന്റെയും  പ്രകടനവുമായി  താരതമ്യം  ചെയ്യാം.  മധു വാരണാസി  സ്ത്രീവേഷത്തിൽ  ശ്രദ്ധ  കൊടുക്കുന്നതായിരിക്കും  നന്ന്   എന്നാണെന്റെ  അഭിപ്രായം.  മധുവിന്റെ  body language   സ്ത്രീ  വേഷത്തിനാണ്   കൂടുതൽ  ഇണങ്ങുക.


മാവേലിക്കര കഥകളി ആസ്വാദക സംഘം ദേവദാസിനെ ആദരിക്കുന്നു.

കാഞ്ചി  കാമകോടി  ആസ്ഥാന  വിദ്വാൻ  ബഹുമതി  ലഭിച്ച  മദ്ദളം  കലാകാരൻ  വാരണാസി വിഷ്ണു നമ്പൂതിരിയേയും,   ഒഡീഷ  സർക്കാരിന്റെ   ദേവദാസി  പുരസ്കാരം  ലഭിച്ച  കോട്ടക്കൽ ദേവദാസിനേയും  മാവേലിക്കര  കഥകളി  ആസ്വാദക  സംഘം  ചടങ്ങിൽ  ആദരിക്കുകയുണ്ടായി.


ഒരു  കഥകളി  മേളക്കാരന്   ആസ്ഥാന  വിദ്വാൻ  പട്ടം  ലഭിക്കുന്നത്  ആദ്യമായിട്ടാണ്.   വേഷത്തിന്  സദനം കൃഷ്ണൻകുട്ടി ആശാന്  ലഭിച്ചിട്ടുണ്ട്.


അങ്ങനെ   2013-ലെ   ഓണം  എന്നെ  സംബന്ധിച്ചിടത്തോളം  മറക്കാനാവാത്ത  ഒരു  മഹോത്സവം  തന്നെയായിരുന്നു.








Wednesday, September 11, 2013

നരകാസുരവധം കഥകളിയിലെ നിണം : പി.രവീന്ദ്രനാഥ്




നരകാസുരവധം  കഥകളിയിലെ  നിണം : പി.രവീന്ദ്രനാഥ്

( കാർത്തികതിരുനാൾ  - കൊ.വ.  899 - 973 )


രാജ്യഭരണത്തിലും  കലോപാസനയിലും  ഒരുപോലെ  ശോഭിച്ച  കവിയായിരുന്നു  കാർത്തികതിരുനാൾ  രാമവർമ്മ.  ധർമ്മരാജാവ്   എന്ന്    പ്രസിദ്ധനായിത്തീർന്ന  അദ്ദേഹത്തിന്    സംസ്കൃതം,  പേർഷ്യൻ,  ഹിന്ദി,  തമിഴ്,   പോർച്ചുഗീസ്,   ഇംഗ്ലീഷ്   എന്നീ  ഭാഷകളിൽ  പാണ്ഡിത്യം   ഉണ്ടായിരുന്നു.  കുഞ്ചൻനമ്പ്യാർ,  ഉണ്ണായിവാര്യർ,  കിളിമാനൂർ  തമ്പുരാൻ,  പുതിയിക്കൽ  തമ്പാൻ,  മാണ്ഡവപ്പള്ളി  ഇട്ടിരാരിച്ചമേനോൻ  തുടങ്ങിയ  പണ്ഡിതവരേണ്യന്മാർ   അദ്ദേഹത്തിന്റെ  വിദ്വൽ  സദസ്സിലെ  അംഗങ്ങൾ  ആയിരുന്നു.

നരകാസുരവധത്തിന്റെ  അന്ത്യഭാഗം  അദ്ദേഹത്തിന്റെ  അനന്തിരവനായ  അശ്വതിതിരുനാളാണ്   രചിച്ചിട്ടുള്ളത്   എന്ന്  പറയപ്പെടുന്നു.  "അർണ്ണോജാക്ഷികളെ  ഹരിച്ചോരുനിൻ"  എന്ന  പദത്തിന്റെ  പകുതിയെഴുതി  ഓല  മേശപ്പുറത്തു  വെച്ചിട്ട്  അദ്ദേഹം  നീരാട്ടിനു  പോയി.  അമ്മാവന്റെ  അപൂർണ്ണ  ശ്ലോകം  കണ്ട  അശ്വതി,  "നിർണ്ണയമതിനുണ്ടു  കരാളെ"  എന്ന്  പൂരിപ്പിച്ച്  ആ  പദം   അവസാനിപ്പിച്ചു.  മാതുലന്  അത്  നന്നേ  ബോധിച്ചു  എന്നുമാണ്  കഥ.
കത്തി 


പാടിപ്പദത്തോടുകൂടിയ  കത്തിവേഷത്തിന്റെ  പ്രവേശം  അദ്ദേഹത്തിന്റെ  കഥകളോട്   കൂടിയാണ്  ആരംഭിച്ചത്.  സാഹിത്യപരമായി  നോക്കിയാൽ   ഉന്നതനിലവാരം  പുലർത്തുന്നതാണ്   തമ്പുരാന്റെ  ശ്ലോകങ്ങളും  പദങ്ങളും.  നക്രതുണ്ഡി,  ലളിത  രൂപത്തിൽ  വരുമ്പോഴുള്ള  വർണ്ണന  തന്നെ  ഉദാഹരണം.  "ഇത്ഥം  നിശ്ചിത്യഹൃത്വാ  ത്രിദശപുര  വധൂരുദ്ധതം  പ്രസ്ഥിതാസാ"  എന്നു   തുടങ്ങുന്ന  ശ്ലോകവും  "പുരികുഴലിൽ  നറുമലർ  ചൂടിയും  ബാലാ,  സരസത  ഗാനം  ചെയ്തു  സരസനൃത്തമാടിയും"  എന്നു  തുടങ്ങുന്ന  പദവും  എത്രത്തോളം  ആസ്വാദ്യകരമായിട്ടാണ്  അനുഭവപ്പെടുന്നത്.


കഥാസാരം

വരാഹാവതാരം  എടുത്ത  മഹാവിഷ്ണുവിന്   ഭൂമിദേവിയിലുണ്ടായ  പുത്രനാണ്,  പ്രാഗ് ജോതിഷത്തിലെ രാജാവായ  നരകാസുരൻ.  പർവതം,  വായു,  അഗ്നി  തുടങ്ങിയവയാൽ  സരക്ഷിക്കപ്പെട്ടയിടമാണ്   പ്രാഗ് ജോതിഷം.  അഞ്ചു  തലയുള്ള  ഒരസുരനാണ്  നരകാസുരന്റെ  കോട്ടക്ക്   കാവൽ  നില്ക്കുന്നത്.

ഭ്രുത്യയായ  നക്രതുണ്ഡിയെ  ദേവസ്ത്രീകളെ  അപഹരിച്ചു  കൊണ്ടുവരാൻ  നിയോഗിച്ചു.  അവരുമായി  വരുന്ന  വഴി  ദേവേന്ദ്രന്റെ  പുത്രനായ  ജയന്തനെ  കണ്ട്,  പ്രേമവിവശയായി,  സുന്ദരീരൂപം  പൂണ്ട്,  പ്രണയാഭ്യർത്ഥന  നടത്തി.  കുപിതനായ  ജയന്തൻ  നക്രതുണ്ഡിയുടെ  മൂക്കും  മുലയും  അരിഞ്ഞു  കളഞ്ഞു.  അലറിക്കരഞ്ഞു  കൊണ്ട്  അവൾ  നരകാസുരസന്നിധിയിലേക്ക്  ഓടിപ്പോയി.
ചുവന്നതാടി 


സംഭവം  അറിഞ്ഞ്   നരകാസുരൻ  സ്വർഗത്തിൽ  എത്തി  ഇന്ദ്രനെ  പോരിന്  വിളിച്ചു.  ഇന്ദ്രൻ  പേടിച്ചോടിപ്പോയി.  ഇന്ദ്രന്റെ  മാതാവ്  അദിതിയുടെ  കുണ്ഡലം  ഉൾപ്പടെ  കവർന്നെടുത്തുകൊണ്ട്   അയാൾ  മടങ്ങി. ഇന്ദ്രൻ  ശ്രീകൃഷ്ണനോട്‌   സഹായം  അഭ്യർഥിച്ചു.  കൃഷ്ണൻ  സത്യഭാമയോടുകൂടി  ഗരുഡന്റെ  പുറത്തേറി  ജോതിഷത്തിലെത്തി  നരകാസുരവധം  നടത്തുകയും,  അയാളുടെ  പുത്രനായ  ഭഗദത്തനെ   രാജാവായി  അഭിഷേകം  നടത്തുകയും  ചെയ്തു.

ഈ  കഥയിൽ  നരകാസുരന് ,  ചെറിയ  നരകാസുരൻ,  വലിയ  നരകാസുരൻ  എന്നീ  രണ്ടു   വേഷങ്ങളുണ്ട്.  ചെറിയ  നരകാസുരൻ  കത്തിയും,  വലിയ  നരകാസുരൻ   ചുവന്നതാടിയും  ആണ്.

കഥാപാത്രങ്ങൾ


ദേവസ്ത്രീകൾ
ലളിത
പത്നി
സത്യഭാമ  - സ്ത്രീ  മിനുക്ക്‌
ചെറിയ നരകാസുരൻ  -  കത്തി
വലിയ നരകാസുരൻ  -  ചുവന്നതാടി
ശ്രീകൃഷ്ണൻ
ഇന്ദ്രൻ
ജയന്തൻ  -  പച്ച
നക്രതുണ്ഡി  - പെണ്‍ കരി
നിണം  -  പ്രാകൃത ബീഭത്സം
ഭീരു  -  ഒരു പ്രത്യേക തരം  ഹാസ്യ  വേഷം.


നിണം

നരകാസുരന്റെ  സമീപത്തേക്ക്  അലറിക്കരഞ്ഞുകൊണ്ട്  വരുന്ന  രംഗം  മുതലാണ്‌  നിണം  പ്രത്യക്ഷപ്പെടുന്നത്.  ഉണക്കലരിയും  മഞ്ഞളും  അരച്ച്  ചുണ്ണാമ്പ്  ചേർത്ത്   വെള്ളത്തിൽ  കലക്കിയാണ്   നിണച്ചാന്ത്‌   ഉണ്ടാക്കുന്നത്.  കച്ചയും  മറ്റും  ഈ  നിണത്തിൽ  മുക്കിയാണ്  ധരിക്കുന്നത്.  കുരുത്തോലയുടെ  ഈർക്കിൽ  തുടലുപോലെ  ഇണക്കികെട്ടി  നിണത്തിൽ  മുക്കി ധരിച്ചാൽ,  മുറിഞ്ഞു  തൂങ്ങിക്കിടക്കുന്ന  മാംസക്കഷ് ണങ്ങളാണ്  എന്നു   തോന്നും.  ഇളംകരിക്കിന്റെ  കാമ്പ്  നിണത്തിൽ  മുക്കി  ശരീരത്തിന്റെ  പലഭാഗങ്ങളിൽ  ഒട്ടിച്ചുവെക്കും.  ഇതുകണ്ടാൽ,  മൂക്കും  മുലയും  മുറിഞ്ഞ്‌,  ഞരമ്പും  കുടലുമൊക്കെ   വെളിയിൽ   ചാടിയിരിക്കുന്നത്‌   പോലിരിക്കും.  ഭയവും  വെറുപ്പുമുണ്ടാക്കുന്ന  ആഹാര്യാഭിനയമാണിത്.  അരങ്ങിൽ  ഇരിക്കുന്നവരുടെ  ഇടയിൽക്കൂടിയാണ്   നിണത്തിന്റെ  അതിഭീകരമായ  അലർച്ചയോടുകൂടിയുള്ള  രംഗ  പ്രവേശം.  നിണം  താങ്ങാൻ  രണ്ടു  സഹായികൾ  ഉണ്ടാവും.  അവരും  അയ്യോ, അയ്യോ  എന്ന്   അലറിക്കരഞ്ഞുകൊണ്ടിരിക്കും.
നിണം 


കൂടിയാട്ടത്തിൽ  നിന്ന്  കടം  കൊണ്ടിട്ടുള്ളതാണ്   നിണം.

ചിക്കൻ  ചില്ലിയുണ്ടാക്കുന്ന  ചുവന്ന  കോഴിക്കളർ  ഉപയോഗിച്ചാണ്  ഇപ്പോൾ  നിണച്ചാന്ത്   ഉണ്ടാക്കുന്നത്.  ഇത്  പലവിധത്തിലുള്ള  ആരോഗ്യ  പ്രശ്നങ്ങളും  ഉണ്ടാക്കുന്നുണ്ട്.  കലാമണ്ഡലം  രാമചന്ദ്രൻ ഉണ്ണിത്താൻ,  ഒട്ടും  അപകടകാരിയല്ലാത്ത  നിണം  രൂപപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ  ഒരു  ലേഖനത്തിൽ  വായിച്ചതാണ്.



പെണ്‍കരി 






Tuesday, September 3, 2013

പോറ്റിസാറിന്റെ കെ.പി.എ.സി. യും ശൂദ്രകന്റെ മൃച്ഛകടികവും : പി. രവീന്ദ്രനാഥ്

                                                                                                                                                      


                       
കെ.പി.എ.സി.   എന്ന   നാടക  പ്രസ്ഥാനത്തിന്    ഈടുറ്റ   സംഭാവനകൾ   നൽകുകയും   നാൽപ്പതിലധികം   വർഷക്കാലത്തെ   പ്രവർത്തനം   കൊണ്ട്    സാഹിത്യ  -  സാംസ്കാരിക  രംഗത്തെ   സമ്പുഷ്ടമാക്കുകയും   ചെയ്ത   ഒരു   മനുഷ്യ  സ് നേഹിയുടെ  ജീവചരിത്രം,  അർഹമായ  വിധത്തിൽ  ഇതേവരെ   വിലയിരുത്തപ്പെട്ടിട്ടില്ല.   ധാരാളം  എഴുതുകയും   പ്രസംഗിക്കുകയും  ചെയ്യാറുള്ള   "സാംസ്കാരിക  നായകന്മാരുടെ"   ആസ്വാദനക്ഷമതയുടെ  പോരായ്മയാണോ,   അവരുടെ  പളപളപ്പുള്ള   സങ്കൽപ്പങ്ങളിൽ  അദ്ദേഹത്തിന്    ഇടം  കിട്ടാതിരുന്നത്    കൊണ്ടാണോ  എന്തോ,  അദ്ദേഹം  തീർത്തും അവഗണിക്കപ്പെട്ടു.



ഏതൊരു   കാര്യത്തിനും   ശുപാർശ   ചെയ്യിക്കാൻ,   ഉമ്മൻ ചാണ്ടിയെ   സമീപിക്കാനുള്ള   സ്വാതന്ത്ര്യം   പുതുപ്പള്ളിക്കാർക്കുണ്ട്.   ഒരു   പുതുപ്പള്ളിക്കാരൻ   അമേരിക്കൻ   മലയാളിക്ക്,   പ്രസിഡന്റായിരുന്ന  ബിൽ  ക്ലിന്റണ്   നൽകാൻ,   My dear Bill,  എന്ന്   സംബോധന  ചെയ്തുകൊണ്ട്   കത്തെഴുതിയിട്ടുള്ളതായി വരെ   കഥകളുണ്ട്.






ഉമ്മൻ  ചാണ്ടിയുടെ   ഈ  സഹകരണ   മനോഭാവം   പുതുപ്പള്ളിയിൽ   മാത്രം  ഒതുങ്ങി  നിൽക്കുന്നതാണ്.   മറ്റു  പ്രദേശങ്ങളിൽ   ഉള്ളവർക്ക്    ശുപാർശിക്കേണ്ടി   വരുമ്പോൾ,   സന്ദർഭത്തിന്റെ   ഗൌരവം   അനുസരിച്ച്    എഴുത്തു   മഷിയുടെ   നിറങ്ങൾ   വ്യത്യസ്തപ്പെട്ടിരിക്കുമത്രേ.



ഈ   പരോപകാരപ്രദമായ   സ്വഭാവവിശേഷം   അഖില  കേരളാടിസ്ഥാനത്തിൽത്തന്നെ   വ്യാപകമാക്കിയിരുന്ന   ഒരു  മഹത്തായ സഹകരണ  പ്രസ്ഥാനം  മദ്ധ്യ  തിരുവിതാംകൂറിൽ   ജീവിച്ചിരുന്നു.  കെ.  കേശവൻപോറ്റിയെന്നാണ്‌    പേര്.   പോറ്റിസാർ   എന്ന്   പറഞ്ഞാലേ  ഫോർ  പീപ്പിൾസ്    അറിയൂ.



പോറ്റിസാറിനെക്കുറിച്ച്    ഓർക്കുമ്പോഴൊക്കെ,  അദ്ദേഹത്തെ   പരിചയപ്പെടുകയും   അടുത്തറിയുകയും   ചെയ്തിട്ടുള്ള   സാധാരണക്കാർ,   എന്റെ   പോറ്റിസാർ,   എന്നാണ്    പറഞ്ഞുവന്നിരുന്നത്.   തങ്ങളുടെ   സുഖ  ദു:ഖങ്ങളിൽ   തെല്ലും  വേർതിരിവില്ലാതെ  പങ്കുകൊണ്ടിരുന്ന  ആ സ് നേഹസമ്പന്നനെ   അങ്ങനെയല്ലാതെ,  എങ്ങനെയാണ്  അവർക്ക്    വിശേഷിപ്പിക്കുവാൻ   കഴിയുക.   അവർക്ക്    അവരിൽ  നിന്ന്    അകന്നുനിൽക്കുന്ന   ഒരു   രൂപമായി  പോറ്റിസാറിനെ   സങ്കൽപ്പിക്കാൻകൂടി   കഴിയുകയില്ല.



സ്വദേശം   കാർത്തികപ്പള്ളി   താലൂക്കിലെ  കീരിക്കാട്.   കഥകളി    ആചാര്യനായിരുന്ന  മാങ്കുളം  വിഷ്ണുനമ്പൂതിരിയുടെ  അയൽപ്പക്കത്തായിരുന്നു   പോറ്റിസാറിന്റേയും  മഠം.   സാമാന്യം  സമ്പന്നമായ  കുടുംബം.   ചെറുപ്പകാലത്തെങ്ങാനും   മഠത്തിൽ  കഴിഞ്ഞിട്ടുണ്ടെന്നല്ലാതെ   ശിഷ്ടകാലമാത്രയും  വസിച്ചിരുന്നത്    കായംകുളത്തെ  കുട്ടൻപിള്ളച്ചേട്ടന്റെ   ഭഗവതി  വിലാസം  ഹോട്ടലിലെ   ഒന്നാം   നമ്പർ   മുറിയിലോ,   കെ.പി.എ.സി.   തരപ്പെടുത്തിക്കൊടുത്തിരുന്ന  അവരുടെ   ആസ്ഥാനത്തെ   മുറിയിലോ   ആയിരുന്നു.



ശുപാർശ   പ്രാർത്ഥികളായി   വരുന്ന   ബഹുജനങ്ങളുടെ   സൗകര്യം   പ്രമാണിച്ചാണ്    ഭഗവതിവിലാസവാസം.   ഒരു  പ്രത്യേക  വകുപ്പിലോ,   വ്യക്തികളിലോ   ഒതുങ്ങി  നിൽക്കുന്നതായിരുന്നില്ല   അദ്ദേഹത്തിന്റെ   ശുപാർശാ   മണ്ഡലത്തിന്റെ   വ്യാപ്തി.   വില്ലേജ്   ഓഫീസ്   മുതൽ   സെക്രട്ടറിയറ്റിൽ   ചീഫ്    സെക്രട്ടറിയുടെ   ഓഫീസ്   വരെ.   ലോക്കൽ   പോലീസ്   സ് റ്റേഷൻ   മുതൽ  ഐ.ജി. യുടെ  ഓഫീസ്   വരെ.   പഞ്ചായത്ത്   പ്രസിഡന്റു   മുതൽ   മുഖ്യമന്ത്രി   വരെ.  ശുപാർശ   നടത്തുന്നതിന്    എന്തെങ്കിലും   പ്രതിഫലം   അറിഞ്ഞോ  അറിയാതെയോ   അദ്ദേഹം  വാങ്ങിയ  ചരിത്രം  ഇല്ല.   പലപ്പോഴും  സ്വന്തം  പോക്കറ്റിൽ   നിന്നുതന്നെയായിരിക്കും   ചെലവു  വഹിക്കുക.



1970 കളിലാണ്.   ഞങ്ങളുടെ   ക്ലബ്ബിന്റെ   -  പമ്പാ   ആർട് സ്    ക്ലബ്ബ്  -   വാർഷികത്തിന്    ഒരു   സുവനീർ   പ്രസിദ്ധീകരിക്കാൻ   തീരുമാനിച്ചു.   പരസ്യം   പിടിക്കുന്നതിന്റെ   ചുമതല   രണ്ടു  വിജയന്മാർക്കും   എനിക്കും  ആയിരുന്നു.   (  എസ്. വിജയകുമാർ - റിട്ട. എസ്.പി.  സി.ബി.ഐ.   കെ.പി. വിജയകുമാർ - അബൂദാബിയിൽ  ബാങ്ക്  ഉദ്യോഗസ്ഥൻ )   പരസ്യ   സമ്പാദനത്തിനായി   കറ്റാനത്തുള്ള   ' അസാധുവിന്റെ '   ആഫീസ്സിൽ  എത്തി.    തേടിയ   വള്ളി   കാലിൽ.....പോറ്റിസാർ   യേശുദാസനുമായി   കുശലം  പറഞ്ഞിരിക്കുന്നു.



വിവരം   പറഞ്ഞപ്പോൾ    ശങ്കയേതുമില്ലാതെ   ഞങ്ങളോടൊപ്പം   കായംകുളത്തിന്    വന്നു.   ഭാഗവതിവിലാസം,   മോഹൻസ്   ഐ.ടി.ഐ.,  ബസ്സ്‌  സർവ്വീസുകാരായ   കെ.സി.ടി.,  നെൽസണ്‍ ,  എസ്.പി.എം.എസ്.,   അതും  പോരാഞ്ഞിട്ട്   ഒരു   സിനിമാ  തീയേറ്ററിന്റെ   പരസ്യവും ശരിപ്പെടുത്തി  തന്നു.   കായംകുളത്തുള്ള   ഒരു   ബി  ക്ലാസ്   തീയേറ്ററിന്റെ  പരസ്യം   തിരുവല്ലയിലുള്ള   ഒരു   ക്ലബ്ബിന്റെ  സ്മരണികയിൽ   പ്രസിദ്ധീകരിച്ചതിന്റെ   രസതന്ത്രം  എനിക്കിന്നും   അജ്ഞാതമാണ്.   ഒരു  പരസ്യ  കമ്പനി  നടത്തുന്ന   എന്റെ  അനുജൻ   രാജനും  തത്ര  തന്നെ.



പോറ്റിസാറിനോടുള്ള   ബഹുമാനവും,   പുരുഷോത്തമൻപിള്ളയുടെ  മകൻ  എന്ന  എന്നോടുള്ള   പരിഗണനയും   കൊണ്ടു   മാത്രമായിരിക്കണം,  പൊട്ടക്കനേത്തെ  പത്മനാഭപിള്ളച്ചേട്ടൻ  പരസ്യം  തന്ന്    സഹായിച്ചത്.



അച്ഛനും  പത്മനാഭപിള്ളച്ചേട്ടനും  വലിയ  ഇഷ്ടക്കാരായിരുന്നു.   70 ലെ  തെരഞ്ഞെടുപ്പിൽ   അദ്ദേഹത്തിന്    വളരെ  അടുപ്പമുള്ള   മൂന്നുപേർ   സ്ഥാനാർഥികളായിരുന്നു.   കായംകുളത്ത്   തുണ്ടത്തിൽ  കുഞ്ഞുകൃഷ്ണപിള്ള,   കൃഷ്ണപുരത്ത്   ( ഇന്നത്തെ  കരുനാഗപ്പള്ളി )  പി. ഉണ്ണികൃഷ്ണപിള്ള,  ചെങ്ങന്നൂരിൽ   അച്ഛൻ.  ( പി.ജി. പുരുഷോത്തമൻ പിള്ള )  പൊട്ടക്കനേത്ത് കാർക്ക്    ഒരു  പ്രസ്സുണ്ട്.  പത്മനാഭപിള്ളച്ചേട്ടൻ   ഇഷ്ടതോഴർക്ക്    തെരഞ്ഞെടുപ്പ്   പോസ്റ്റർ   അടിച്ച്   സംഭാവന  ചെയ്തു.   മൂന്നു  സ്ഥാനാർഥികകളുടേയും    സ്ഥിതി  വിവരങ്ങളും  ചിഹ്നങ്ങളും  രേഖപ്പെടുത്തിക്കൊണ്ടുള്ള   ഒരപൂർവ്വയിനം  പോസ്റ്റർ.


  

കായംകുളം   നിയോജകമണ്ഡലത്തിൽ   നിന്ന്  മത്സരിക്കുന്ന  ശ്രീ  തുണ്ടത്തിൽ  കുഞ്ഞുകൃഷ്ണ  പിള്ളക്ക്   തെങ്ങ്   അടയാളത്തിലും,  കൃഷ്ണപുരത്തെ  സി.പി.ഐ.  സ്ഥാനാർഥി  ശ്രീ പി. ഉണ്ണികൃഷ്ണ പിള്ളക്ക്   നെൽക്കതിർ  അരിവാൾ  ചിഹ്നത്തിലും,   ചെങ്ങന്നൂരിലെ  സി.പി.ഐ. (എം)  സ്ഥാനാർഥി   ശ്രീ പി.ജി. പുരുഷോത്തമൻപിള്ളക്ക്   ചുറ്റിക  അരിവാൾ  നക്ഷത്രം  ചിഹ്നത്തിലും  വോട്ടു  രേഖപ്പെടുത്തി   വിജയിപ്പിക്കുക.  അതാണ്‌  പൊട്ടക്കനേത്ത്   പത്മനാഭപിള്ളച്ചേട്ടൻ.


ഒരിക്കൽ   വിദ്യുച്ഛക്തി   വകുപ്പിലെ   ഒരു   താല്ക്കാലിക  ജീവനക്കാരന്റെ,   എന്തോ   ഒരു  പ്രശ്നവുമായി  മന്ത്രി   എമ്മെനെ   കാണാൻ   പട്ടത്തുള്ള   വസതിയിൽ   ചെന്നത്,   സ്വന്തം  കാശു ചെലവാക്കി   ഒരുകൂട   നല്ലയിനം  നീലം   മാമ്പഴവും  കൊണ്ടാണ്.   എമ്മെനെ   പ്രസാദിപ്പിച്ച്   കാര്യം  കാണാനായിരുന്നില്ല  മാമ്പഴ  സമ്മാനം.   തമ്പാനൂരിൽ   വന്നിറങ്ങിയപ്പോൾ   നല്ല  പഴുത്ത  മാങ്ങാ കണ്ടു.   എമ്മെനെ   കാണാൻ   പോവുകയല്ലേ,   കക്ഷിക്ക്  ( പോറ്റി  സാറിന്   എല്ലാവരും   കക്ഷികളാണ്  )  പഴുത്തമാങ്ങാ  വലിയ  ഇഷ്ടവും.  പോക്കറ്റിൽ  തപ്പി  നോക്കി.   കാശ്   തികയും.  ഇരിക്കട്ടെ  ഒരു  കുട്ട  മാങ്ങാ.  അത്രേയുള്ളൂ  ചിന്താഗതി.  മഹാപണ്ഡിതനായിരുന്നു  പോറ്റി  സാർ. സംസ്കൃതം  മുൻഷി  പരീക്ഷ  പാസായിട്ടുണ്ട് .   കുറച്ചുകാലം  കീരിയ്കാട്ടോ  പുല്ലുകുളങ്ങരയിലോ  ഉള്ള  സ്‌കൂളിൽ   അദ്ധ്യാപകനായിരുന്നിട്ടുണ്ട് .   ഒരിടത്ത്   അടങ്ങിയിരുന്ന്   പണിയെടുക്കുന്ന  സ്വഭാവം  അദ്ദേഹത്തിന്   അന്യമാണ്.   പോറ്റിസാർ   എന്ന  വിളിപ്പേര്   സമ്പാദിക്കാൻ   കഴിഞ്ഞു    എന്നൊരു  എന്നൊരു   നേട്ടമേ   അദ്ധ്യാപനവൃത്തി  കൊണ്ട്    നേടാൻ   കഴിഞ്ഞിട്ടുള്ളൂ  എന്നാണ്    ചരിത്രരേഖ.




എം.എൻ.ഗോവിന്ദൻ നായർ 

കമ്മ്യൂണിസ്റ്റ്    പാർട്ടിയുടെ  നേതൃനിരയിലൊന്നും  പോറ്റി  സാറിന്    സ്ഥാനം  കിട്ടിയിട്ടില്ല . പക്ഷേ   മദ്ധ്യ  തിരുവിതാംകൂറിലെ   പാർട്ടിയുടെ   ജീവാത്മാവും പരമാത്മാവുമായിരുന്നു  അദ്ദേഹം . ഒളിവിലുള്ള  നേതാക്കന്മാർക്ക്   സുരക്ഷിതമായ   ഷെൽറ്റർ   ഒരുക്കുന്നതിൽ  സമർത്ഥനായിരുന്നു  അദ്ദേഹം.   പലപ്പോഴും   ഈ  താവളങ്ങൾ  കമ്മ്യൂണിസ്റ്റ്    വിരുദ്ധരുടെയോ,   ശത്രുക്കളുടെ  തന്നെയോ  ഭവനങ്ങളായിരിക്കും.   അതായിരുന്നു  അദ്ദേഹത്തിന്റെ   സാമൂഹ്യബന്ധം.



എമ്മെൻ   നാഗർകോവ്   ടി.ബി.  സാനിട്ടോറിയത്തിൽ   നിന്ന്    തടവുചാടി.   സഖാവിന്   സുരക്ഷിതമായ   ഒരു  താവളം  വേണം.  തിരുവിതാംകൂർ   സർക്കാർ   5000 രൂപ  തലക്ക്   വിലയിട്ടിരിക്കുകയാണ്.   എമ്മെനോടുള്ള  സ് നേഹ  ബഹുമാനങ്ങൾ  കാരണം,  തല  കൊടുത്താലും  മതി  എന്നൊരുത്തരവ്   സർ  സി.പി.  ഇറക്കിയിരുന്നു.  അദ്ദേഹത്തെ   ഒരുമാസക്കാലം  പോറ്റിസാർ   ഒളിവിൽ  പാർപ്പിച്ചത്‌   പല്ലാരിമംഗലത്തെ  ഒരു  ജന്മിയായിരുന്ന  കവി  വരിക്കോലിൽ   കേശവനുണ്ണിത്താന്റെ   ഭവനത്തിൽ  ആയിരുന്നു.


അവിടെ  ഒളിവിൽ  ഇരുന്നുകൊണ്ടാണ്   ദ്വയാംഗ  മണ്ഡലം  ആയിരുന്ന ഭരണിക്കാവിൽ   നിന്ന്  മത്സരിച്ചതും,  സർവ്വകാല  റിക്കാർഡ്   ഭൂരിപക്ഷത്തിൽ  വിജയിച്ചതും.  സംവരണ  സീറ്റിൽ  നിന്ന്  ജയിച്ചതും  കമ്മ്യൂണിസ്റ്റ്  സ്ഥാനാർഥി   തന്നെയായിരുന്നു  സ. കുട്ടപ്പൻ  കോയിക്കൽ.   തെരഞ്ഞെടുപ്പിൽ  ജയിച്ചു  കഴിഞ്ഞാണ്   എമ്മെൻ  വെളിയിൽ   പ്രത്യക്ഷപ്പെട്ടതുപോലും.



ഈ  തെരഞ്ഞെടുപ്പിന്റെ   ചുമതലയും  കടിഞ്ഞാണുമെല്ലാം  പോറ്റിസാറിന്റെ  കൈകളിൽ   ആയിരുന്നു.  ഇലക്ഷൻ  ആവശ്യത്തിലേക്കായി  പാർട്ടി   കായംകുളം  ഡിവിഷൻ  കമ്മറ്റി  ഒരു  കാർ  വാങ്ങിച്ചു.  ടാർപാളിൻ   ടോപ്പായിട്ടുള്ള  മോറീസ്   മൈനർ.   സാരഥ്യം  പോറ്റിസാർ.  ഒരു  ദിവസം  ഈ  ശകടവും  ഓടിച്ചുകൊണ്ട്   കായംകുളത്തു  കൂടി  പോകുമ്പോൾ  സർക്കിൾ  ഇൻസ് പെക് റ്റർ  കൈ  കാണിച്ചു   നിർത്തി   ലൈസൻസ്   ചോദിച്ചു.  ഈ  സാധനം  നിരത്തുകളിൽ  ചലിപ്പിക്കുന്നതിനു   ഇങ്ങനെ  ചില  സാധന  സാമഗ്രികൾ  ആവശ്യമാണെന്ന്   പോറ്റിസാർ   കരുതിയിരുന്നില്ല.



മോറീസ് മൈനർ 
" സാറേ,   ലൈസൻസില്ലാതെ   വണ്ടിയോടിക്കാമോ......?"   സർക്കിൾ   വിനയപൂർവ്വം  ചോദിച്ചു.


" ഓടിക്കാമല്ലോ,   ഞാനിപ്പോൾ   ഓടിച്ചില്ലേ....."    ഇതായിരുന്നു  സാറിന്റെ   മറുപടി.



എമ്മെന്റെ   ആ  തെരഞ്ഞെടുപ്പിലേക്ക്    നമുക്ക്    തിരിച്ചുവരാം.   ഇന്നത്തെ  കരുനാഗപ്പള്ളി,   കുന്നത്തൂർ,   പന്തളം,   പത്തനംതിട്ട   ഉൾപ്പടെയുള്ള   പ്രദേശമായിരുന്നു   അന്നത്തെ  ഭരണിക്കാവ്.   വിജയശ്രീലാളിതനായ   എമ്മെന്    അതിഗംഭീരമായ   സ്വീകരണമാണ്    പാർട്ടി   സംഘടിപ്പിച്ചത്.   ശാസ്താംകോട്ടയിലെ   സ്വീകരണത്തിനുശേഷം   അടുത്ത   സ്വീകരണം   കരുനാഗപ്പള്ളിയിൽ   ആയിരുന്നു.   ശാസ്താംകോട്ടയിൽ   വേണ്ട  ഏർപ്പാടുകൾ   ചെയ്തിട്ട്   പോറ്റിസാർ   നേരേ   കരുനാഗപ്പള്ളിക്ക്    വിട്ടു,   സൈക്കിളിൽ.   ലാലാജി  ജംഗ് ഷനിൽ  വെച്ച്   ഒരു  ബസുമായി   കൂട്ടിയിടിച്ച്    കക്ഷി   ആശുപത്രിയിൽ   ആയി.  കോളർ   ബോണ്‍   നാലു   കഷണം.   അപകടത്തിന്റെ   കാരണം  അറിയേണ്ടേ,   സൈക്കിൾ  ചവിട്ടിക്കൊണ്ടിരിക്കുമ്പോൾ   ഭവാൻ   ഉറങ്ങിപ്പോയി.




കാമ്പിശേരി കരുണാകരൻ 

പത്രാധിപരായിരുന്ന   കാമ്പിശേരി  കരുണാകരൻ,   ജനയുഗം   വാരികയിൽ   പോറ്റിസാറിന്റെ   നിദ്രാവിലാസത്തെ   കുറിച്ച്    രസകരമായ   ഒരു   ലേഖനം   എഴുതിയിട്ടുണ്ട്.   എവിടെയൊക്കെയോ  കറങ്ങിയടിച്ചിട്ട്    ഒരു   ദിവസം   കാലത്ത്    അദ്ദേഹം   പോളയത്തോട്ടിലുള്ള   ജനയുഗം   ആഫീസ്സിൽ   എത്തി.   വന്നപാടെ   നേരേ   പോയത്    കുളിമുറിയിലേക്ക്.   തുണിനന,   കുളി,  പല്ലുതേപ്പ്    ഇങ്ങനെയുള്ള   ബൂർഷ്വാ   ജീവിതചര്യകളോട്‌    അദ്ദേഹത്തിനു   തീരെ   മതിപ്പ്    ഉണ്ടായിരുന്നില്ല.



കുളിമുറിയിൽ   കയറിയ   സാറിനെ   മണിക്കൂറുകൾ   കഴിഞ്ഞിട്ടും   പുറത്തേക്ക്    കാണുന്നില്ല.   കാമ്പി  ചെന്നുനോക്കുമ്പോൾ,   തുണി  നനച്ചുകൊണ്ട്    കക്ഷിയിരുന്നുറങ്ങുന്നു.  ഇതായിരുന്നു   പത്രാധിപരുടെ   സ് റ്റോറി.



അടുത്ത   ലക്കം   വാരികയിൽ   പ്രസിദ്ധീകരിച്ച   പത്രാധിപർക്കുള്ള   കത്തുകളിൽ   ഒന്ന്   വളരെ   തമാശയുളവാക്കുന്നത്    ആയിരുന്നു.   ലിഖിതാക്കൾ,  സി.പി.ഐ. യുടേയും   സി.പി.എം. ന്റേയും   രണ്ട്   എം.എൽ എ. മാർ.   പി. ഉണ്ണികൃഷ്ണപിള്ളയും   പി.ജി. പുരുഷോത്തമൻപിള്ളയും.




പി. ഉണ്ണികൃഷ്ണപിള്ള 



പി.ജി. പുരുഷോത്തമൻപിള്ള 

കത്ത്    ഏതാണ്ടിങ്ങനെ   ആയിരുന്നു.   " സാഹിത്യകാരന്മാർ   അവരുടെ  രചന  കൂടുതൽ  ശ്രദ്ധിക്കപ്പെടാൻ   അല്പസ്വല്പം   അതിഭാവുകത്വം   നല്കുന്നത്    സാധാരണമാണ്.   പക്ഷെ,   ഒരു   വ്യക്തിയെ   സ്വഭാവഹത്യ   ചെയ്യുന്ന   തരത്തിൽ   പച്ചക്കള്ളം   എഴുതിവിടുന്നത്    പത്രധർമ്മത്തിനു   നിരക്കുന്നതല്ല.   പോറ്റിസാർ   കുളിച്ചു,   പല്ലുതേച്ചു,   തുണി   നനച്ചു   എന്നൊക്കെ  എഴുതിയ   പത്രാധിപർ,   അദ്ദേഹം  മദ്യപിച്ചു   എന്നെഴുതാനും   മടിക്കുകയില്ലല്ലോ....? "



കായംകുളം   മുൻസിപ്പാലിറ്റി   ഒരു  ജൂബിലിയോട്   അനുബന്ധിച്ച്    ഒരു   സുവനീർ   പ്രസിദ്ധീകരിച്ചു.   അതിൽ   വയലാർ  രാമവർമ്മ   പോറ്റിസാറിനേക്കുറിച്ച്    ഒരു   ലേഖനം  എഴുതിയിരുന്നു.




 വയലാർ 
   കായംകുളം   മുസിപ്പാലിറ്റി   അടിയന്തിരയോഗം   ചേർന്ന്,   പോറ്റിസാറിനെ   ഒന്നു  കുളിപ്പിക്കാനുള്ള    തീരുമാനമെടുത്തു.   ആഫീസ്    കോമ്പൌണ്ടിൽ   ഫയർ  എഞ്ചിൻ   ഉൾപ്പടെയുള്ള   സർവ്വ  സജ്ജീകരണങ്ങളോടെ  കലാപരിപാടി   ആരംഭിച്ചു.    അഴുക്കു  തേച്ചു  കളയുന്ന  കൂട്ടത്തിൽ   പണ്ടെന്നോ   ധരിച്ചിരുന്ന  ഒരു   ബനിയൻ   കണ്ടുകിട്ടി.  ശ്രമദാതാക്കൾക്ക്    സമാധാനമായി.  ശുചീകരണ  പരിപാടി   അവസാനിപ്പിക്കാൻ   തീരുമാനിച്ചപ്പോൾ   കേൾക്കാം,   പോറ്റിസാറിന്റെ   ഒരു   പ്രഖ്യാപനം.  " എടാ  കക്ഷികളെ,   ജലന്ധർ  പാർട്ടി   കോണ്‍ഗ്രസ്സിനു   പോയപ്പോൾ  ധരിച്ചിരുന്ന   ഒരു   സ്വെറ്റർ   കൂടി  കിട്ടാനുണ്ട്......."   പോറ്റിസാറിന്    ഇങ്ങനെയുള്ള   കഥകൾ  കേൾക്കുന്നതും,   പത്തുപേരെ   പറഞ്ഞു  കേൾപ്പിക്കുന്നതിനും   ഒരാക്ഷേപവുമില്ല.
തോപ്പിൽ ഭാസി 
 തോപ്പിൽ  ഭാസിയുടെ   " ഒളിവിലെ  ഓർമ്മകൾ "   എന്ന   ഗ്രന്ഥത്തിൽ   പോറ്റിസാറിന്റെ   ദന്ത  പ്രക്ഷാളന   കർമ്മത്തിന്റെ   ഒരു   രേഖാചിത്രം  കൊടുത്തിട്ടുണ്ട്.  ഒരുമാസമോ   രണ്ടുമാസമോ   കൂടിയിരിക്കുമ്പോഴാണ്    ഈ  അത്യാഹിതം  സംഭവിക്കുന്നത്.   വെറ്റില  മുറുക്കിനാണ്   പ്രഥമ  സ്ഥാനം.  പിന്നെന്തിന്   ഒരു  വൃഥാ  വ്യായാമം.  അതായിരുന്നു   അദ്ദേഹത്തിന്റെ   വിശ്വാസ  പ്രമാണം.


ഉമിക്കരി  കൊണ്ടുള്ള   ഒരു  പ്രയോഗമാണ്   ആദ്യം.   അതുകഴിഞ്ഞ്    പൊടിയുപ്പ്,   കുരുമുളക്   തുടങ്ങിയ   ചൂർണ്ണങ്ങൾ   കൊണ്ടുള്ള  പ്രക്ഷാളനം.   അടുത്തത്  വേപ്പിൻ  തണ്ട്,   കടലാവണക്കിൻ തണ്ട്,   തെങ്ങിൻ ക്ലാഞ്ഞിൽ  തുടങ്ങിയവ  കൊണ്ടുള്ള  പെരുമാറ്റമാണ്.   മംഗള  കർമ്മം നിർവ്വഹിക്കുന്നത്,   തന്റെ  ചിരന്തന  സുഹൃത്തായ  പേനാക്കത്തി  കൊണ്ടുള്ള   ഒരു  കലാ  പരിപാടിയോട്   കൂടിയാണ്.   ഇങ്ങനെയൊക്കെ   ആറ്റിക്കുറുക്കി,  പോളീഷ്   ചെയ്ത്   ശുദ്ധീകരിക്കപ്പെട്ട  ദന്ത  നിരകളുടെ  ഭംഗിയോ ........?  പുളിങ്കുരു   പോലിരിക്കും.



അദ്ദേഹം   നല്ലൊന്നാന്തരം  ഒരു  കവിയായിരുന്നു.   സമിതിയുടെ   പാഞ്ചാലി  എന്ന   നാടകത്തിലെ  അതിമനോഹരങ്ങളായ   ഗാനങ്ങളെല്ലാം  അദ്ദേഹം  രചിച്ചതാണ്.   ശൂദ്രകന്റെ  മൃച്ഛകടികം  എന്ന   നാടകം   അദ്ദേഹം  പരിഭാഷപ്പെടുത്തുകയും,  അത്   കെ.പി.എ.സി.  അവതരിപ്പിക്കുകയും  ചെയ്തിട്ടുണ്ട്.



വളരെ  പണ്ടാണ്.   ഒരു  ശുപാർശയുമായി,   പോറ്റിസാറിന്റെ  പിതാവ്   എന്റെ  അച്ഛനെ  സമീപിച്ചു.



" പുരുഷോത്തമാ,   കമ്മ്യൂണിസ്റ്റുകാരനായാൽ   വീട്ടിൽ   കയറരുതെന്ന്    നിയമം  വല്ലതുമുണ്ടോ....?" -  തിരുമേനിയുടെ   ന്യായമായ  സംശയം.



" അതെന്താ  തിരുമേനീ...."  -  അച്ഛൻ  ചോദിച്ചു.



" അല്ല,   കേശവനെ   മഠത്തിലോട്ട്    കണ്ടിട്ട്    വർഷം   രണ്ടു  കഴിഞ്ഞു......"



റ്റി.വി. തോമസ്‌ 

എന്റെ  അയൽപ്പക്കത്തുള്ള   ഒരു  നമ്പൂതിരി  യുവാവിന്,   ആലപ്പുഴ   കെ.എസ്.ഡി.പി.യിൽ   ജോലിവാങ്ങിച്ചു   കൊടുക്കാനുള്ള  ശുപാർശയുമായി   ഒരിക്കൽ  ഞാൻ  പോറ്റിസാറിനെ   സമീപിച്ചു.  എന്നെയും  കൂട്ടി  നേരെ  ചെന്നത്   വ്യവസായ  മന്ത്രിയായിരുന്ന  സാക്ഷാൽ   റ്റി.വി. തോമസ്സിന്റെ  മുമ്പിൽ.   മണിക്കൂറുകളോളം   അദ്ദേഹം,  റ്റി.വി.ക്ക്   ഒരു  സ്വൈര്യവും   കൊടുക്കാതെ   അവിടെ  കുത്തിയിരുന്നു.   അവസാനം  അയാൾക്ക്    ജോലികൊടുക്കാമെന്ന്   റ്റി.വി.യുടെ   ഉറപ്പ്   കിട്ടിയതിനു    ശേഷമാണ്   അദ്ദേഹത്തെ   അനങ്ങാൻ  പോലും  അനുവദിച്ചത്.



പോറ്റിസാർ   മരിക്കുന്നതിന്    ഒന്നുരണ്ടു  മാസം  മുമ്പ്,   എന്റെയൊരു  ബന്ധുവിന്റെ   വിവാഹത്തിന്   വന്നപ്പോഴാണ്   അദ്ദേഹത്തെ  ഞാൻ  അവസാനമായിട്ട്   കണ്ടത്.  മാന്നാർ   തൃക്കുരട്ടി  ക്ഷേത്രത്തിൽ  വെച്ച്.   എന്നെ  കണ്ടപ്പോൾ  അദ്ദേഹം  പറഞ്ഞു :  " എടാ,  ഞാൻ  സദ്യക്കൊന്നും  നിൽക്കുന്നില്ല.  പേരൂർ  മാധവൻപിള്ളയുടെ  കൊച്ചുമകളുടെ  കല്യാണത്തിന്,  വള്ളികുന്നത്തിനു  പോകണം."

പി.കെ. ചന്ദ്രാനന്ദൻ 


ശൂരനാട്   സംഭവത്തിൽ,   നാല്   പോലീസുകാരെ   കൊലപ്പെടുത്തിയ  കേസ്സിൽ  ഒന്നാം  പ്രതിയായിരുന്നു,   സ. പേരൂർ.   പഴയകാല  സഖാക്കളേയും,   അവരുടെ   പിൻതലമുറയേയും  പോറ്റിസാർ  ഇടയ്ക്കിടെ  സന്ദർശിക്കും.  മരണം,  വിവാഹം -  അറിഞ്ഞാൽ,  ഇതൊന്നും  ഒഴിവാക്കുകയില്ല.   ഇക്കാര്യത്തിൽ  പോറ്റിസാറിനെപ്പോലെ   ശുഷ്കാന്തി   കാണിക്കുന്ന   ഒരു  നേതാവിനെ  മാത്രമേ  ഞാൻ   കണ്ടിട്ടുള്ളു.   സി.പി.ഐ.(എം)  സംസ്ഥാന  കമ്മറ്റിയംഗവും  മുൻ  എം.എൽ.എ. യുമായ  സ. പി.കെ. ചന്ദ്രാനന്ദൻ.