Monday, October 28, 2013

ബലികുടീരങ്ങളും രണസ്മാരകങ്ങളും ( ഭാഗം രണ്ട് ) : പി. രവീന്ദ്രനാഥ്


History of the formation of the Communist Party in Ennakkad village.

 

ഗ്രാമം :   അവകാശങ്ങൾക്കു  വേണ്ടി  നടത്തിയ  ആദ്യത്തെ  പ്രക്ഷോഭം 

 

തൊഴിലാളികളുടെ  അവകാശങ്ങൾ  ന്യായമാണെങ്കിൽ പോലും, സുഗമവും സമാധാനപരവുമായ   മാർഗത്തിലൂടെ അവ നടപ്പിൽ വരുത്താൻ കഴിയുകയില്ല. തൊഴിലാളിവർഗത്തോടൊപ്പം  ബഹുജനങ്ങളേയും അണിനിരത്തിയുള്ള പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും മാത്രമേ  ഇത്  സാധിക്കുകയുള്ളൂ.

ധനിക കർഷകരുടെ ബോധപൂർവ്വമായ എതിർപ്പ്  അവർക്കു നേരിടേണ്ടിവരും. ഭരണാധികാര  വർഗ്ഗങ്ങളുടെ പരിപൂർണ്ണ പിന്തുണ സ്വാഭാവികമായും ജന്മിമാർക്ക്  ലഭിക്കുകയും ചെയ്യും.  തൊഴിലാളിവർഗ്ഗത്തിന്റെ നിലനിൽപ്പുതന്നെ ഭരണകൂടത്തിന്റെ സഹായത്തോടെ  അപകടപ്പെടുത്താനായിരിക്കും സ്വാഭാവികമായും ജന്മി ശ്രമിക്കുക. ഇതിന്റെ ഏറ്റവും വലിയ   ഉദാഹരണമായിരുന്നു 1940ന്റെ ആദ്യ പാദത്തിൽ ഗ്രാമം പ്രദേശത്ത്  അരങ്ങേറിയത്.

ഗ്രാമത്തിൽ കൊട്ടാരത്തിൽ രാജരാജ വർമ്മ എന്ന കുഞ്ഞുണ്ണി തമ്പുരാന്റെ കൃഷി  ആവശ്യത്തിനുള്ള ആയുധങ്ങൾ പണിയുന്നതിനും, പഴയവ നന്നാക്കുന്നതിനും മറ്റുമായി  ഇലഞ്ഞിമേൽ എന്ന തൊട്ടടുത്ത പ്രദേശത്തു നിന്ന്  ഒരു കൊല്ലപ്പണിക്കനേയും കുടുംബത്തേയും  തമ്പുരാൻ സ്വന്തം പുരയിടത്തിൽ താമസിപ്പിച്ചിരുന്നു. പരമേശ്വരപ്പണിക്കനും  നാണിപ്പണിക്കത്തിയും.

ഗ്രാമം ക്ഷേത്രത്തിന്റെ തെക്കുവശത്തു നിന്നിരുന്ന ഒരു പുളിമരത്തിന്റെ ചുവട്ടിലായി ഒരാല തമ്പുരാൻ തരപ്പെടുത്തിക്കൊടുത്തു.  അതിനു സമീപം തന്നെ ഒരു ഒടിച്ചുകുത്തിയ  ചാർത്തിലായിരുന്നു പണിക്കനും കുടുംബവും താമസ്സിച്ചിരുന്നത്. തമ്പുരാന്റെ തൂമ്പാക്കൈ  ഉറപ്പിക്കുകയും, തമ്പുരാട്ടിയുടെ പിച്ചാത്തി ചാണയ്ക്കുവെക്കുകയും അല്ലാതെ മറ്റുജോലികൾ  ചെയ്യാൻ പണിക്കന്  സമയം കിട്ടിയിരുന്നില്ല.  അല്ലെങ്കിൽ അതിന്  അനുവദിച്ചില്ല. ആകെ  അയാൾക്ക്  കിട്ടിയിരുന്ന വരുമാനം തമ്പുരാൻ വല്ലപ്പോഴും കൊടുക്കുന്ന ഒരുപിടി നെല്ലും ഒന്നോ  രണ്ടോ തേങ്ങയും ആയിരുന്നു.
.
എണ്ണയ്ക്കാട്  ചന്തയ്ക്ക്  സമീപമുള്ള സി.പി.എം. എൽ.സി. ഓഫീസ്  മന്ദിരം 
ബി.എൽ. പഠനം കഴിഞ്ഞ്   ആർ. ശങ്കരനാരായണൻ തമ്പി  മാവേലിക്കര, ചെങ്ങന്നൂർ  താലൂക്കുകളിൽ കമ്മ്യൂണിസ്റ്റ്   പാർട്ടി  കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന  കാലമാണ്.  അതിന്റെ ഭാഗമായി, സ്വന്തം ജന്മസ്ഥലം  കൂടിയായ എണ്ണയ്ക്കാട്ട്  അദ്ദേഹം  എത്തിച്ചേർന്നു.

എണ്ണക്കാട്ടെത്തിയ തമ്പിസാർ  പാർട്ടിയുടെ ഒരു ഘടകം  രൂപീകരിക്കുന്നതിന്  ആദ്യം  ബന്ധപ്പെട്ടത്, മല്ലശേരിൽ  കോയിക്കൽ പി.ആർ. ഗോപാലപിള്ള  വൈദ്യനെ  ആയിരുന്നു.  പ്രശസ്തമായ  നിലയിൽ വൈദ്യകലാനിധി  പാസ്സായിട്ട്,  ശ്വശുരനായ പുത്തൻപുരയിൽ മാധവൻപിള്ള  വൈദ്യന്റെ  കൂടെ, എണ്ണക്കാട്ട്   തന്നെയുള്ള വൈദ്യശാലയിൽ പരിശീലനം നടത്തി വരികയായിരുന്നു അദ്ദേഹം.

തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയും, പ്രാമാണികത്തവുമള്ള  ഒരു കർഷക കുടുംബത്തിലെ  അംഗമായിരുന്നു ഗോപാലപിള്ള.   Born with a silver spoon in his mouth - വൈദ്യനെക്കുറിച്ച്    അങ്ങനെ വേണമെങ്കിൽ പറയാം. തിരുവനന്തപുരം ആയുർവ്വേദകോളേജിൽ, തോപ്പിൽ ഭാസി  അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. അന്ന്  തന്നെ സ. ഭാസി നല്ലയൊരു പ്രാസംഗികനും, സ് റ്റേററ്  കോണ്‍ഗ്രസ്സ്,  യൂത്ത്  ലീഗ്  തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനും  ആയിരുന്നു. അദ്ദേഹവുമായുള്ള സ് നേഹബന്ധമാണ്  വൈദ്യനെ കോണ്‍ഗ്രസ്സിലേക്കും, യൂത്ത്  ലീഗിലേക്കും ആകർഷിച്ചത്.  വൈദ്യന്റെ കൂടി ഉത്സാഹത്തിൽ,  എണ്ണക്കാട്,  ഗ്രാമം,  പെരിങ്ങിലിപ്പുറം, ഇലഞ്ഞിമേൽ, ഉളുന്തി എന്നീ പ്രദേശങ്ങളിൽ നിന്ന്  ഏതാനും യുവാക്കളെ  സഖാവ്. തമ്പി കമ്മ്യൂണിസ്റ്റ്  പാർട്ടിയുമായി അടുപ്പിച്ചു. കുറ്റി കൃഷ്ണപിള്ള, കുറ്റിയിൽ  കരുണാകരപ്പണിക്കർ, ജോർജ്ജ്,  അദ്ദേഹത്തിന്റെ സഹോദരി അച്ചാമ്മ, വെളുത്തേരി കുട്ടപ്പൻ,  തമ്പിസാറിന്റെ സഹോദരങ്ങളായ രാജശേഖരൻതമ്പി, ഡോ. രാമകൃഷ്ണൻതമ്പി, വേലായുധൻതമ്പി, രാധമ്മ തങ്കച്ചി, സുഭദ്രാമ്മ തങ്കച്ചി, കാഞ്ഞിരവേലിൽ കുട്ടി,  ബാലൻപിള്ള  എന്നിവരായിരുന്നു തമ്പിസാറിൽ നിന്ന്  പാർട്ടി അംഗത്വം സ്വീകരിച്ച ആ പ്രദേശത്തെ ആദ്യ  സഖാക്കൾ.

സ. പി.ആർ. ഗോപാലപിള്ള വൈദ്യൻ 
പരമേശ്വരപ്പണിക്കന്റ ഈ ദയനീയാവസ്ഥക്ക്  ഒരു പരിഹാരം കാണണമെന്ന വിഷയമാണ്   പുതുതായി രൂപം കൊണ്ട പാർട്ടി ഗ്രൂപ്പ്  ആദ്യമായി ചർച്ച ചെയ്തത്.  തമ്പുരാന്റെ പുരയിടത്തിൽ  തന്നെ പണിക്കന്  ഒരു കുടിൽ കെട്ടികൊടുക്കാൻ അവർ തീരുമാനിച്ചു. അതിനാവശ്യമുള്ള മുള സ. വെളുത്തേരി കുട്ടപ്പൻ സംഭാവന ചെയ്തു.  കുടിൽ മേയാനുള്ള  ഓല വൈദ്യനും നല്കി.

പക്ഷെ ഈ സംഭവം വിജയപഥത്തിലെത്തിക്കാൻ  പാർട്ടിക്ക്   കഴിയാതെ  പോയി.  പാർട്ടിയുടെ   ഈ തീരുമാനം കുഞ്ഞുണ്ണി തമ്പുരാൻ അറിഞ്ഞു.

അതീവ രഹസ്യമായി പാർട്ടിയെടുത്ത തീരുമാനം എങ്ങനെ ശത്രുപക്ഷം മനസ്സിലാക്കി? കള്ളൻ  കപ്പലിൽ തന്നെയായിരുന്നു.  അന്ന്  ആ യോഗത്തിൽ സംബന്ധിച്ച ഒരു സഖാവ്  തന്നെയാണ്  തമ്പുരാന്റെ ശിങ്കിടിയായിരുന്ന ഉമ്മന്റയ്യത്ത്  കൃഷ്ണപിള്ളയുടെ ചെവിയിൽ വിവരം എത്തിച്ചത്.

ലേഖകൻ 


പിറ്റേന്ന്  കുടിൽ കെട്ടാനുള്ള സാമഗ്രികളുമായി വൈദ്യന്റെ  നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ ചെന്നപ്പോൾ കാണുന്നത്,  ആ  പുരയിടം നിറയെ ഉമ്മന്റയ്യത്ത്  കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ,  തമ്പുരാന്റെ  ശിൽബന്തികളേയും ചട്ടമ്പികളേയുമായിരുന്നു. ഈ  ചട്ടമ്പികൾ  വൈദ്യനുൾപ്പടെയുള്ളവരെ അടിച്ചോടിച്ചു. പണിക്കനേയും  പണിക്കത്തിയേയും പോലീസ്സിനെക്കൊണ്ട്   അറസ്റ്റ്   ചെയ്യിച്ചു.  ലോക്കപ്പിലിട്ട്  ഭീകരമായി മർദ്ദിച്ചു.  പതിനൊന്ന്  വർഷക്കാലം  തമ്പുരാന്റെ ആട്ടും തുപ്പുമേറ്റ്,  മെയ്യുരുക്കി പണിചെയ്ത ഒരു പാവപ്പെട്ട  തൊഴിലാളി  കുടുംബത്തിന്  ജന്മി കൊടുത്ത പാരിതോഷികം ഇതായിരുന്നു.!

(തുടരും)



No comments:

Post a Comment