Sunday, November 10, 2013

ബലികുടീരങ്ങളും രണസ്മാരകങ്ങളും ( ഭാഗം 4 ) : പി. രവീന്ദ്രനാഥ്


History of the formation of the Communist Party in Ennakkad village.

സഖാവ്  കാഞ്ഞിരവേലിൽ കുട്ടിയും ഗ്രാമത്തിൽ നടന്ന അവകാശ സമരവും 

  പരമ്പരയുടെ അവസാന ഭാഗം 

 

സ.കാഞ്ഞിരവേലിൽ കുട്ടി അവകാശം സ്ഥാപിച്ച തമ്പുരാന്റെ നിലം.

 

 സഹജീവികളുടെ ദൈനം ദിന ജീവിതത്തിന്റെ അഗാധ തലങ്ങൾ വരെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ദൃഷ്ടി ചെന്നിരിക്കണം. എങ്ങനെയായിരിക്കണം ഒരു കമ്മ്യൂണിസ്റ്റുകാരൻ,  അതിന്റെ നേർ വിപരീതമായിത്തീർന്നിരിക്കുകയാണ്  ഇന്നവന്റെ ജീവിതവും,  കാഴ്ചപ്പാടുമെല്ലാം.  പക്ഷെ അക്കാലങ്ങളിൽ അതായിരുന്നില്ല സ്ഥിതി.

മനുഷ്യ ജീവിതത്തിന്റെ മൂല്യവും നിലവാരവും ഉയർത്തുക, അങ്ങനെ അവരെ ഗുണവും, പുരോഗമനവീക്ഷണവുമുള്ള വിപ്ലവകാരികളാക്കി മാറ്റുക-  ഇതായിരുന്നു ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും കടമയും കർത്തവ്യവും എന്നവർ വിശ്വസിച്ചു.  ദൈവ വിശ്വാസവും ജാതി - മത ഭിന്നിപ്പുകളുമൊക്കെ,  തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിന്  മുതലാളിമാർ സൃഷ്ടിക്കുന്ന  കടംകഥകൾ ആണെന്ന ബോധം അവർ  മറ്റ്  സാധാരണക്കാരായ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും പരിശ്രമിച്ചു.

സ. എ.പി. ഗോപാലൻനായർ 


സ്ഥാപിതമായ സമ്പന്ന ശ്രേണിയിലേക്ക്  ഈ കാലഘട്ടത്തിൽ പുതിയ ഒരു കൂട്ടം രംഗ പ്രവേശം ചെയ്യുകയുണ്ടായി. ജന്മിമാരുടെ ഭൂസ്വത്ത്  പാട്ടത്തിനെടുത്ത്  കൃഷി ചെയ്യുന്ന ഇടത്തരക്കാരായ നായർ സമുദായക്കാർ ആയിരുന്നു അത്.  വളരെ പെട്ടെന്ന്  ഈ വർഗ്ഗം ശക്തിയാർജിക്കുകയും, വിവാഹസഖ്യം വഴി വംശമഹിമ അവകാശപ്പെടാനുള്ള അവസ്ഥയിൽ അവർ എത്തിച്ചേരുകയും ചെയ്തു. സ്വന്തം സ്വത്തിനും നിലനിൽപ്പിനും വേണ്ടി എന്ത്  കുത്സിത മാർഗം സ്വീകരിക്കുന്നതിനും ഇക്കൂട്ടർക്ക്  യാതൊരു മടിയും ഇല്ലായിരുന്നു. ഭൂസ്വത്ത്  ഇവരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വന്നതോടുകൂടി കർഷക തൊഴിലാളികൾക്ക്  ഈ നവസമ്പന്ന വിഭാഗത്തിന്റെ കൂടി പീഡനങ്ങൾക്കും ശിക്ഷകൾക്കും വിധേയരാവേണ്ടി വന്നു.  ഈ വിഭാഗത്തിൽ പെട്ട ഒരിടത്തരം ജന്മിയായിരുന്നു, ഉമ്മന്റയ്യത്ത് കൃഷ്ണപിള്ള.
പരമേശ്വരപണിക്കന്റെ പ്രശ്നത്തിൽ പാർട്ടിക്കേറ്റ തിരിച്ചടി, പ്രവർത്തകരിലും നേതാക്കന്മാരിലും നിരാശത വിതച്ചിരുന്ന അവസരത്തിലാണ്,  ഗ്രാമത്തിൽ തമ്പുരാന്റെ മറ്റൊരു അടിയാനായ കാഞ്ഞിരവിളയിൽ കുട്ടി എന്ന കർഷകത്തൊഴിലാളി കൃഷി ചെയ്തിരുന്ന നെല്ല്,  തമ്പുരാന്റെ അനുഗ്രഹാശിസുകളോടെ കൊയ്തെടുക്കാൻ,  ഉമ്മന്റയ്യത്ത്  കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം ചട്ടമ്പികൾ എത്തിച്ചേർന്നത്. സഖാക്കൾ ഗോപാലപിള്ള വൈദ്യൻ, രാജശേഖരൻ തമ്പി, എ.പി. ഗോപാലൻനായർ, വെളുത്തേരി കുട്ടപ്പൻ, കുറ്റി കൃഷ്ണപിള്ള, കുറ്റി കരുണാകരപണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ആ ചട്ടമ്പി സംഘത്തെ തടഞ്ഞു.  കാഞ്ഞിരവിളയിൽ കുട്ടിയുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം കർഷക തൊഴിലാളികളും അവിടെ സംഘടിക്കുകയുണ്ടായി.
സ. കുറ്റിയിൽ കരുണാകരപണിക്കർ 

രംഗം വഷളാകുമെന്നു മനസ്സിലാക്കി ഉമ്മന്റയ്യവും കൂട്ടാളികളും സംഭവസ്ഥലത്തു നിന്ന്  തൽക്കാലം പിന്മാറി.  കണ്ടത്തിലെ വിള പോത്തിനെ ഇറക്കി തീറ്റിക്കുമെന്ന്  ഉമ്മന്റയ്യം പരസ്യമായി വെല്ലുവിളിച്ചു.  പാടത്ത്  പോത്തിനെ ഇറക്കിയാൽ, പോത്തിന്റെ കഴുത്തും വെട്ടും ഇറക്കുന്നവന്റെ കാലും വെട്ടുമെന്ന്  കുട്ടിയും പ്രഖ്യാപിച്ചു.  ഒന്നും ഫലിച്ചില്ലെങ്കിൽ കാളൻ നെല്ലായി എന്നാണല്ലോ പറയുന്നത്.  മദ്യവും പണവും യഥേഷ്ടം നല്കിക്കൊണ്ട്  തമ്പുരാൻ പോലീസിനെ രംഗത്തിറക്കി. കൊട്ടാരത്തിന്റെ ചാവടിയിൽ മദ്യ കുംഭങ്ങൾ നിരന്നു.  ഉരപ്പുരയിൽ വാല്യക്കാരികൾ കോഴിയിറച്ചി,  കറി വെച്ചു.  ക്ഷാത്ര ജാതന്റെ പോലീസ്  സപ്പർ..... !  തമ്പുരാന്റെ പണത്തിന്റെയും മദ്യത്തിന്റെയും കോഴിയുടേയും  ഉന്മാദത്തിൽ പോലീസ്  ആ പ്രദേശങ്ങളിൽ താണ്ഡവമാടി.  ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല പോലീസ്  ഒന്നടങ്കം എണ്ണക്കാട്ട്  കൊലവിളിച്ചു നടന്നു.  അക്ഷരാർത്ഥത്തിൽ നരനായാട്ടായിരുന്നു കാക്കി കിങ്കരന്മാർ അവിടെ നടത്തിയത്.  സ്ത്രീകളേയും വൃദ്ധരേയും,  എന്തിന് കുഞ്ഞുങ്ങളേപ്പോലും ആ രാക്ഷസന്മാർ വെറുതെ വിട്ടില്ല.  "അക്ഷത്രവൃത്തിയെ വെടിഞ്ഞപകീർത്തി ചീർത്തോരിക്ഷത്രിയന്നുയിരുമൂഴിയുമെന്തിനിന്നി?"

  വൈദ്യൻ ഉൾപ്പടെയുള്ള നേതാക്കന്മാർ ഒളിവിൽപ്പോകാൻ പാർട്ടി നിർദ്ദേശിച്ചു.  കാഞ്ഞിരവേലിൽ കുട്ടിയെ പോലീസ്  കസ്റ്റഡിയിലെടുത്തു.  നാലുദിവസം ആ സഖാവിനെ ലോക്കപ്പിലിട്ട്  അഹോരാത്രം മർദ്ദിച്ചു.  ജലപാനം പോലും കൊടുക്കാതെയായിരുന്നു സ. കുട്ടിയെ ആദരിച്ചത്.
സ.ഗോപാലൻനായർ 


എണ്ണക്കാട്, പെരിങ്ങിലിപ്പുറം, ഗ്രാമം, ഇലഞ്ഞിമേൽ ഭാഗങ്ങളിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഇടിവണ്ടികൾ തേരാപ്പാരാ പാഞ്ഞു.  ഒരു തിരുവോണ ദിവസം,  സ.കുറ്റി കൃഷ്ണപിള്ളയെ എണ്ണക്കാട്ട്  ചന്തയിൽ വെച്ച്  പോലീസ്  കസ്റ്റഡിയിൽ എടുത്തു.  ആ സഖാവിന്റെ കയ്യും കാലും,  ഇഴക്കയറുകൊണ്ട്  വരിഞ്ഞു കെട്ടിയിട്ടിട്ടാണ്  ആ കാപാലികന്മാർ മർദ്ദനം അഴിച്ചുവിട്ടത്.  അന്ന്  ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന എന്റെ അമ്മ,  ഈ ഭീകരമായ രംഗത്തിന്  സാക്ഷിയാണ്.  അമ്മയും, അമ്മയുടെ ഒരു കുഞ്ഞമ്മയുടെ മകളും കൂടി ക്ഷേത്രത്തിൽ നിന്നു വരുമ്പോഴായിരുന്നു സംഭവം.  പോലീസുകാർ മാത്രമായിരുന്നില്ല മർദ്ദകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്.  ഉമ്മന്റയ്യത്ത് കൃഷ്ണപിള്ള, ഏവൂക്കാരൻ നാറാപിള്ള, തണ്ടാൻ ശങ്കരൻ, ഓണിപ്പുറത്ത്  അയ്യപ്പൻപിള്ള  (എണ്ണക്കാട്ടെ കോണ്‍ഗ്രസ്സ്  നേതാവ് ഗോപിനാഥൻനായരുടെ പിതാവ് ) തുടങ്ങിയവരും ഉണ്ടായിരുന്നു. ഇതു കണ്ട്  ഭയന്ന്,  "കൊച്ചാട്ടനെ കിട്ടിയാലും ഇതുപോലെ ചെയ്യുമേ" എന്നു നിലവിളിച്ചു കൊണ്ട്,  അമ്മയും കുഞ്ഞമ്മയും  പ്രാണനും കൊണ്ടോടി.  (എണ്ണക്കാട്ട്  നടന്ന പ്രക്ഷോഭങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തിരുന്ന നേതാക്കന്മാരിലൊരാളായ ഗോപാലപിള്ള വൈദ്യന്റെ ഇളയ സഹോദരിയായിരുന്നു എന്റെ അമ്മ.)

കൃഷ്ണപിള്ളയെ പോലീസ്  പിടിച്ചെന്നറിഞ്ഞപ്പോൾ ഗ്രാമത്തിൽ കൊട്ടാരത്തിലെ പൊന്നു തമ്പുരാട്ടിമാർക്ക്  ഒരു മോഹം.  കൃഷ്ണപിള്ളയെ ഭേദ്യം ചെയ്യുന്നത്  കൊച്ചമ്പ്രാട്ടിമാർക്ക്  തൃക്കണ്‍ പാർക്കണം!  തിരുവുള്ളക്കേട്  ഉണ്ടാവരുതല്ലോ?  പിടിച്ചു കെട്ടിയിട്ട്,  കൊട്ടാരത്തിന്റെ മുൻപിലിട്ട്  ആ സഖാവിനെ "മൃഷ്ടാന്നം" മർദ്ദിച്ചു.  ഏഴാം മാളിക മുകളിരുന്നു ഇത്  കണ്ട്,  തമ്പുരാട്ടിമാർ ഉൾപ്പുളകമണിഞ്ഞു.

കുറ്റി കൃഷ്ണപിള്ളയെ വളഞ്ഞുവെച്ച്  തല്ലാൻ പ്രേരകഘടകമായ ഒരു സംഭവം അതിനു മുമ്പ്  നടന്നിരുന്നു.

ഒളിവിൽ കഴിയുമ്പോൾ സഖാക്കൾക്ക്  വളരെ അപൂർവ്വ അവസരങ്ങളിൽ മാത്രമേ കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നുള്ളൂ.  ആ പ്രദേശങ്ങളിലെ പോലീസ്  തേർവാഴ്ചക്ക്  ചൂട്ടു പിടിച്ചു കൊടുക്കുന്ന ഉമ്മന്റയ്യനെ വക വരുത്തണമെന്നുള്ള  ചിന്ത സഖാക്കൾ തമ്മിൽ പങ്കു വെച്ചു.  ആ ദൌത്യം ഏറ്റെടുത്തത്  ഗോപാലപിള്ള വൈദ്യനായിരുന്നു.

സ. പി.ആർ. ഗോപാലപിള്ള വൈദ്യൻ 
എണ്ണക്കാട്ട്  ചന്തയിൽ ഉമ്മന്റയ്യത്തിന്  ഒരു പലചരക്ക്  കടയുണ്ടായിരുന്നു. രാത്രി 9 മണിക്കാണ്  കടയടച്ച്  അയാൾ സ്വഭവനത്തിലേക്ക്  മടങ്ങുന്നത്. ചന്തയിൽ നിന്ന്  തെക്കോട്ട്  തിരിഞ്ഞ്  നാലുവിള ക്ഷേത്രത്തിന്  മുമ്പിൽ കൂടിയാണ്  അയാൾക്ക്  പോകേണ്ടിയിരുന്നത്.  ഈ ക്ഷേത്രത്തിനും ചന്തക്കും ഇടക്ക്  ഒരു വലിയ കുഴി ഉണ്ടായിരുന്നു.  വൈദ്യൻ ഒരു കമ്പി വടിയുമായി ആ കുഴിയിൽ കാത്തിരുന്നു. തലതല്ലിപ്പൊട്ടിച്ച്  വധിക്കുക എന്നു തന്നെയായിരുന്നു ഉദ്ദേശം. കടയടച്ച്  കയ്യിൽ റാന്തൽ വിളക്കുമായി ഉമ്മന്റയ്യം കുഴിയുടെ സമീപം എത്തിച്ചേർന്നതും വൈദ്യൻ ഒരൊറ്റയടി തലക്ക്  തന്നെ പാസ്സാക്കി കൊടുത്തു.  ഉമ്മന്റയ്യത്തിന്റെ തലേലെഴുത്തിന്റെ ഗുണം, പ്രഹരമേറ്റത്  തോളിനായിരുന്നു.

ഒളിവിൽ കഴിഞ്ഞു വന്നിരുന്ന വൈദ്യനെ അതിഭീകരനായ തീവ്രവാദിയായി മുദ്രകുത്തി കൊലക്കുറ്റത്തിന്  പോലീസ്  കേസ്സെടുത്തു.  ഉമ്മന്റയ്യത്തിനെ തല്ലിയത്,  തന്നെ തല്ലിയതിന്  തുല്യമായാണ്  തമ്പുരാൻ കണക്കാക്കിയത്.  വൈദ്യനെ കണ്ടാൽ വെടിവെച്ചു കൊല്ലാൻ തന്നെ പോലീസിന്  തമ്പുരാൻ നിർദ്ദേശം കൊടുത്തു.

ഈ അവസരത്തിലാണ്  കുറ്റിയെ പോലീസിന്റെ കയ്യിൽ കിട്ടുന്നത്.  ഇന്ദുലേഖ ഇല്ലെങ്കിലെന്താ, തോഴിയായാലും മതി..... !!  കുറ്റിയെ കെട്ടിയിട്ട്  തല്ലുന്നതിന്റെ കൂട്ടത്തിൽ,  കമ്പിവടിക്കേറ്റ പ്രഹരത്തിന്റെ മധുര സ്മരണകൾ അയവിറക്കിക്കൊണ്ടാണ്  ഉമ്മന്റയ്യം മതിയാവോളം മർദ്ദിച്ചത്.

എണ്ണക്കാട്ടും പരിസരത്തും ഈ നരനായാട്ട്  ഏതാണ്ട്  രണ്ടര വർഷക്കാലം നീണ്ടു നിന്നു.  1952ൽ നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിന്  ശേഷമാണ്  നാമമാത്രമായെങ്കിലും ഈ ഭീകരാവസ്ഥക്ക്  ഒരു മാറ്റം വന്നത്.

സ. വാസുദേവൻ നായർ 
 1952ലെ തെരഞ്ഞെടുപ്പു കാലത്തുപോലും തിരുക്കൊച്ചിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരിക്കുകയായിരുന്നു. ഐക്യ മുന്നണി എന്ന ലേബലിലാണ്  ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളോടൊപ്പം നടന്ന പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചത്.

എണ്ണക്കാടിന്റെ തെക്കേക്കര അടങ്ങിയ ഉളുന്തി വാർഡിൽ കുഞ്ഞുണ്ണി തമ്പുരാനാണ്  മത്സരിച്ചത്.  തമ്പുരാനെതിരെ സ്ഥാനാർത്ഥിയെ നിർത്തണം എന്ന്  പാർട്ടി തീരുമാനിച്ചു. ആരെ നിർത്തും എന്നല്ല ആര്  നില്ക്കും എന്നതായിരുന്നുവത്രെ അന്ന്  തർക്കം. സ. കുറ്റി കൃഷ്ണപിള്ള സ്വയം സന്നദ്ധനായി മുന്നോട്ടു വന്നു. പരാജയപ്പെട്ടെങ്കിലും 149 വോട്ട്  കൃഷ്ണപിള്ള നേടി. വിജശ്രീലാളിതനായ ഒരു സ്ഥാനാർത്ഥിക്ക്  നല്കുന്ന പോലെയുള്ള  സ്വീകരണമാണ്  കുറ്റിക്ക്  പാർട്ടി അണികൾ നല്കിയത്.  വെടിക്കെട്ടും വാദ്യാഘോഷങ്ങളുമായി ആനപ്പുറത്തായിരുന്നു അദ്ദേഹത്തെ എണ്ണക്കാട്ടേക്ക്  ആനയിച്ചത്.

ആ തെരഞ്ഞെടുപ്പിന്  ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബുധനൂർ പഞ്ചായത്ത്  ഇടതുപക്ഷമാണ്  ഭരിച്ചു വരുന്നത്.  പരമേശ്വരപ്പണിക്കൻ, കാഞ്ഞിരവേലിൽ കുട്ടി പ്രശ്നങ്ങൾ സൃഷ്ടിച്ച പ്രക്ഷോഭങ്ങളും, സ. എ.പി. ഗോപാലൻനായർ പാകിയ കരുത്തുറ്റ അടിത്തറയുമാണ്  കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഈ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ പ്രാപ്തമാക്കിയത്.  ബുധനൂർ പഞ്ചായത്ത്  ഇടതുപക്ഷം സ്ഥിരമായി ഭരിക്കാൻ ഇടയാക്കുന്നത്  പെരിങ്ങിലിപ്പുറം, ഗ്രാമം, ഇലഞ്ഞിമേൽ, എണ്ണക്കാട്  എന്നീ പ്രദേശത്തെ പാർട്ടി കരുത്തിന്റെ ഉറച്ച ബലത്തിലാണ്.

പ്രസിദ്ധമായ ഏതെങ്കിലുമൊരു വിഷയത്തിന്റെ ആഖ്യാനമാണ്  ചരിത്ര പഠനത്തിന്  തുടക്കം കുറിക്കുന്നത്.  ഇത്  രേഖപ്പെടുത്തുന്നതാവട്ടെ തികച്ചും അനൌപചാരികമായാണ്.  അനേകം കൂട്ടിച്ചേർക്കലുകളിൽ കൂടി മാത്രമേ ഇത് പൂർണ്ണമാവുകയുള്ളൂ.

സ. കുട്ടി 


കാലം ഈ പ്രദേശത്തിന് നല്കിയ ഒരടയാളം ഹൃസ്വമായി വരച്ചു കാണിക്കാനാണ്  ഞാൻ ഇവിടെ  ശ്രമിച്ചിട്ടുള്ളത്.  എന്റെ ഈ എളിയ പരിശ്രമം വിമർശിക്കപ്പെടാനുള്ള സാദ്ധ്യത ഞാൻ തള്ളിക്കളയുന്നില്ല. ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായപ്രകടനങ്ങൾ തട്ടിവിടുകയും, അത്  ആധികാരികമായി പരിഗണിക്കപ്പെടാനുള്ളതാണെന്നും വിശ്വസിച്ചു വരുന്ന ചില ചരിത്ര പണ്ഡിതന്മാരുണ്ട്.  ചരിത്ര പഠനത്തിന്റെ പരമ്പരാഗത രീതിശാസ്ത്രവുമായി പരിചയമില്ലാത്ത പാമരനായ ഞാൻ അവരോട്  മാപ്പ്  അപേക്ഷിച്ചുകൊള്ളുന്നു. പക്ഷെ,  ഈ പ്രദേശത്തിന്റെ ഭൂതകാലത്തെക്കുറിച്ച്  സുനിശ്ചിതമായ ധാരണയുള്ളവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.  തുടർചർച്ചകളിൽ കൂടിയും,  യുക്തിപരമായ വിശദീകരണങ്ങളിൽ കൂടിയും ഒരവസാന ബിന്ദു കണ്ടെത്താൻ അവർക്കാർക്കെങ്കിലും കഴിഞ്ഞാൽ ഞാൻ കൃതാർത്ഥനായി.

അവസാനിച്ചു.






                                                                                                                                                   


No comments:

Post a Comment