Thursday, December 5, 2013

എം.എൻ. ഗോവിന്ദൻ നായരെ കണ്ടവരുണ്ടോ.... ? : പി. രവീന്ദ്രനാഥ് ( ഭാഗം : രണ്ട് )


ജനയുഗം ഫണ്ടിന്  കോണ്‍ഗ്രസ്സ്  മന്ത്രിയുടെ സംഭാവന !!

 

ഒളിവിലിരുന്നുള്ള പാർട്ടി പ്രവർത്തനം സാഹസികമായിരുന്നു. തീയിൽ കൂടിയുള്ള നടത്താമായിരുന്നു എന്ന്  തന്നെ പറയാം. പോലീസിനേയും ഗുണ്ടകളേയും ഭയന്ന്  നേതാക്കൾ നാടുവിട്ടു പോയില്ല. തലക്ക്  "വില വീണ" നേതാക്കന്മാർ പോലും, രാജ്യം മുഴുവൻ പോലീസ്  വലവീശി കാത്തിരുന്നപ്പോഴും, ഊർജ്ജസ്വലമായി തന്നെ കർമ്മ രംഗത്ത്  ഉറച്ചു നിന്നു. സംഘടന കെട്ടിപ്പടുക്കുക, സോണൽ കമ്മറ്റികളിൽ പങ്കെടുക്കുക, യുവജന സംഘടന, കർഷക സംഘടന തുടങ്ങിയ ബഹുജന സംഘടനകളിൽ പ്രവർത്തകരെ വളർത്തിയെടുക്കുക, തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ആയിരുന്നു ഒളിവിൽ ഇരുന്നു കൊണ്ട്  എമ്മെൻ നിർവ്വഹിച്ചിരുന്നത്.

സ. പി.ടി. പുന്നൂസ്  ആയിരുന്നു പാർട്ടി സെക്രട്ടറി.  മദ്ധ്യതിരുവിതാംകൂറിൽ പാർട്ടി സംഘടനാ പ്രവർത്തനം അത്രക്ക്  ശകതമായിരുന്നില്ല. മധ്യതിരുവിതാംകൂർ എന്നുപറഞ്ഞാൽ, കരുനാഗപ്പള്ളി, കുന്നത്തൂർ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കാർത്തികപ്പള്ളി എന്നീ താലൂക്കുകൾ ആണ്. സ. ശങ്കരനാരായണൻതമ്പിക്കായിരുന്നു ആ പ്രദേശത്തെ സംഘടനാ നേതൃത്വം. തമ്പിസാറിന്റെ  നേതൃത്വത്തിൽ അന്ന്  എണ്ണക്കാട്ട്  കർഷകത്തൊഴിലാളി സംഘടന, ഒരു കുടിയിറക്ക്  സമരം നടത്തുകയായിരുന്നു. രഹസ്യമായി എമ്മെൻ പലവട്ടം ആ സമരരംഗത്ത്  എത്തി.
ഒളിവിൽ കഴിയുമ്പോൾ വളരെ രഹസ്യമായി പാതിരാത്രിയുടെ ഇരുളു പറ്റി എമ്മെൻ ചില വീടുകളിൽ ചെന്നു പറ്റുമായിരുന്നു. തെറ്റി. വീടുകളിലല്ല, അടുക്കളയിൽ!  അത്  തൊഴിലാളി കുടുംബങ്ങളോ, ശരാശരിയിൽ താഴെയുള്ള കർഷക കുടുംബങ്ങളോ ആയിരിക്കും. ഒരു കിണ്ണം ചോറോ, കഞ്ഞിയോ, കപ്പപ്പുഴുക്കോ ആ വീട്ടുകാർ കരുതിവെച്ചിരിക്കും. എമ്മെൻ ഏതു നേരത്താണ്  വരുന്നത്  എന്നവർക്കറിയില്ലല്ലോ! എമ്മെൻ അടുക്കളയിൽ വന്ന്  കഞ്ഞി കുടിച്ചിട്ട്  പോയ കാര്യം പലപ്പോഴും വീട്ടുകാർ അറിയുന്നത്  പിറ്റേന്ന്  രാവിലെ മാത്രമായിരിക്കും. പാത്രങ്ങൾ കഴുകി വെടുപ്പാക്കി പാതകത്തിൽ വെച്ചിരിക്കും. അങ്ങനെയുള്ള നിശാ സഞ്ചാര വേളകളിൽ, എമ്മെൻ ചെന്നിരുന്ന ഒരമ്മൂമ്മയുടെ വീടുണ്ട്  വള്ളികുന്നത്ത്.

എമ്മെൻ, അച്യുതമേനോൻ, കഥകളി ആചാര്യൻ ഗുരു ചെങ്ങന്നൂർ, കഥകളി നടൻ മടവൂർ വാസുദേവൻനായർഎന്നിവർ (ഫോട്ടോ കടപ്പാട്  ദ് ഹിന്ദു)
 ജയിൽ ചാടിയിട്ട്  ആദ്യമായി ആ വീട്ടിൽ ചെല്ലുകയാണ്. ചെല്ലപ്പൻ ജയിലു ചാടി എന്നു കേട്ടപ്പോൾ മുതൽ, ഏതെങ്കിലും സമയത്ത്  അവിടെ വരുമെന്ന്  അമ്മൂമ്മക്ക്  ഉറപ്പുണ്ടായിരുന്നു. എന്നും ഒരു കിണ്ണം ചോറും, കപ്പപ്പുഴുക്കും, മീൻ കൂട്ടാനും അവർ അടുക്കളയിൽ കരുതിപ്പോന്നു.

മുറ്റത്ത്  കാൽ പെരുമാറ്റം കേട്ടപ്പോൾ തന്നെ അമ്മൂമ്മ വിളിച്ചു ചോദിച്ചു, "ആരാടാ, ചെല്ലപ്പനാണോ അത്.. ?"

എമ്മേനെ കണ്ടതും അവർ കെട്ടിപ്പിടിച്ച്,  "പോലീസ്സ്കാലന്മാര് എന്റെ കുഞ്ഞിനെ തല്ലി  ചതച്ചല്ലോടാ..... "  എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.

എമ്മെനെ വീട്ടുകാരും അടുപ്പമുള്ളവരും വിളിച്ചിരുന്നത്  ചെല്ലപ്പൻ എന്നാണ്.  പി.ജി.യുടെ ഭാര്യ രാജമ്മ സാറിന്റെ അമ്മ - അതായത് എമ്മെന്റെ മൂത്ത സഹോദരി - മാത്രമേ അങ്ങനെ വിളിക്കുന്നത്  ഞാൻ കേട്ടിട്ടുള്ളൂ.

ഭരണിക്കാവ്  ദ്വയാംഗ മണ്ഡലത്തിൽ നിന്ന്  വൻ ഭൂരിപക്ഷത്തിൽ ( 40000 വോട്ടിന് ) നിയമസഭയിലേക്ക്  തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം വള്ളികുന്നത്തുള്ള സ്വീകരണ പരിപാടി കഴിഞ്ഞ്, സഖാവ്  ആദ്യം ഓടിപ്പോയത്  ആ അമ്മൂമ്മയെ കാണാനായിരുന്നു.  അടുക്കളയിൽ നിലത്തിരുന്ന്  അവർ കൊടുത്ത കാച്ചിലു പുഴുങ്ങിയതും കരിപ്പെട്ടി കാപ്പിയും കഴിച്ചിട്ടാണ്  അടുത്ത സ്വീകരണ സ്ഥലത്തേക്ക്  അദ്ദേഹം പോയത്.  ഇതിന്  സാക്ഷിയായിരുന്ന ഒരാളാണ്  ഡോ.പുതുശ്ശേരി രാമചന്ദ്രൻ.

എമ്മെൻ 
ഈ അമ്മൂമ്മ മരിക്കുമ്പോൾ എമ്മെൻ സംസ്ഥാന മന്ത്രിയാണ്.  ശവദാഹം കഴിയുന്നതുവരെ, ഒരു വീട്ടുകാരനെ പോലെ മുറിക്കയ്യൻ ബനിയനുമിട്ട്, ഒരു തോർത്തും തലയിൽ കെട്ടി അവിടെ സജീവമായിരുന്ന എമ്മെന്റെ ചിത്രം വള്ളികുന്നത്തുള്ള പഴയ തലമുറയുടെ മനസ്സിൽ ഇപ്പോഴുമുണ്ടാവും.

അക്കാലത്ത്‌  ജനയുഗം ആഴ്ചപ്പതിപ്പായിട്ടാണ്  ഇറങ്ങിയിരുന്നത്. സ്വന്തമായി പ്രസ്സില്ല. കൊല്ലത്തുള്ള ഒരു ചെട്ടിയാരുടെ പ്രസ്സിലാണ്  അച്ചടി.  "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" ഇതായിരുന്നു ജനയുഗത്തിന്റെ സ്ഥിതി. ജനയുഗം ഗോപിമാർ എന്നറിയപ്പെടുന്ന രണ്ടു ഗോപിമാർ ആയിരുന്നു സാരഥ്യം. ന്യൂസ്  പ്രിന്റിന്റെ കടം, ചെട്ടിയാരുടെ കടം - ജനയുഗം പ്രസിദ്ധീകരണം നിർത്താനുള്ള ചർച്ച, രണ്ടു ഗോപിമാരും വൈക്കം ചന്ദ്രശേഖരൻ നായരുമായി നടത്തി കൊണ്ടിരിക്കുമ്പോഴാണ്  എമ്മെൻ അവിടേക്ക്  കടന്നു ചെന്നത്.  വാരിക തുടർന്നു പ്രസിദ്ധീകരിക്കുന്നതിന്റെ വൈഷമ്യങ്ങൾ അവർ അദ്ദേഹത്തെ ധരിപ്പിച്ചു.

"എങ്കിൽ നമുക്ക്  ജനയുഗം ഡെയിലി ആക്കാമെടോ....."  അക്ഷോഭ്യനായി എമ്മെൻ പറഞ്ഞു.  ജനങ്ങൾ പട്ടിണിയിലാണ്, റൊട്ടി കഴിക്കാൻ കൂടി നിർവ്വാഹമില്ല എന്നു കേട്ടപ്പോൾ ഒരു ബ്രിട്ടീഷ്  രാജ്ഞി, എങ്കിൽ കേക്ക്  കഴിച്ചൂടെ എന്ന്  ചോദിച്ചതായി ഒരു കഥയുണ്ട്. ഇത്  അതുപോലെയല്ല, എമ്മെൻ വളരെ ഗൌരവത്തിൽ ആലോചിച്ച്  ഉറച്ചു തന്നെയാണത്  പറഞ്ഞത് എന്ന്, പിന്നീടുള്ള സംഭവങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തി.

സ് റ്റേറ്റ്  കോണ്‍ഗ്രസ്സ്  നേതാവ്  ടി.എം. വർഗ്ഗീസ്  അക്കാലത്ത്  തിരു-കൊച്ചി ആഭ്യന്തര വകുപ്പ്  മന്ത്രിയാണ്. പാതിരാത്രിക്ക്  എമ്മെനും സംഘവും ആഭ്യന്തരവകുപ്പ്  മന്ത്രിയുടെ കൊല്ലത്തുള്ള കുടുംബ വീടിന്റെ പടിക്കലെത്തി. 5000 രൂപ സർക്കാർ തലക്ക്  വിലയിട്ടിട്ടുള്ള, തടവു ചാടിയ, ഒരു കമ്മ്യൂണിസ്റ്റ്  നേതാവാണ്‌,  സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വീട്ടുപടിക്കൽ കൊലപ്പാതിരക്ക്  കാറ്റുകൊള്ളാൻ ചെന്നിരിക്കുന്നത് ! എങ്ങനെയുണ്ട് ?

എമ്മെൻ നേരെ അടുക്കള വാതിൽക്കലേക്ക്  ചെന്ന്  ടി.എമ്മിന്റെ മകനെ വിളിച്ചു.  അദ്ദേഹം വന്ന്  കതക്  തുറന്നു. എന്തോ ശബ്ദം കേട്ട്,  എന്തവാടാ എന്നു ചോദിച്ചുകൊണ്ട് അമ്മച്ചിയും അവിടേക്ക്  ചെന്നു.

"കോളടിച്ചമ്മച്ചീ,   അമ്മച്ചി കണ്ടില്ലിയോ, 5000 രൂപാ ദേണ്ട് നമ്മുടെ അടുക്കളയിൽ!"

"അപ്പച്ചൻ കേൾക്കണ്ടാ...... " എന്നായിരുന്നു അമ്മച്ചിയുടെ മറുപടി.

10000 രൂപാ ചെക്കായിട്ടും, അഞ്ചു പവന്റെ ഒരു സ്വർണ്ണ മാലയും (ആഭ്യന്തര മന്ത്രിയുടെ ഭാര്യയാണ്  എന്നോർക്കണം) വാങ്ങിയിട്ടാണ് എമ്മെൻ അവിടെ നിന്ന്  മടങ്ങിയത്.

ഈ നടക്കുന്നതെല്ലാം അറിഞ്ഞുകൊണ്ട്‌  തന്നെ, അടുത്ത മുറിയിൽ "സുഖനിദ്രയിലായിരുന്നു" ആഭ്യന്തര മന്ത്രി!

ജനയുഗം ദിനപ്പത്രമായി പ്രസിദ്ധീകരിക്കുന്നതിന്, ആദ്യ സാമ്പത്തിക സഹായം ഒരു കോണ്‍ഗ്രസ്സ്  കുടുംബത്തിന്റെ വകയായിരുന്നു എന്ന യാഥാർത്ഥ്യം, ഇന്നത്തെ തലമുറയിലെ എത്ര കമ്മ്യൂണിസ്റ്റുകാർക്കും, കോണ്‍ഗ്രസ്സുകാർക്കും അറിയാം!  രാഷ്ട്രീയത്തിന്  അതീതമായി വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ, കുറെ നേതാക്കളെങ്കിലും ആത്മാർഥമായ താല്പര്യം പണ്ട്  കാണിച്ചിരുന്നു.

(തുടരും)

No comments:

Post a Comment