Sunday, December 1, 2013

എം.എൻ. ഗോവിന്ദൻ നായരെ കണ്ടവരുണ്ടോ....? : പി. രവീന്ദ്രനാഥ്

ദൈവദാസന്റെ ഭവനത്തിൽ കമ്മ്യൂണിസ്റ്റുകാരന്റെ അജ്ഞാതവാസം 

(ഭാഗം - ഒന്ന്)


സഖാവ് എം.എൻ. ഗോവിന്ദൻ നായരെ ഒരു മാർക്സിയൻ സൈദ്ധാന്തികനായോ, താത്വികാചാര്യനായോ ആരെങ്കിലും വിലയിരുത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യം എനിക്കറിയാം, പാവപ്പെട്ടവന്റെ ഉള്ളറിഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. അദ്ധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവർക്കുവേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അതെന്ന്  അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളവർക്ക്  നിസംശയം പറയാൻ കഴിയും. കേരളത്തിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന്റെ വളർച്ചക്ക്  വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ള ആ വലിയ മനുഷ്യനെ, മഹാനായ ആ രാഷ്ട്രീയ നേതാവിനെ, ആ വിപ്ലവകാരിയെ വിലയിരുത്താനും മാത്രം ഞാൻ വളർന്നിട്ടില്ല. എമ്മെനെക്കുറിച്ച്  കേട്ടിട്ടുള്ളതും, നേരിൽ അനുഭവിച്ചിട്ടുള്ളതുമായ ചില ഓർമ്മകൾ ഞാൻ പങ്കുവെക്കുകയാണ്. അതിനുള്ള അവകാശമോ, അധികാരമോ എനിക്ക്  ഉണ്ടെന്ന്  ഞാൻ വിശ്വസിക്കുന്നില്ല.  പക്ഷെ സ്വാതന്ത്ര്യം ഉണ്ടെന്ന്  വിശ്വസിക്കുന്നു.
സ.എം.എൻ.ഗോവിന്ദൻനായർ 
എന്റെ അച്ഛനെ, എടാ പുരുഷോത്തമാ എന്ന്  വിളിക്കുന്ന, അല്ലെങ്കിൽ അങ്ങനെ വിളിക്കാൻ സ്വാതന്ത്ര്യം എടുക്കുന്ന ചുരുക്കം രാഷ്ട്രീയ നേതാക്കളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിൽ ഒരാളായിരുന്നു എമ്മെൻ. മറ്റു മൂന്നു പേർ,  ടി.വി. തോമസ്സ്, എൻ  ശ്രീകണ്ഠൻ നായർ, ജി.
സ. ടി.വി.തോമസ്സ് 
ഗോപിനാഥ പിള്ള(പി.എസ്.പി. നേതാവായിരുന്ന മുൻ മാവേലിക്കര എം.എൽ.എ.) എന്നിവരായിരുന്നു. ഗോപിയമ്മാവന്  ഞങ്ങളുടെ കുടുംബവുമായുള്ള ബന്ധം എന്ന സ്വാതന്ത്ര്യം കൂടി ഉപയോഗിക്കാമായിരുന്നു. വളരെ അടുപ്പമുള്ളവരെ ഗൌരിയമ്മ എടോന്നോ തനെന്നോ ഒക്കെയായിരുന്നു സംബോധന ചെയ്തിരുന്നത്.  അങ്ങനെ വിളിച്ചില്ലെങ്കിൽ വല്ല്യമ്മക്ക് എന്തോ നീരസം ഉള്ളിലുണ്ടെന്ന്  അടുപ്പക്കാർ കണക്കാക്കുകയും ചെയ്തിരുന്നു.  ഗൌരിയമ്മ പക്ഷെ അച്ഛനെ ആശാനെ എന്നേ വിളിക്കുമായിരുന്നുള്ളൂ. അത്  അച്ഛന്റെ അച്ഛൻ താഴവന ആശാൻ കുടുംബത്തിലേയും, അമ്മ മണിപ്പുഴ ആശാൻ കുടുംബത്തിലേയും ആണെന്ന്  അറിഞ്ഞു കൊണ്ടുള്ള കുസൃതിയും ആയിരുന്നിരിക്കാം ചിലപ്പോൾ. 

അച്ഛൻ തിരുവനന്തപുരം ഗവണ്‍മെന്റ്  ലോ കോളേജിൽ പഠിക്കുമ്പോൾ, എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയും, ഓൾ ഇന്ത്യാ വൈസ് പ്രസിഡന്റും ആയിരുന്നു. എമ്മെൻ ആയിരുന്നു അന്ന്  പാർട്ടി സംസ്ഥാന സെക്രട്ടറി.  അന്ന്  ആരംഭിച്ച ആ എടാ വിളി, എമ്മെനും ടി.വിയും തുടർന്നു. പാർട്ടി പിളർന്നു കഴിഞ്ഞ്,  രണ്ടു ചേരിയിലും, ബദ്ധ ശത്രുതയിലും ആയിരിക്കുമ്പോഴും എമ്മെനോ, ടി.വിയോ ആ എടാ പോടാ വിളി ഉപേക്ഷിച്ചിരുന്നില്ല.

ഞാനിപ്പോൾ ആകെ ഒരു പ്രതിസന്ധിയിലായിരിക്കുകയാണ്.  എമ്മെനെക്കുറിച്ചെഴുതാം എന്ന്,  ഒന്നുരണ്ടു സുഹൃത്തുക്കൾക്ക്  വാക്കു കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒരുപാട്  കഥകൾ ഞാൻ പറഞ്ഞ്  അവർ കേട്ടിട്ടുണ്ട്.  അതാണ്‌  എഴുതാൻ അവർ എന്നെ നിർബ്ബന്ധിച്ചു കൊണ്ടിരിക്കുന്നത്.  പറയുന്നപോലെയല്ല എഴുതുന്നത്, എന്ന കാര്യം ശരിക്കും ഇന്നാണ്  ബോദ്ധ്യപ്പെട്ടത്. ഒരു ഗജരാജനെ നോക്കി കാണാൻ ശ്രമിക്കുന്ന ഒരെറുമ്പ്.  ദയവായി എന്നെ അങ്ങനെ മാത്രം കണ്ടാൽ മതി.

ഒരു ജയിൽ ചാട്ടം മുതൽ തുടങ്ങാം!

ക്ഷയരോഗത്തിന്റെ ആരംഭമാണെന്ന്  കണ്ടപ്പോൾ, തിരുവിതാംകൂർ സർക്കാർ എമ്മെനെ നാഗർകോവിലുള്ള ടി.ബി. സാനിട്ടോറിയത്തിൽ പ്രവേശിപ്പിച്ചു. സർക്കാർ ചെലവിൽ പോലീസ്  ബന്തവസ്സിൽ.

ആശുപത്രിയിലും എമ്മെൻ തന്നെ ഹീറോ.  രോഗികൾക്ക്,  ജീവനക്കാർക്ക്,  എന്തിനേറെ പറയുന്നു, എമ്മെന്  കാവൽ നിൽക്കുന്ന പോലീസുകാർക്കു പോലും.  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ, അദ്ദേഹം ഒരുകാര്യം അധികൃതരെ അറിയിച്ചിരുന്നു. താനൊരു അർശസ്  രോഗിയാണ്.  അതുകൊണ്ട്,  രാവിലത്തെ ചരിത്ര രചന നിർവ്വഹിക്കാൻ  കുറെയേറെ സമയമെടുക്കും.  അച്ചടക്കവും, നീതിബോധവുമുള്ള, അതുപോലെ തന്നെ നിയമത്തെ കർശനമായി ബഹുമാനിക്കുകയും ചെയ്യുന്ന ഒരു തടവുകാരൻ ആയിരുന്നു എമ്മെൻ.

കെ.ആർ.ഗൌരിയമ്മ 
 "ഞാനിവിടെ കട്ടിലിൽ കിടക്കുകയാണെങ്കിലും, അതല്ല ചരിത്ര രചനക്ക്  ഗ്രന്ഥപ്പുരയിലാണെങ്കിലും നിങ്ങൾ വളരെ ശ്രദ്ധയോടെ കാവൽ നിൽക്കണം. അത്  നിങ്ങളുടെ ഡ്യൂട്ടിയാണ്. ഡ്യൂട്ടി സത്യസന്ധമായി നിർവ്വഹിക്കാൻ ഏതൊരുദ്യോഗസ്ഥനും ഉത്തരവാദിത്തം ഉണ്ട്."  എമ്മെൻ ഇടയ്ക്കിടെ പോലീസുകാരെ ഓർമ്മിപ്പിക്കും. അവരെ നിർബ്ബന്ധപൂർവ്വം കക്കൂസിന്റെ മുമ്പിൽ പിടിച്ചു നിർത്തുകയും ചെയ്യുമായിരുന്നു. ആഴ്ചകൾ ഒന്നുരണ്ടു കഴിഞ്ഞു. നീതിമാനും സത്യസന്ധനുമായ ആ ജയിൽപ്പുള്ളിയോടു പോലീസുകാർക്ക്  എന്തെന്നില്ലാത്ത സ് നേഹാദരങ്ങളായി.  "സാറ് കക്കൂസിൽ പോയിട്ട്  വന്നാട്ടെ.ഞങ്ങളൊന്ന്  കറങ്ങി, ബീഡീം വലിച്ചേച്ച്  ഇങ്ങെത്തിക്കോളാം..." എന്ന നിലയിൽ എത്തി പോലീസുകാരുടെ മനോഭാവം.

മൂന്നു നേരമാണ്  എമ്മെന്റെ പാശ്ചാത്യ പര്യടനം. ആഴ്ചകൾ രണ്ടു കഴിഞ്ഞു. ഇതിനോടകം കക്കൂസിൽ നിന്ന്  പുറത്തേക്ക്  കഷ്ടിച്ച്  ഒരാൾക്ക്  കടക്കാനുള്ള ദ്വാരം റെഡിയായി കഴിഞ്ഞിരുന്നു. പതിവു പോലെ ഒരു ദിവസം ബീഡി വലിയും ചായ കുടിയും കഴിഞ്ഞ്  പോലീസുകാർ തിരിച്ചെത്തി, മണിക്കൂറൊന്നു കഴിഞ്ഞിട്ടും ജയിൽപ്പുള്ളിയായ രോഗി കക്കൂസിൽ നിന്ന്  പുറത്തു വരുന്നില്ല.  അവസാനം കതക്  വെട്ടിപ്പൊളിച്ചു.  അപ്പോഴേക്കും കക്ഷി തക്കല പിന്നിട്ടു കഴിഞ്ഞിരുന്നു.

തടവു ചാടിയ പുള്ളി നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ നേതാവ്. സർക്കാർ നടപടിക്കൾക്ക് ചൂടു കൂടി. പോലീസ് സംസ്ഥാനമൊട്ടാകെ ഓടിനടന്നു. ഏതൊരു കമ്മ്യൂണിസ്റ്റുകാരന്റെ ഭവനത്തിലും ഏതു സമയത്തും പോലീസിനു കയറിച്ചെല്ലാം. അവിടെ കാണുന്നതെല്ലാം തല്ലിയുടക്കാം. കണ്ണിൽ കണ്ടവരെയെല്ലാം തല്ലാം. വേണമെങ്കിൽ കൊല്ലാം. സർക്കാർ എമ്മെന്റെ തലയ്ക്ക്  വിലയിട്ടു. ആര് കേട്ടാലും മോശമെന്ന്  പറയുകയില്ല. പന്തളം മുളവനയിലെ കുഞ്ഞിന്റെ നിലയ്ക്കും, വിലയ്ക്കും, വിദ്യാഭ്യാസ യോഗ്യതക്കും തികച്ചും യോജിക്കുന്ന നിരക്കു തന്നെ പ്രഖ്യാപിച്ചത്, 5000 രൂപ. ജീവനോടെ തന്നെ പിടിക്കണമെന്ന്  യാതൊരു നിർബ്ബന്ധവുമില്ല!
എന്റെ പിതാവ്, പി.ജി.പുരുഷോത്തമൻപിള്ള 
എമ്മെൻ നാഗർകോവിലിൽ നിന്ന് രക്ഷപ്പെട്ട്  എത്തിച്ചേർന്നത്  കൊട്ടാരക്കരയിലായിരുന്നു.  കൊട്ടാരക്കരക്ക്  സമീപമുള്ള മൈലം എന്ന പ്രദേശത്ത്  കക്ഷിക്ക്  നേരിയ പരിചയമുള്ള ഒരു ഉപദേശിയും കുടുംബവും താമസ്സമുണ്ട്.  ഒരു പാതിരക്ക്  ചെന്ന്  ഉപദേശിയെ വിളിച്ചുണർത്തി.

ജയിൽ ചാടിയ കമ്മ്യൂണിസ്റ്റ്  ഭീകരൻ എം.എൻ. ഗോവിന്ദൻനായരെ കണ്ട്  ഉപദേശി ഞെട്ടി.

എമ്മെൻ പറഞ്ഞു: "ഉപദേശിക്ക്  രണ്ടു കാര്യങ്ങൾ ചെയ്യാം. ഒന്നുകിൽ എനിക്ക്  ഈ വീട്ടിൽ കുറച്ചുനാൾ അഭയം തരാം. അതല്ലെങ്കിൽ പോലീസിനേക്കൊണ്ട്  പിടിപ്പിക്കാം. അങ്ങനെ ചെയ്യുകയാണെങ്കിൽ ഉപദേശിക്ക്  5000 രൂപയും കിട്ടും."  ഇത്രയും പറഞ്ഞിട്ട്, വരാന്തയോട്  ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങിയിരുന്ന ഉപദേശിയുടെ മകനോടൊപ്പം, ഭയങ്കര ക്ഷീണം എന്നു പറഞ്ഞ്  കയറിയങ്ങു കടന്നു.

പണ്ടൊരിക്കൽ ചങ്ങനാശേരിയിൽ നിന്ന്, തിരുവനന്തപുരത്തേക്കുള്ള എക്സ്പ്രസ്  ബസ്സിൽ വെച്ചാണ്,  എമ്മെൻ ഈ ഉപദേശിയെ പരിചയപ്പെട്ടത്.  Love at first sight എന്ന്  ചെറുപ്പക്കാർ പിള്ളാരു പറയുമല്ലോ?  ഒരൊറ്റ നോട്ടം, ഒരു ചിരി, രണ്ടു വാചകം. മതി. എമ്മെൻ ജനങ്ങളുടെ മനസ്സ്  കവർന്നിരിക്കും. ഒരപാര സിദ്ധി തന്നെ ആയിരുന്നു അത് !
കാക്കനാടൻ 


ഉപദേശി കൊട്ടാരക്കരയിൽ ഇറങ്ങുമ്പോഴേക്കും,  ആ കമ്മ്യൂണിസ്റ്റ്  നേതാവിന്  തന്റെ മനസ്സിൽ വലിയ ഒരിടം നൽകി കഴിഞ്ഞിരുന്നു!

ആ ഉപദേശി ആരായിരുന്നുവെന്ന്  വായനക്കാർക്ക്  അറിയാമോ?  പ്രസിദ്ധ സാഹിത്യകാരൻ കാക്കനാടന്റെ അപ്പൻ. ആ മുറിയിൽ കിടന്നുറങ്ങിയിരുന്ന, കാക്കനാടനോടൊപ്പമാണ്  എമ്മെൻ കയറി കിടന്നുറങ്ങിയത്.

നാന്നിയിലെ അച്ചായൻ എന്നാണ്  ഉപദേശിയും ഭാര്യയും, എമ്മെനെ മക്കൾക്ക്  പരിചയപ്പെടുത്തിയത്.  കുറച്ചു നേരം കൊണ്ടുതന്നെ റാന്നിയിലെ അച്ചായൻ കുട്ടികൾക്ക്  പ്രിയങ്കരനായി.  കാക്കനാടനും അനുജൻ തമ്പിച്ചായനും, എമ്മെനെ അച്ചായാ എന്ന്  വിളിക്കുന്നത്  ഞനും കേട്ടിട്ടുണ്ട്.

രണ്ടുമൂന്നു മാസം അദ്ദേഹം കൊട്ടാരക്കരയിൽ അവരുടെ വീട്ടിൽ കഴിഞ്ഞു. പാർട്ടി ലഘുലേഖകൾ കാക്കനാടനും തമ്പിച്ചായനുമായിരുന്നു, എമ്മെൻ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. പലപ്പോഴും ഈ ഉദ്യമം ഉപദേശിയും ഏറ്റെടുത്തിട്ടുണ്ട്.

കമ്പി വണ്ടിയും ഉരുട്ടി, "ഇന്ന് പുലമണ്‍ ജംഗ്ഷനിൽ അല്ലീവിലാസം നൃത്ത നാടകം. പ്രദർശനം പാസ്സുമൂലം, എന്ന്  ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട്  എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ, കടലാസ്  കെട്ടുകളുമായി ഓടി നടന്നിട്ടുള്ള കാര്യം തമ്പിച്ചായൻ എന്നോട്  പറഞ്ഞിട്ടുണ്ട്.

പിന്നീടുള്ള ഒളിസങ്കേതങ്ങൾ മദ്ധ്യതിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിൽ ആയിരുന്നു. സുരക്ഷിതമായ ഒളിയിടങ്ങൾ കണ്ടെത്തേണ്ട  ചുമതല പലപ്പോഴും നിർവ്വഹിച്ചിരുന്നത്  പോറ്റിസാറോ (കെ.കേശവൻപോറ്റി) സ. പന്തളം പി.ആറോ, സ. പറന്തൽ കൃഷ്ണപിള്ളയോ ആയിരുന്നു.

(തുടരും)

No comments:

Post a Comment