Tuesday, November 25, 2014

"ചുങ്കക്കാരും പാപികളും ബാബുവിന്റെ ഹോളീ സ്പിരിറ്റും"




 
എണ്ണയ്ക്കാട്ട്  അമ്മയുടെ കുടുംബത്തിന്  അടുത്തു താമസക്കാരനാണ്  ബാബു എന്ന മുപ്പരു ബാബു . ഒരു പാവപ്പെട്ട തൊഴിലാളി കുടുംബം. ഇഷ്ടിക കളത്തിലെ തൊഴിലാളികളായിരുന്നു ബാബുവും ഭാര്യ രാജമ്മയും. ജീവിത ചിലവ്  കാലക്രമത്തിൽ വർദ്ധിക്കുകയും, അതനുസരിച്ച്  വരുമാനം വർദ്ധിക്കാതിരുന്നതും കാരണം, എന്തെങ്കിലും സ്വയം തൊഴിൽ കണ്ടെത്താൻ ബാബുവും കുടുംബവും പ്രേരിതരായി. മൂലധനം കുറവും ലാഭം കൂടുതലുമുള്ള വ്യവസായമായിരിക്കുമല്ലോ, ടാറ്റാ ആയാലും മല്ല്യ ആയാലും ബാബുവായാലും സ്വാഭാവികമായും തെരഞ്ഞെടുക്കുക. അങ്ങനെ ബാബു സ്വയം കണ്ടെത്തിയ ജീവിത മാർഗ്ഗമായിരുന്നു, മദ്യ നിർമ്മാണവും വിപണനവും. ബാബുവിനെ പോലെയുള്ള പാവത്താന്മാർ ഇതുചെയ്യുമ്പോൾ, വാറ്റുചാരായ കച്ചവടം എന്ന കാറ്റഗറിയിലേ ഈ വ്യവസായത്തിന്  സ്ഥാനമുള്ളു.
 കുടുംബത്തിൽ താമസിക്കുന്ന നടുവത്തെ അമ്മാവന്റെ കണ്ണു വെട്ടിച്ച്, കോയിക്കലെ വിശാലമായ പറമ്പിലായിരുന്നു ബാബുവിന്റെ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.  വെയർ ഹൌസ്  ആ പറമ്പിൽ തന്നെയുള്ള കച്ചിത്തുറുവിന്റെ കീഴിലും.
 വളരെ കോമ്പറ്റീഷനുള്ള ഫീൽഡാണിത്  എന്നാണ്  ബാബു പറയുന്നത്.  ബാബുവിനുള്ള നിർമ്മാണ വിപണന സൌകര്യവും, സുരക്ഷിതത്ത്വവും മറ്റ്  അബ്ക്കാരികളെ അസൂയാലുക്കളാക്കി. അതൊരു  പാരയായി വളർന്നു വരുന്നത്,  ചെങ്ങന്നൂർ എക്സ് സൈസ്  അസിസ്റ്റന്റ്‌  കമ്മീഷണർ കോയിക്കൽ പുരയിടത്തിൽ നിന്ന്  അഞ്ചാറു കന്നാസ്  വാറ്റുചാരായം കണ്ടെത്തുന്നതു വരെ ബാബു അറിഞ്ഞിരുന്നില്ല. ഏതൊരു പ്രായോഗിക ബുദ്ധിയും ചെയ്യുന്നതു തന്നെ ബാബുവും ചെയ്തു. ശൂം..... അങ്ങു മുങ്ങി.
പുരയിടത്തിന്റെ ഉടമകൂടിയായ വാറ്റുകാരനെ കണ്ട് , എ.ഇ.സി. രാമവർമ്മ തമ്പുരാൻ ഞെട്ടി. പൌര പ്രമുഖനും, അറിയപ്പെട്ട ആയുർവ്വേദ വൈദ്യനുമായ മല്ലശേരിൽ കോയിക്കൽ ജി. ദാമോദരൻ പിള്ള.
ബാബുവിനെ കയ്യോടെ പിടിച്ചു കൊണ്ടുവരാൻ അമ്മാവൻ അനുചരന്മാരെ വിട്ടു. മുപ്പര്  ചെങ്ങന്നൂർ താലൂക്കിൽ നിന്നു തന്നെ മുങ്ങിക്കഴിഞ്ഞിരുന്നു. തൊണ്ടി വണ്ടിയിൽ എടുത്തിട്ട്  തമ്പുരാനും സംഘവും മടങ്ങി.
ഒരാഴ്ചയോളം ബാബു അമ്മാവനെ ഒളിച്ചു നടന്നു. കേസും വഴക്കും വക്കാണവും മുന്നിൽ തെളിഞ്ഞു വന്നപ്പോൾ നേരിട്ട്  ഹാജരായി.
"വേറെങ്ങും കണ്ടില്ലിയോടാ, ഈ തന്തെല്ലാഴിക കാണിക്കാൻ.." അമ്മാവന്  കോപം അടക്കാനായില്ല.
"ഇദ്ദേഹം കാര്യം അറിയാതെയാണ് കോപിക്കുന്നത് " - ശാന്തത ഒട്ടും കൈവിടാതെ ബാബു പറഞ്ഞു. "കടപ്രേന്നു രവിക്കുഞ്ഞിങ്ങോട്ട്‌  വരും. എടാ ബാബു, സാധനം വല്ലോം ഉണ്ടോ..? പുറകെ വരും രാജൻകുഞ്ഞ്. പിന്നെ ശ്രീകുമാരൻ കുഞ്ഞ്.  ഇല്ലെന്നു പറഞ്ഞാൽ കുഞ്ഞുങ്ങൾ നേരേ പോകും, ബുധനൂരിന്.  അമോണിയോം നവസാരോം ബാറ്ററിയുമൊക്കെ ഇട്ടു വാറ്റിയ കണ്‍ട്രി വാങ്ങിച്ചു കുടിക്കും. കുഞ്ഞുങ്ങടെ ചങ്കും മത്തങ്ങേം പഞ്ചറുമാകും. ബാബു കൊറ്റാർ ജീരകവും ദശമൂലവും ഇട്ട്  വാറ്റുന്നതാ. വിശ്വസിച്ച്  ഇവിടുത്തെ കുഞ്ഞുങ്ങൾക്ക്  കുടിക്കാം."
അനന്തിരവന്മാരുടെ ആയുരാരോഗ്യത്തിനും, ദീർഘായുസ്സിനും വേണ്ടി ബാബു അനുഷ്ഠിക്കുന്ന ത്യാഗം ഒർത്താകാം അമ്മാവൻ ഒന്നും പറഞ്ഞില്ല എന്നാണ്  മുപ്പര്  എനിക്കു തന്ന റിപ്പോർട്ട്.
ഏതായാലും, അമ്മാവൻ വീട്ടിലില്ല എന്ന്  ഉറപ്പു വരുത്തിയിട്ടേ കുടുംബത്തിലോട്ട്  ഞാനും രാജനും ശ്രീകുമാരനും പോകുമായിരുന്നുള്ളൂ.

Wednesday, November 5, 2014

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : "ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"

മങ്ങാതെ.....മായാതെ ... : പി. രവീന്ദ്രനാഥ് : "ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!": കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന്  വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ...

"ചാവഗുണഘോസോ സുണീ യദി ഗോപുരേ പരുസോ...!!"


കഥകളിയിലെ ഏറ്റവും ആകർഷകമായ ഘടകം അതിലെ വേഷങ്ങളാണ്. ആഹാര്യാഭിനയ പ്രധാനമെന്ന്  വ്യവസ്ഥ. പൊതുവെ ആ മാനദണ്ഡം ആട്ടക്കഥാകാരന്മാർ കാവ്യ രചന നടത്തുമ്പോൾ അവലംബിച്ചു പോന്നു. നടന്മാരുടെ  വേഷവൈവിധ്യവും നാട്യാംശത്തെ വികസിപ്പിക്കുന്നതോടൊപ്പം ശ്രദ്ധിച്ചിരുന്നു. ഈ ചിന്താധാര  ആയിരുന്നിരിക്കണം അംബരീഷചരിതം നിർമ്മിക്കുമ്പോൾ, യവനമാർ എന്നൊരു വിഭാഗം പാത്രങ്ങളെ കൂടി അശ്വതി തിരുനാൾ സൃഷ്ടിച്ചത്. ഈ രംഗത്തിലെ ശ്ലോകങ്ങളും പദങ്ങളും പ്രാകൃതത്തിലാണ്  രചിച്ചിട്ടുള്ളത്. ആട്ടക്കഥാകാരന്റെ പ്രാകൃതത്തിലുള്ള ഒരു വരിയാണ് "തലക്കുറി"യായി കൊടുത്തിട്ടുള്ളത്.
 അംബരീഷചരിതം, രുഗ്മിണീസ്വയംവരം, പൂതനാമോക്ഷം, പൌണ്ഡ്രകവധം എന്നിങ്ങനെ നാല്  ആട്ടക്കഥകളാണ്  അശ്വതി തിരുനാൾ ഇളയതമ്പുരാൻ (രാമവർമ്മ 1756 - 1794) എഴുതിയിട്ടുള്ളത്. പൌണ്ഡ്രകവധം ഒഴികെ മൂന്നു കഥകളും രംഗപ്രചാരം കിട്ടിയ കഥകൾ. കാർത്തിക തിരുനാളിന്റെ അനന്തിരവനായിരുന്നു അശ്വതി. മാതുലന്റെ നരകാസുരവധത്തിലെ അവസാന രംഗങ്ങൾ അശ്വതി രചിച്ചതാണെന്ന്  പറയപ്പെടുന്നു. അമ്മാവന്റെ കഥകളെ അപേക്ഷിച്ച് അനന്തിരവന്റെ കഥകൾ സാഹിത്യമൂല്യമുള്ളവയാണെന്നാണ്  പണ്ഡിതമതം.
യവനന്മാർ 
 മഹാഭാഗവതത്തിലെ ദശമസ്കന്ദമാണ് ഈ കഥയ്ക്ക്  അവലംബമാക്കിയിട്ടുള്ളത്. അയോദ്ധ്യാധിപനായിരുന്ന സൂര്യവംശത്തിലെ അംബരീഷ മഹാരാജാവ്. അദ്ദേഹം വലിയ വിഷ്ണു ഭക്തനായിരുന്നു. വിഷ്ണു പ്രീതിക്കായി ദ്വാദശി വ്രതം അനുഷ്ഠിക്കണമെന്ന്  രാജ ഗുരുവായ വസിഷ്ഠൻ നിർദ്ദേശിച്ചു. അതനുസരിച്ച്  അംബരീഷൻ വളരെ നിഷ്ഠയോടെ ദ്വാദശി ആചരിച്ചു പോന്നു.
അങ്ങനെയിരിക്കെ ഒരുദിവസം ദുർവ്വാസാവ്  അംബരീഷനെ സന്ദർശിക്കാനെത്തി. ദ്വാദശി വ്രതത്തിന്  പാരണയിടാനുള്ള സമയത്താണ്  മഹർഷി എഴുന്നെള്ളിയത്. ദ്വാദശി നാളിൽ അതിഥിയായി ഒരു വി.വി.ഐ.പി.യെത്തന്നെ കിട്ടിയതിൽ രാജാവ്  സന്തോഷിച്ചു. മുനിയുടെ സാന്നിദ്ധ്യത്തിൽ പാരണ വീട്ടാമല്ലൊ എന്നു ചിന്തിച്ച് കുളിക്കാൻ കാളിന്ദിയിലേക്ക്  അയച്ചു. അംബരീഷനു വ്രതഭംഗം വരുത്തുക എന്നതായിരുന്നു ദുർവ്വാസാവിന്റെ ലക്ഷ്യം. ആറ്റുകടവിൽ അദ്ദേഹം മന:പൂർവ്വം താമസിച്ചു.
മുഹൂർത്തം തെറ്റിയാൽ വ്രതം മുടങ്ങും. അംബരീഷൻ പരിഭ്രമിച്ചു. ബ്രാഹ്മണരുടെ ഉപദേശപ്രകാരം തുളസീജലം കുടിച്ച്  അദ്ദേഹം പാരണയിട്ടു. ഇതറിഞ്ഞ മുനി കോപം കൊണ്ട്  തുള്ളി. മാന്യാതിഥിയായ താൻ സ്നാനം കഴിഞ്ഞു മടങ്ങിയെത്തുന്നതിനു മുമ്പ്  പാരണ വീട്ടിയത്  തന്നെ അപമാനിച്ചതിനു തുല്യമാണെന്ന്  പറഞ്ഞുകൊണ്ട്, ആ ധിക്കാരത്തിന്  ശിക്ഷ നല്കാൻ കൃത്യയെ നിയോഗിച്ചു. രാജാവ്  വിഷ്ണു ഭക്തനാണല്ലോ? അദ്ദേഹത്തെ സംരക്ഷിക്കാൻ സുദർശനചക്രം പ്രത്യക്ഷമായി. തൃച്ചക്രം കൃത്യയെ വധിച്ചു. അതിനു ശേഷം ദുർവ്വാസാവിനു നേരെ പാഞ്ഞു. വെരുണ്ടു പോയ മഹർഷി പ്രാണരക്ഷാർത്ഥം ബ്രഹ്മ-മഹേശ്വരന്മാരെ സമീപിച്ചു. സാധനം സുദർശനമാണെന്നും തങ്ങൾ നിസ്സഹായരാണെന്നും മുനിയെ അറിയിച്ചു. ഉയിരു വേണമെങ്കിൽ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കാൻ ഉപദേശിച്ചു.
ദുർവ്വാസാവ്  വിഷ്ണു സന്നിധിയിൽ എത്തി. തന്റെ ഭക്തനായ അംബരീഷനെ സമീപിക്കാനാണ് മഹാവിഷ്ണു, മഹർഷിയോട്  പറഞ്ഞത്. ഓടിയോടി പരവശനായിത്തീർന്ന മുനി ഒടുവില അംബരീഷനെക്കണ്ട്  ക്ഷമ ചോദിച്ചു.
ശിവ ഭക്തനായ ദുർവ്വാസാവും വിഷ്ണു ഭക്തനായ അംബരീഷനും തമ്മിലുള്ള "ക്ലാഷാണ്" കഥയുടെ പ്രമേയം എന്നു സാരം.
ദുർവ്വാസാവ് (മിനുക്ക്‌ - കറുത്ത താടി) അംബരീഷൻ (പച്ച) സുദർശനം (ചുവന്നതാടി) കൃത്യ (മുഖത്തെഴുത്തോടു കൂടിയ ഭീകര വേഷം) ശിവൻ (പഴുപ്പ്) യവനമാരുടെ വേഷം ഉടുത്തുകെട്ടുള്ള മിനുക്കിൽ കണ്ടിട്ടുള്ളതായി ഓർക്കുന്നു. (വലലൻ, മല്ലൻ, മാതലി വേഷം പോലെ)  ഈ അടുത്ത കാലത്ത്  യൂ ട്യൂബിൽ കണ്ട ഒരു കളിയിൽ മാട്ടറപ്പുകാരൻ റാവുത്തരുടെ വേഷത്തിലാണ്  "യവന ദർശനം" ഉണ്ടായത്.  പലതരം മിനുക്ക്‌  എന്ന ആട്ടപ്രകാരത്തിലെ പ്രസ്താവനയാകാം വിവിധ രൂപങ്ങളിൽ യവനമാർ പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം.
സുദർശനത്തെ ഭയന്ന്  ദുർവ്വാസാവ് അവിടയും ഇവിടെയും ഓടിനടക്കുന്ന രംഗം കാണികളെ ആകർഷിക്കും. രസിപ്പിക്കുകയും ചെയ്യും.


Tuesday, October 14, 2014

ലാളിത്യത്തിന്റെ മുദ്രയായ് ഗോപിവക്കീൽ : പി. രവീന്ദ്രനാഥ്


(ശ്രീ എം. ഗോപി ഫൌണ്ടേഷൻ പ്രസിദ്ധീകരിച്ച "എം. ഗോപി സ്മരണികയിൽ എഴുതിയ ലേഖനം.)


അഡ്വ. എം. ഗോപി 
(സി.പി.ഐ. സംസ്ഥാന കൌണ്‍സിൽ അംഗം, കേരള സർവ്വകലാശാല സിണ്ടിക്കേറ്റ്  അംഗം, കെ.പി.എ.സി. സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്  ചെയർമാൻ, ജനയുഗം മാനേജിംഗ്  ഡയറക്റ്റർ  തുടങ്ങിയ സ്ഥാനങ്ങൾ സ. എം. ഗോപി വഹിച്ചിട്ടുണ്ട്.)

ആറു വർഷങ്ങൾക്ക്  മുമ്പ്  നമ്മെ വേർപിരിഞ്ഞ ഗോപി വക്കീലിനെ കുറിച്ച്  ഒരു ഓർമ്മക്കുറിപ്പ്‌  എഴുതി നല്കണമെന്ന്, എം. ഗോപി ഫൌണ്ടേഷൻ ഭാരവാഹികളുടെ ഒരു കത്ത്  എന്റെ അച്ഛന്  കിട്ടുകയുണ്ടായി. എന്റെ അച്ഛൻ എന്നാൽ, മുൻ എം.എൽ.എ.യും ദേശാഭിമാനി റെസിഡന്റ്  എഡിറ്ററുമായിരുന്ന പി.ജി. പുരുഷോത്തമൻ പിള്ള. അച്ഛൻ രണ്ടു മാസങ്ങൾക്ക്  മുമ്പ്  കിടപ്പുമുറിയിൽ വീണ്, മുതുകെല്ലിന്  ഒരു ശസ്ത്രക്രിയ കഴിഞ്ഞ്  വിശ്രമിക്കുകയാണ്. കത്ത്  ഞാൻ അച്ഛനെ കാണിച്ചപ്പോൾ, നീ ഒരോർമ്മക്കുറിപ്പ്‌  എഴുതി കൊടുത്താൽ മതി എന്ന്  നിർദ്ദേശിക്കുകയുണ്ടായി. ഇതൊരു സാഹസമല്ലേ എന്നൊരു ചിന്ത എന്നെ അസ്വസ്ഥനാക്കുന്നുണ്ട്  എന്നത്  നേര്.  "പുത്രനില്ലേ പിതൃജന മുതലിൻ പിൻതുടർച്ചാവകാശം" എന്ന്  വി.ടി.യോ മറ്റോ പണ്ട്  ഒരു  നാടകത്തിൽ പറഞ്ഞിട്ടുള്ള വാചകമാണ്  എനിക്ക്  ധൈര്യം നൽകുന്നത് !
അച്ഛൻ  (P.G. Purushothaman Pillai Ex.M.L.A.)
ആദ്യത്തെ വാചകത്തിൽ ഞാൻ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്,  ഗോപിവക്കീൽ എന്നാണല്ലോ?  പക്ഷെ ഞാൻ ഒരിക്കലെങ്കിലും, അദ്ദേഹത്തെ അങ്ങനെ വിളിക്കുകയോ, പരാമർശിക്കേണ്ടിവരുമ്പോൾ അങ്ങനെ വിശേഷിപ്പിക്കുകയോ ഉണ്ടായിട്ടില്ല എന്നതാണ്  നേര്. ഓർമ്മയായ കാലം മുതൽ വിളിച്ചിട്ടുള്ളത്  ഗോപിയമ്മാവൻ എന്നാണ്.
ഇന്റർമീഡിയറ്റിന്  പഠിക്കുമ്പോൾ മുതൽ അച്ഛനും ഗോപിയമ്മാവനും സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കൾ എന്നു പറയുന്നതിനേക്കാൾ ഒരു പക്ഷെ ശരി, സഹോദരന്മാരെപോലെയായിരുന്നു എന്നതായിരിക്കും. അവരുടെ സൌഹൃദബന്ധം കൂടുതൽ ബലപ്പെട്ടത്, 
തിരുവനന്തപുരത്ത്  ബി.എല്ലിന്  പഠിക്കാൻ ചെന്നപ്പോൾ മുതലാണ്‌.  തിരുവനന്തപുരം സ്റ്റാച്യൂവിന്  അടുത്തുള്ള മോഹൻ ലാൻഡ്സ്  
  എന്ന ലോഡ്ജിൽ ആയിരുന്നു താമസം. ലോഡ്ജിലെ മറ്റൊരു സഹവാസിയായിരുന്നു, മുൻ കൃഷ്ണപുരം എം.എൽ.എ.യും, ഖാദി ബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ഉണ്ണികൃഷ്ണ പിള്ള. മറ്റൊരു സഹപാഠി, മുൻ നിയമസഭാ സെക്രട്ടറി പരേതനായ ഡോ. ആർ. പ്രസന്നന്റെ വസതി കുന്നുകുഴിയിൽ ആയിരുന്നെങ്കിലും, ഒട്ടു മിക്ക ദിവസങ്ങളിലും ലോഡ്ജിലായിരുന്നു അദ്ദേഹത്തിന്റെയും  അന്തിയുറക്കം.
പി. ഉണ്ണികൃഷ്ണപിള്ള 

അച്ഛനും ഗോപിയമ്മാവനും ഒരു പ്രായമാണ്, എന്ന് പറഞ്ഞാൽ അത്  ഭാഗികമായേ ശരിയാവുകയുള്ളൂ. രണ്ടുപേരും 106 മകരത്തിലെ മകം നക്ഷത്രക്കാർ ആണ്.  പാർട്ടി പിളർന്ന ശേഷം രണ്ടു പേരും രണ്ടിടത്തായെങ്കിലും, അതൊരിക്കലും അവരുടെ സ്നേഹബന്ധത്തിന്  തടസ്സമായി കണ്ടിട്ടില്ല.
കേരള യൂണിവേഴ് സിറ്റി സെനറ്റിലേക്ക്  ഗോപിയമ്മാവൻ ഒരു സ്ഥിരം സ്ഥാനാർഥിയായിരുന്നു.  വോട്ടു തേടിയുള്ള അഭ്യർത്ഥന തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക്  എത്തിക്കേണ്ട ദൌത്യം പലപ്പോഴും ഞാൻ ഏറ്റെടുത്തിട്ടുണ്ട്.  ഉണ്ണിയമ്മാവൻ സുഹൃത്തുക്കൾക്ക്  കത്തിടുകയേയുള്ളൂ. സെനറ്റിലും, സിണ്ടിക്കേറ്റിലും വളരെ ആദരണീയനും, പ്രഗൽഭനുമായിരുന്ന ഒരംഗം ആയിരുന്നു ഗോപിയമ്മാവൻ.
അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ സി.പി.ഐ. കോണ്‍ഗ്രസ്  അടക്കമുള്ള ജനാധിപത്യ കക്ഷികളുമായി കൂട്ടുചേർന്നുകൊണ്ടുള്ള ഒരു മുന്നണിയിൽ ആയിരുന്നു. സി.പി.ഐ. യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ സാമാജികരെ സംഭാവന ചെയ്യാൻ കഴിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. പാർട്ടി നിയമസഭാ കക്ഷിനേതാവും വ്യവസായ മന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടത്  സ. പി.കെ.വി. ആയിരുന്നു. കേരള സംസ്ഥാന ഹൌസിംഗ് ബോർഡ്  ചെയർമാനായി ഗോപിയമ്മാവൻ ചുമതല എല്ക്കണമെന്ന്  സ. പി.കെ.വി. യാണ് നിർബ്ബന്ധിച്ചത്  എന്ന് കേട്ടിട്ടുണ്ട്.
തോപ്പിൽ ഭാസി 

യു.എ.ഇ.യിൽ ആയിരുന്ന ഞാൻ ആയിടക്ക്  അവധിക്ക്  നാട്ടിലെത്തി. അവധിക്ക്  വരുമ്പോൾ ഒരു സാംസൊണൈറ്റ്  പെട്ടി കൊണ്ട് കൊടുക്കണം എന്ന്  അന്ന് നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ എന്നെ ചട്ടം കെട്ടിയിരുന്നു. പ്രസന്നൻ അങ്കിളിന്  കൊടുക്കാനുള്ള പെട്ടിയും മറ്റ്  ചില ഫോറിൻ സാധനങ്ങളുമായി അച്ഛനോട്  ഒന്നിച്ചാണ്  ഞാൻ തിരുവനന്തപുരത്തിനു പോയത്.  നേരെ പോയത്  അന്ന്  ഹൌസിംഗ്  ബോർഡ്  ചെയർമാനായിരുന്ന ഗോപിയമ്മാവന്റെ ഔദ്യോഗിക ബംഗ്ലാവിലേക്കായിരുന്നു. എന്റെ പക്കലിരുന്ന മനോഹരമായ വിദേശ പെട്ടി ഗോപിയമ്മാവന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹത്തിന്  അത്  കൂടിയേ കഴിയൂ. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിർബ്ബന്ധ ബുദ്ധി.
'ഇനി വരുമ്പോൾ രവി ഒരെണ്ണം പ്രസന്നന്  കൊണ്ട് കൊടുത്തു കൊള്ളൂ. ഇതെനിക്ക്  വേണം." അചഞ്ചലമായ ആ നിലപാടു കണ്ടപ്പോൾ മറുത്തൊന്നും പറയാനും കഴിഞ്ഞില്ല. ഈ സംഭവം കഴിഞ്ഞ്  രണ്ടു വർഷത്തിനു ശേഷമേ പ്രസന്നൻ അങ്കിളിന്  ഒരു സാംസൊണൈറ്റ്  പെട്ടി കൊണ്ടു കൊടുക്കാൻ എനിക്ക്  തരമായുള്ളൂ. അച്ഛനെ കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു, ഗോപിയെ കാണുമ്പോൾ എന്റെ ഓർമ്മയിൽ വരുന്നത്  രവിയും, എന്റെ  പെട്ടിയുമാണെന്ന് !
1986ൽ ഒമാൻ പര്യടനം കഴിഞ്ഞ്  കെ.പി.എ.സി. ( K.P.A.C. Kayamkulam)10 ദിവസത്തെ സന്ദർശനത്തിനും നാടക അവതരണത്തിനും ആയി യു.എ.ഇ.യിൽ എത്തി. ഗോപിയമ്മാവൻ ട്രൂപ്പിനോപ്പം വരുന്നുണ്ടെന്ന്  അച്ഛൻ എന്നെ എഴുതി അറിയിച്ചിരുന്നു.
എന്റെ രണ്ട്  സുഹൃത്തുക്കളായ കുരുവിളയും, രവിച്ചേട്ടനും ( വാര്യംപള്ളി, ഹരിപ്പാട്) ആയിരുന്നു നാടകം നടത്താൻ കോണ്‍ട്രാക്റ്റ്  എടുത്തിരുന്നത്.  അജ്മാനിൽ കുരുവിളയുടെ ഗസ്റ്റ്  ഹൗസിലായിരുന്നു സമിതിക്കാർ താമസിച്ചിരുന്നത്. കൃഷ്ണപിള്ള ചേട്ടൻ, അസീസ്, ജോണ്‍സണ്‍  സായ് കുമാർ, സാബു, രാജമ്മച്ചേച്ചി, ശാന്ത, പ്രസന്ന തുടങ്ങിയ നടീനടന്മാർ ആയിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്.
ഞാൻ അവിടെ ചെന്ന്  ഗോപിയമ്മാവനേയും, ഭാസിയമ്മാവനേയും കണ്ടു. രണ്ടു പേർക്കും വളരെ സന്തോഷമായി. അവർ രണ്ടു പേരേയും, അലൈൻ, അബുദാബി തുടങ്ങിയ ഇടങ്ങളിലെല്ലാം ഞാനാണ്  കൊണ്ടുപോയത്.  ഞാനും ഗോപൻ ചേട്ടനും ( ആർ. ശങ്കരനാരായണൻ തമ്പിയുടെ മരുമകൻ) ഏതാണ്ട്  ആ പത്തു ദിവസങ്ങളിലും ആ ഗസ്റ്റ്  ഹൌസിലായിരുന്നു വാസം എന്നു തന്നെ പറയാം.
അവർ അവിടെയുള്ളപ്പോഴാണ്  എന്റെ മൂത്ത മകൻ ജിഷ്ണു ജനിച്ച വിവരം നാട്ടിൽ നിന്നറിയിച്ചത്. ആദ്യ സന്താനം പുത്രനായതു കൊണ്ട്  ട്രൂപ്പിലുള്ള എല്ലാവർക്കും പാർട്ടി നടത്തണമെന്ന്  ഗോപിയമ്മാവൻ നിർബ്ബന്ധിച്ചത്  ഓർക്കുന്നു.
പിന്നീടൊരിക്കൽ ദുബായിൽ സഖാക്കൾ പി.കെ.വി., എൻ.ഈ. ബാലറാം, കൊളാടി ഗോവിന്ദൻ കുട്ടി എന്നിവർ വരികയുണ്ടായി. പി.കെ.വി. എന്റെ ഓഫീസിൽ ഫോണിൽ എന്നെ ബന്ധപ്പെട്ടു. ഞാൻ അത്ഭുതപ്പെട്ടുപോയി. വൈകുന്നേരം, ഷാർജയിൽ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത്  ചെന്ന്  കണ്ടു. ബാലറാം സഖാവ്  രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. രാജ്യസഭാ സ്ഥാനാർഥിയായി നോമിനേഷൻ കൊടുക്കാൻ കേരളത്തിലേക്ക്  തിടുക്കത്തിൽ മടങ്ങേണ്ടി വന്നു.
ഗോപിയമ്മാവൻ  പി.കെ.വി.ക്ക്  എന്റെ ഫോണ്‍ നമ്പർ കൊടുത്തിട്ട്  പറഞ്ഞത്രേ, പൈസാ പിരിക്കാൻ രവി സഹായിക്കും. തട്ടാരമ്പലത്തിലെ വി.എസ്.എം. ആശുപത്രി ഉടമ ശാന്തൻ ചേട്ടൻ (ഡോ. വിശ്വനാഥൻ) മറ്റൊരു പണക്കാരനായ രാജുച്ചായൻ (കൊല്ലം) എന്നിവരിൽ നിന്ന്  ചെറുതല്ലാത്ത ഒരു തുക സമാഹരിച്ച്  അവർക്ക്  കൊടുക്കാൻ കഴിഞ്ഞു. പി.കെ.വിയും കൊളാടിയും നാട്ടിൽ  എത്തിക്കഴിഞ്ഞ്, എനിക്ക്  നന്ദി പറഞ്ഞുകൊണ്ട്  കത്തയച്ചത്  ഗോപിയമ്മാവൻ ആയിരുന്നു.

ഒരപകടം പറ്റി ഗോപിയമ്മാവൻ ആശുപത്രിയിലാണ്  എന്ന്  ഒരിക്കൽ അച്ഛൻ എനിക്ക് എഴുതിയപ്പോൾ, അത് വായിച്ച്  ഞാൻ ചിരിച്ചുപോയി. ആനയിടിച്ച്  പരുക്കേറ്റ്  ആശുപത്രിയിലാണ്  എന്നറിഞ്ഞപ്പോൾ, ചിരിക്കണമെങ്കിൽ ഞാനെത്ര ദുഷ്ടനായിരിക്കണം! ആന ഗോപിയമ്മാവനെയല്ല, മറിച്ച്  ഗോപിയമ്മാവൻ ആനയെ ചെന്നിടിക്കുകയായിരുന്നു എന്നായിരുന്നു അച്ഛന്റെ കത്തിലെ കഥാസാരം. പ്രഭാത സവാരിക്കിടെ കെ.പി.എ.സി.യുടെ മുമ്പിൽ, നാഷണൽ ഹൈവേയിൽ വെച്ചായിരുന്നു ആ മാതംഗലീല!
ഗോപിയമ്മാവൻ ഹൌസിംഗ് ബോർഡ്  ചെയർമാനായി നിയമിതനായപ്പോൾ, അസാധു എന്ന വിനോദ മാസികയിൽ യേശുദാസൻ പ്രസിധീകരിച്ച ഒരു കാർട്ടൂണ്‍ ഞാൻ ഓർക്കുന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. "അഡ്വ. എം. ഗോപിയെ  ഹൗസിംഗ് ബോർഡ്  ചെയർമാനായി തെരഞ്ഞെടുത്തു"  ഓരോലപ്പുരയിൽ നിന്ന്, ബാഗും കക്ഷത്തിൽ ഇറുക്കി പിടിച്ചുകൊണ്ട്  ഒരു ബഹുനില മന്ദിരത്തിലേക്ക്  ഗോപിയമ്മാവൻ നടന്നു കയറി പോകുന്നതായിരുന്നു ചിത്രം .
കാർട്ടൂണിസ്റ്റ്  യേശുദാസൻ 

രണ്ടു മിത്രങ്ങളുടെ മരണം അച്ഛനെ വല്ലാതെ ഉലച്ചിട്ടുള്ളതായി എനിക്ക്  തോന്നിയിട്ടുണ്ട്. ഗോപിയമ്മാവന്റെയും, ഗോവിന്ദപിള്ള സാറിന്റെയും. പി.ജി.യുടെ ഭൌതിക ശരീരം കാണാൻ വി.ജെ.റ്റി. ഹാളിലും, ഗൊപിയമ്മാവന്  അന്ത്യാഞ്ജലി നേരാൻ കെ.പി.എ.സി.യിലും അച്ഛനോടൊപ്പം ഞാനാണ്  പോയത്.
കെ.പി.എ.സി.യിൽ മൊബൈൽ മോർച്ചറിയിൽ കിടത്തിയിരുന്ന ആ നിശ്ചലമായ ശരീരത്തിലേക്കും, മുഖത്തേക്കും, നെഞ്ചിനു കൈവെച്ചുകൊണ്ട്, സൂക്ഷിച്ചു നോക്കിക്കൊണ്ട്‌  വികാരാധീനനായി അച്ഛൻ നില്ക്കുന്ന ആ ചിത്രം, ഒരു വേദനയായി എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കായംകുളത്തു നിന്ന്  തിരികെ മാന്നാറിനു പോരുമ്പോൾ, ഒന്നും ഉരിയാടാതെ അച്ഛൻ കാറിൽ കണ്ണടച്ചിരിക്കുകയായിരുന്നു.
ആ മനസ്സിൽ കൂടി അപ്പോൾ കടന്നു പൊയ് ക്കൊണ്ടിരുന്ന സ്മരണകൾ എന്തൊക്കെയായിരുന്നു എന്ന്  എനിക്ക്  അറിയാമായിരുന്നു.

 

Friday, October 3, 2014

ശ്രീവൈഷ്ണവം : തിരുവല്ലയ്ക്ക് തിലകക്കുറിയായി ഒരു കഥകളി വിദ്യാലയം!






ശ്രീവൈഷ്ണവം കഥകളി വിദ്യാലയത്തിൽ വിജയദശമിയ്ക്ക്  പൂജ വെച്ചിരിക്കുന്നു.
കേരളീയ ക്ലാസ്സിക്കൽ കലയായ കഥകളിയ്ക്ക്  ഗൌരവമായ ഒട്ടനവധി അനുഷ്ഠാന ക്രമങ്ങളുണ്ട്.  ശാസ്ത്രീയമായി ഈ കലാരൂപം അവതരിപ്പിക്കണമെങ്കിൽ കഠിനമായ ശിക്ഷണം ആവശ്യമാണ്‌.  അതിന്  ഉതകുന്ന കളരിയും, വിദഗ്ദ്ധമായ ശിക്ഷണം നൽകുന്നതിനു  അനുഭവസമ്പന്നരായ ആശാന്മാരുടെ സേവനവും അത്യന്താപേക്ഷിതമാണ്.  അഞ്ചാറു വർഷത്തെ കഠിനമായ അഭ്യസനത്തിനു ശേഷമാണ്  ഒരു പഠിതാവ്  കുട്ടിത്തരം വേഷമെങ്കിലും അരങ്ങേറാൻ പ്രാപ്തനാവുന്നത്.

പത്മഭൂഷണ്‍ മടവൂർ വാസുദേവൻ നായർ 

 തിരുവല്ല പ്രദേശം പുരാതന കാലം മുതൽ കഥകളിയുടെ ഈറ്റില്ലമായാണ്  അറിയപ്പെടുന്നത്.  ഇതിന്റെ കാരണം തിരുവല്ല ശ്രീവല്ലഭസ്വാമി ഒരു കഥകളി പ്രിയനാണെന്നതു തന്നെ.  ശ്രീവല്ലഭന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ്  കഥകളി.  ആണ്ടിൽ 365 ദിവസവും കഥകളി അരങ്ങേറുന്ന ഏക ക്ഷേത്രം തിരുവല്ല ആണെന്നു പറയാം. 

പഠന കളരിയും, കളി യോഗങ്ങളും കൂടാതെ വേഷക്കാർ, ഭാഗവതർമാർ, മേളക്കാർ, ചുട്ടിക്കാർ തുടങ്ങി ഒട്ടനവധി പ്രശസ്തരെ പണ്ടു മുതൽ തന്നെ തിരുവല്ല സംഭാവന ചെയ്തിട്ടുണ്ട്.  ചില ആശാന്മാർ കുട്ടികളെ സ്വന്തം ഭവനങ്ങളിൽ ചൊല്ലിയാടി പരിശീലിപ്പിക്കുന്നതൊഴിച്ചാൽ, ഇടക്കാലത്ത്  ഇവിടെ ശാസ്ത്രീയമായി കഥകളി അഭ്യസിപ്പിക്കുന്നതിന്  അടിസ്ഥാന സൌകര്യങ്ങളുള്ള കളരികൾ ഇല്ലാതെയായി. 

തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രം 


35 വർഷങ്ങൾക്ക്  മുമ്പ്  ശ്രീഭവനിൽ എൻ. നാരായണപിള്ള (മാപ്പിളപ്പറമ്പിൽ കുട്ടൻ പിള്ളച്ചേട്ടൻ) കലാവേദി എന്നൊരു കളരി ആരംഭിച്ചു. ആ കളരിയിൽ മാങ്കുളം വിഷ്ണു നമ്പൂതിരി, മടവൂർ വാസുദേവൻ നായർ തുടങ്ങിയ പ്രശസ്ത ആചാര്യന്മാർ വന്ന്  ചൊല്ലിയാടി പരിശീലിപ്പിക്കുമായിരുന്നു.  ഇന്നും കഥകളി രംഗത്ത്  സജീവമായി പ്രവർത്തിക്കുന്ന കലാഭാരതി ഹരികുമാർ, തിരുവല്ല ബാബു എന്നീ വേഷക്കാരും, കലാവേദി സുരേഷ് കുമാർ എന്ന ഗായകനും കലാവേദിയിൽ പരിശീലനം ആരംഭിച്ചവരാണ്.

കുട്ടികളിൽ നിന്ന്  കിട്ടുന്ന ഫീസിന്റെ വരുമാനത്തിൽ മാത്രം ഒരു കളരി മുന്നോട്ടു കൊണ്ട്  പോവുക അസാദ്ധ്യമാണ്.  അതുകൊണ്ടു തന്നെ കലാവേദി എന്ന സ്ഥാപനം ഏതാനും വർഷങ്ങൾക്കു ശേഷം കുട്ടൻപിള്ള ചേട്ടന്  അടച്ചു പൂട്ടേണ്ടി വന്നു. ഒരു കളരി ആരംഭിക്കുക എന്ന വെല്ലുവിളി സ്വീകരിയ്ക്കാൻ ഒരു വ്യാഴവട്ടക്കാലം തിരുവല്ലയിൽ ആരും മുന്നോട്ടു വന്നില്ല. കഥകളിയുടെ ഈറ്റില്ലമായ തിരുവല്ലയിൽ പുറപ്പാടും കുട്ടിത്തരങ്ങളും കെട്ടുന്നതിന്  പുറത്തു നിന്ന്  കുട്ടികളെ കൊണ്ടു വരേണ്ട സാഹചര്യം വരെയുണ്ടായി. 

രൌദ്ര ഭീമൻ : ഫാക്റ്റ്  മോഹനൻ (FACT Mohanan)
 കളിയോഗങ്ങൾ രണ്ടെണ്ണമുണ്ട്.  വലിയ കളികൾ ഉൾപ്പടെ ആണ്ടിൽ പത്തിരുന്നൂറ്  വഴിപാട്  കളികളെങ്കിലും തിരുവല്ലയിൽ നടക്കാറുണ്ട്.  ഒരു കളരിയുടെ പ്രസക്തിയെപ്പറ്റി കലാഭാരതി ഹരികുമാർ എന്ന കഥകളി നടൻ ചിന്തിക്കാനുണ്ടായ സാഹചര്യമിതാണ്. 

തിരുവല്ലയിൽ തന്നെയുണ്ടായിരുന്ന ഒരു കളിയോഗം വിലകൊടുത്തു വാങ്ങി. ഒരു കഥകളി പരിശീലന കേന്ദ്രവും അദ്ദേഹം ആരംഭിച്ചു. 2011 ഫെബ്രുവരി അഞ്ചാം തീയതി പ്രശസ്ത സംഗീതജ്ഞനായ കലാരത്നം കെ.ജി. ജയൻ (ജയവിജയ) "ശ്രീവൈഷ്ണവം കഥകളി വിദ്യാലയം"   എന്നു പേരിട്ട കളരിയിൽ ഭദ്രദീപം കൊളുത്തി. തന്റെ ഗുരുവരനായ മടവൂർ വാസുദേവൻ നായരാശാന്  കലാഭാരതി ഹരികുമാർ ഗുരുദക്ഷിണ നൽകി.  വേഷം, ചെണ്ട, മദ്ദളം എന്നീ വിഭാഗങ്ങളിൽ ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.

മുപ്പതോളം വിദ്യാർത്ഥി  - വിദ്യാർത്ഥിനികൾ ഇവിടെ ഇതിനോടകം പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.  ഈ വിദ്യാരംഭത്തിന്  പുതിയ ബാച്ച്  ആരംഭിക്കുകയും ചെയ്തു. 

കുട്ടികളിൽ നിന്ന്  വാങ്ങുന്ന നാമമാത്രമായ ഫീസു കൊണ്ട്  മാത്രം ഒരു കളരി മുന്നോട്ടു കൊണ്ടു പോകാൻ സാദ്ധ്യമല്ല എന്ന്  ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ? കളിയോഗത്തിൽ നിന്നുള്ള വരുമാനവും, ദേവസ്വം ബോർഡ്  ക്ഷേത്രത്തിൽ ശാന്തിക്കാരൻ എന്ന നിലയിൽ കിട്ടുന്ന ശമ്പളത്തിന്റെ സിംഹഭാഗവും കളരിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഹരികുമാർ ചെലവഴിക്കുകയാണ്  ചെയ്യുന്നത്.  കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയോ, ഇതര ഏജെൻസികളുടെയോ ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്ന്  അഭ്യർത്ഥിക്കുന്നു.

കലാഭാരതി ഹരികുമാർ 

ഫാക്റ്റ്  മോഹനൻ, കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി ജയശങ്കർ എന്നീ കഥകളി രംഗത്തെ പ്രശസ്തരായ കലാകാരന്മാരാണ്  യഥാക്രമം വേഷം, ചെണ്ട, മദ്ദളം തുടങ്ങിയവയിൽ കുട്ടികളെ അഭ്യസിപ്പിക്കുന്നത്. 

ഭക്ത ജനങ്ങളുടെ ഹിതാനുസരണം കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്  കഥകളി വഴിപാടുകൾ ശ്രീവൈഷ്ണവം കഥകളി യോഗം നടത്തി കൊടുക്കുന്നുണ്ട്.  വഴിപാട്  നടത്താനാഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ, 0469 - 2601574 അല്ലെങ്കിൽ 09495204203 എന്നീ നമ്പരുകളിൽ കലാഭാരതി ഹരികുമാറിനെ ബന്ധപ്പെടാവുന്നതാണ്. 

ശുഭം.

Tuesday, August 19, 2014

ചുട്ടകോഴിയെ പറപ്പിക്കുന്ന ബാലൻ ആദിശർ : പി. രവീന്ദ്രനാഥ്



കവികൾ, അക്ഷരശ്ലോക വിദഗ്ദ്ധർ എന്ന പോലെതന്നെ  പരുമല പണ്ടു മുതൽ  മഹാ മന്ത്രവാദികൾക്കും പേരുകേട്ട സ്ഥലം ആയിരുന്നു.

ആദിശർ എന്ന ജാതിയിൽ പെട്ടവരായിരുന്നു ഇവരെല്ലാം. വലിയ പനയന്നാർകാവ്  ഭഗവതീക്ഷേത്രത്തിന്റെ അവകാശികൾ ആദിശന്മാരാണ്.  എന്റെയൊക്കെ ബാല്യത്തിൽ ശങ്കരൻകുഞ്ഞ്  എന്നൊരു മന്ത്രവാദി അമ്പലത്തിന്റെ വടക്കു വശത്ത്  താമസം ഉണ്ടായിരുന്നു.  പേടികിട്ടിയാൽ ശങ്കരൻകുഞ്ഞായിരുന്നു ആയിരുന്നു ഞങ്ങൾക്ക്  ശരണം. അമ്മൂമ്മ ആളിനെ വിട്ട്  അദ്ദേഹത്തെ വരുത്തും. മഹാ മാന്ത്രികൻ ഒരു കറുത്ത ചരട്  ജപിച്ചു കെട്ടും. ഠിം, അതോടെ പേടി ശങ്കരൻകുഞ്ഞിനോടൊപ്പം പമ്പ കടക്കും. ഗൌരവ സ്വഭാവക്കാരൻ ആയിരുന്നു അദ്ദേഹം. കിട്ടുന്ന ദക്ഷിണയുടെ നല്ലൊരു പങ്ക്  ചുറ്റുവട്ടത്തുള്ള കുട്ടികൾക്ക്  എന്തെങ്കിലും വാങ്ങിക്കൊടുക്കാനോ, ചെറുപ്പക്കാർക്ക്  കള്ള്  കുടിയ്ക്കാൻ കൊടുക്കാനോ കുഞ്ഞിന്  മടിയില്ലായിരുന്നു.
 

പരുമല വലിയ പനയന്നാർകാവ്‌  ദേവീക്ഷേത്രം 


 എന്നാൽ മറ്റൊരു മാന്ത്രികനായ ബാലൻ ആദിശർ അങ്ങനെയായിരുന്നില്ല. സത്യത്തിൽ ഇദ്ദേഹം ആദിശൻ ആയിരുന്നില്ല. മന്ത്രവാദിയുടെ അച്ഛന്റെ ജാതിയാണ്   ആദിശൻ. അമ്മ നായരാണ്.  അതുകൊണ്ട്  ബാലൻ നായർ എന്നായിരുന്നു ഔദ്യോഗിക നാമധേയം. അദ്ദേഹത്തിന്റെ  ഒരു മകൻ ഓമനക്കുട്ടൻ എന്റെ സഹപാഠിയാണ്. മകൾ ഗീത അനുജത്തിയുടെ ക്ലാസ്സിൽ പഠിച്ചതാണ്.  അങ്ങനെ ഞങ്ങൾക്ക്  നല്ല ബന്ധം ഉണ്ടായിരുന്നു ബാലൻ ആദിശരുടെ കുടുംബവുമായി.


ബാലൻ ആദിശർക്ക്  മന്ത്രം അത്രവലിയ പിടിയുണ്ടായിരുന്നില്ല. പക്ഷെ മറ്റു പല തന്ത്രങ്ങളും വശമായിരുന്നതു കൊണ്ട്  മഹാ മാന്ത്രികനായിട്ടാണ്  വിലസിയിരുന്നത്. പരുമലക്കാർക്കെല്ലാം വിളിച്ചാൽ വിളിപ്പുറത്താണ്  പനയന്നാർകാവിലമ്മ. ഭക്തർക്ക്  ഭയഭക്തി ബഹുമാനത്തേക്കാൾ മറ്റേതോ വികാരമാണ്  ഭഗവതിയോടുള്ളത്.  സ്വന്തം കുടുംബത്തിലെ മുതിർന്ന സ്ത്രീകളോടുള്ള  സ് നേഹനിർഭരമായ ഒരടുപ്പം ഉണ്ടല്ലോ, അതു തന്നെ. ദാരീച നിഗ്രഹത്തിനു ശേഷം കോപം അടങ്ങിയിട്ടില്ലാത്ത ദേവിയാണ്  പ്രതിഷ്ഠ. വീരരൗദ്രബീഭൽസ രൂപിയായ ഭഗവതി പക്ഷെ പരുമലക്കാർക്ക്  വല്യമ്മയാണ്. പമ്പയാറ്റിൽ കുളിച്ചിട്ട്  വല്ല്യമ്മയെ ഒന്ന്  തൊഴുതുകൊണ്ടാണ്  പരുമല സ്വദേശികളുടെ ദിവസം ആരംഭിക്കുന്നത്.

മന്ത്രകർമ്മങ്ങൾക്ക്  പോകുന്നതിനെ പൂജയ്ക്ക്  പോവുക എന്നാണ്  ബാലൻ ആദിശർ വിശേഷിപ്പിക്കുന്നത്. "മിനിഞ്ഞാന്ന്  തൃക്കോതമംലത്ത്  ഒരു പൂജയുണ്ടായിരുന്നു. ഇന്നലെ കരുവാറ്റായിൽ പൂജയുണ്ടായിരുന്നു. നാളെ ചെറിയനാട്ട്  ഒരു പൂജയുണ്ട്-" ഇങ്ങനെയാണ്  വിശേഷിപ്പിക്കുന്നത്. മന്ത്രവാദമാണ്  പരാമർശന വിഷയമെന്ന്  ശ്രോതാക്കൾ ഗ്രഹിച്ചുകൊള്ളും. ഇങ്ങനെ കർമ്മങ്ങൾ നടക്കുന്നുണ്ടോ, അത്  ആദിശർക്ക്  മാത്രം അറിയാം. ഇതൊക്കെ അദ്ദേഹത്തിന്റെ കെട്ടുകഥകൾ ആണെന്ന്  വിശ്വസിക്കുന്നവരായിരുന്നു ഭൂരിപക്ഷവും.

പണ്ടൊരിക്കൽ ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ ആദിശർ പറഞ്ഞ ഒരു കഥ. ഞങ്ങൾ അന്ന്  ഹൈസ്ക്കൂൾ വിദ്യാർഥികൾ ആണ്. മന്ത്രവാദ കഥകൾ കേൾക്കാൻ ഞങ്ങൾ ചുറ്റും കൂടി. ശ്രോതാക്കൾ ആകാംക്ഷയോടെ സജ്ജരാണെന്ന്  കാണുമ്പോൾ ആദിശർ വിളംബകാലത്തിൽ തുടങ്ങും.

"ഇന്നലെ ബോംബെന്ന്  വന്നേയുള്ളൂ. ഒരു പൂജയ്ക്ക്  പോയതാ. തിങ്കളാഴ്ച കൊച്ചീന്ന്  ട്രെയിനിൽ. ചൊവ്വാഴ്ച കാലത്ത്  കണ്ണുതുറന്നു നോക്കുമ്പോൾ. വണ്ടിയെവിടാ.....? മെൽബോണ്‍ . അടുത്ത സ് റ്റേഷനാണ്  കല്യാണ്‍."
ഞങ്ങളുടെ ബാലൻ ആദിശർ ആ ട്രെയിനിൽ ഉണ്ടായിരുന്നതു കൊണ്ട്  ഒരൊറ്റ ദിവസം കൊണ്ട്  "യാത്രിയോം കോ" ബോംബേയിൽ എത്തിച്ചേരാൻ  കഴിഞ്ഞു എന്നുമാത്രമല്ല ആസ് ട്രേലിയൻ ഭൂഖണ്ഠത്തിൽ ഒരു ഹൃസ്വ പര്യടനം നടത്താനും ഭാഗ്യം ലഭിച്ചു.


ആദിശരുടെ ഭാര്യാഗൃഹം കരുനാഗപ്പള്ളിയ്ക്കടുത്തുള്ള വവ്വാക്കാവിലാണ്. പിടിച്ചുപറിക്കാരുടെയും കൊള്ളക്കാരുടേയും സാന്നിദ്ധ്യം കൊണ്ട്  കുപ്രസിദ്ധമായിരുന്നു വവ്വാക്കാവ്. കായംകുളം കൊച്ചുണ്ണി വവ്വാക്കാവുകാരനാണ്  എന്നാണ്  ചരിത്രരേഖ.

"ഒരു ദിവസം സന്ധ്യയ്ക്ക്  വല്യമ്മേം തൊഴുതേച്ച്  ഞാൻ പന്നായിക്കടവിൽ നില്ക്കുകയായിരുന്നു. എന്നാൽ ഒന്ന്  വവ്വാക്കാവിന്  പോയ്‌ ക്കളയാം എന്ന്  തീരുമാനിച്ചു. അടുത്ത വണ്ടിക്ക്  കായംകുളത്തിനു കയറി. അവിടുന്ന്  വവ്വാക്കാവിൽ വന്നിറങ്ങുമ്പോൾ രാത്രി 9 മണി കഴിഞ്ഞു. നേരെ പടിഞ്ഞാട്ടു നടന്നു. ഛെടാ, മോളീന്ന്  കല്ലും മണ്ണും വടീമൊക്കെ വീഴുന്നു. എന്റെ കത്തികൊണ്ടതെല്ലാം തടുത്തുകൊണ്ട്  ഞാനങ്ങു മുന്നോട്ടു നടന്നു. മൂന്നാലു മുട്ടാളന്മാർ കത്തീം, വടിവാളും, കഠാരിയും കുറുവടീമായി മുമ്പിൽ. ചെറിയ ഒരു പ്രയോഗം നടത്തിയിട്ട്  ഞാനങ്ങ്  ഭാര്യ വീട്ടിലേക്കു പോയി. കഞ്ഞികുടീം കഴിഞ്ഞ് കിടക്കാനുള്ള വട്ടമാണ്. ചൂടുകാലമാണ്. അത്യുഗ്രൻ ഉഷ്ണം. ഒരു കട്ടിലു പിടിച്ച്  മുറ്റത്തിടാൻ പറഞ്ഞു. അവിടെ കിടന്നുറങ്ങി. ഒരു നാലഞ്ചു നാഴിക കഴിഞ്ഞപ്പോൾ ഞാനൊന്നുണർന്നു. അപ്പോഴാണ്‌   വവ്വാക്കാവിലെ ആ പാവത്തുങ്ങളുടെ കാര്യം ഓർമ്മവന്നത്.  നേരെയവിടെ ചെന്ന്  മറുവിദ്യ ചെയ്ത്  അവന്മാരെ നേരെയാക്കി.

 'എന്റെ പൊന്നുടയതെ, മാപ്പാക്കണം ആളരറിഞ്ഞില്ല.'  മേലാൽ ഇതാവർത്തിക്കരുതെന്ന്  താക്കീതു ചെയ്തിട്ട്  വന്നുകിടന്നുറങ്ങി."

കാലത്തെണീറ്റ്  ബാലനാദിശർ കാപ്പികുടിയും കഴിഞ്ഞ്  പൂമുഖത്ത്  ഇരിക്കുമ്പോൾ, നേന്ത്രക്കുല, ചേന, വെറ്റിലയടയ്ക്ക തുടങ്ങിയ കാഴ്ചവസ്തുക്കളുമായി ആ കൊള്ളസംഘം കാൽക്കൽ തൊഴുതു നിൽക്കുകയാണ്. ക്ഷമിച്ചെന്നൊരു വാക്കു കേട്ടാൽ മതി അവർക്ക്.


ബാലനാദിശർ മന്ത്രവാദം ചെയ്ത്  അത്ഭുതം സൃഷ്ടിച്ച കഥകൾ അദ്ദേഹം തന്നെ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ മറ്റു സാക്ഷിമൊഴികൾ ഒന്നുമില്ല.
കഥാപുരുഷന്റെ ഒരുപാട്  മന്ത്രതന്ത്ര കഥകൾ അറിയാവുന്നയാളാണ്  മുൻ കടപ്ര പഞ്ചായത്ത്  പ്രസിഡന്റും പരുമല ദേവസ്വം ബോർഡ്  പമ്പാ കോളേജ്  റിട്ടയർ പ്രൊഫസറും സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവുമായ ലോപ്പസ്  സാർ. (പ്രൊഫ. എ. ലോപ്പസ്) സാർ ഈയിടെ വീട്ടിൽ വന്നപ്പോഴാണ്  ആദിശരെക്കുറിച്ച്   ബ്ലോഗിൽ എഴുതാൻ എനിക്ക് പ്രേരണ തന്നത്.  സാർ പറഞ്ഞ ഒരു കഥയാണ്. പന്നായിക്കടവിലോ പരുമലക്കടവിലോ അന്ന്  പാലം ആയിട്ടില്ല. കടത്താണ്.

കടത്തുകടവിൽ വള്ളം കാത്തുനില്ക്കുകയാണ്  ആദിശർ. "ഒരൊറ്റ മണിക്കൂർ കൊണ്ടിവിടെത്തി."

"എവിടുന്ന്?" ശ്രോതാക്കളുടെ ജിജ്ഞാസാഭരിതമായ ചോദ്യം.

"തിരുവനന്തപുരത്തു നിന്ന്  രാജപ്രമുഖന്റെ കാറിൽ ഡ്രൈവർ ഒരു മണിക്കൂർ കൊണ്ടിവിടെ കൊണ്ടു വിട്ടു.

നാടുവാഴുന്ന പൊന്നുതമ്പുരാൻ ചിത്തിരതിരുനാളിന്റെ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കാൻ മഹാഭാഗ്യം കിട്ടിയ കഥ ഇങ്ങനെയാണ്.

ചരിത്രപുരുഷൻ ഒരു പൂജയ്ക്ക്  പോയതാണ്  തിരുവനന്തപുരത്ത്.  തിരികെ പോരാൻ വണ്ടി കാത്തു നിൽക്കുമ്പോൾ ഒരു കാർ മുന്നിൽ വന്നു നില്ക്കുന്നു.

"എന്താ ബാലാ ഇവിടെ?"

ആരായിരുന്നു കാറിൽ? രാജപ്രമുഖൻ, ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ്. പൊയ് ക്കളയരുത്  അവിടെ തന്നെ നിൽക്കണം എന്ന്  പറഞ്ഞിട്ട്  തമ്പുരാൻ പോയി.

10 മിനിറ്റ്  കഴിഞ്ഞപ്പോൾ ഡ്രൈവർ കാറുമായി വന്ന്  ആദിശരെ പരുമലയിൽ കൊണ്ട് വിട്ടിട്ടു പോയി.

ഇങ്ങനെ ബാലൻ ആദിശർ കഥകൾ  ഒരുപാടുണ്ട്......

                                                                                     ****************
 








Monday, July 28, 2014

നിലമ്പൂർ കോവിലകത്ത് നടന്ന വിന്റേജ് സംഗമം: പി. രവീന്ദ്രനാഥ്

നിലമ്പൂർ പുതിയ കോവിലകം.
ചരിത്ര രചനയ്ക്ക്  അത്യാവശ്യമായി വേണ്ടത്  അവയ്ക്ക്  ആവശ്യമായ രേഖകളുടെ ലഭ്യതയാണ്. കേരളത്തിന്റെ,  ചരിത്രത്തിന്റേയും സംസ്ക്കാരത്തിന്റെയും ആധികാരികമായ വിവരങ്ങൾ നല്കുന്ന ശിലാസനങ്ങളും ചെപ്പേടുകളും മറ്റും കണ്ടെത്തുന്നതിലും പഠിക്കുന്നത്തിലുമുണ്ടായ അലംഭാവം നമ്മുടെ ചരിത്ര നിർമ്മിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  ഇത്  പാമരനായ എന്റെ അഭിപ്രായമല്ല. പലേടത്തായി ചിതറിക്കിടന്നിരുന്ന, ഭാഷയുടേയും ചരിത്രത്തിന്റേയും ചേപ്പേടുകളും ശിലാലിഖിതങ്ങളും കണ്ടെത്തി വിവർത്തനത്തോടും പഠനത്തോടും കൂടി മലയാളത്തിൽ, പുസ്തക രൂപത്തിലിറക്കിയ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ അഭിപ്രായമാണ്.
 
നിലമ്പൂർ പുതിയ കോവിലകം ആതിഥേയർ .

മതങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യമായി ഒരു ഇന്ത്യാ ചരിത്രരചന നിർവ്വഹിച്ചത്  ഡേവിഡ്  മിൽസ്  എന്ന വെള്ളക്കാരനാണ്.  ഈ ചരിത്ര രചന അദ്ദേഹം നിർവ്വഹിച്ചത്, ഇന്ത്യയിലേക്ക്  വരുന്ന ബ്രിട്ടീഷ്  ഭരണാധികാരികൾക്ക്  പഠിക്കാൻ വേണ്ടിയായിരുന്നു. 1784ൽ വില്യം ജോണ്‍സ്  പ്രസിദ്ധം ചെയ്ത ഗവേഷണ പഠനങ്ങൾ തിരസ്ക്കരിച്ചുകൊണ്ടാണ്  മിൽസിന്റെ പഠനങ്ങളെ ലണ്ടൻ സ്വീകരിച്ചത്.  അന്നു മുതൽ ഏതാണ്ട്  നൂറു വർഷങ്ങൾ ഇന്ത്യൻ ചരിത്ര രചന ബ്രിട്ടീഷുകാരുടെ കൈകളിലായിരുന്നു.

1925ൽ പ്രസിദ്ധീകരിച്ച "കേംബ്രിഡ്ജ്  ഹിസ്റ്ററി ഓഫ്  ഇന്ത്യ" എന്ന ചരിത്ര പഠനമാണ്  ഇന്ത്യാ ചരിത്രത്തിന്റെ വിലപ്പെട്ട രചനായി പരിഗണിച്ചു വന്നിട്ടുള്ളത്.  അലക്സാണ്ടർ, അശോകൻ, ചന്ദ്രഗുപ്തൻ, അക് ബർ എന്നീ വീര പുരുഷന്മാരെ കേന്ദ്രീകരിച്ച്  മൂന്നു ഘട്ടങ്ങളായാണ്,  ഇന്ത്യയിൽ ബ്രിട്ടീഷ്  അഡ്മിനിസ് ട്രേറ്ററായി ജോലി നോക്കിയിരുന്ന വിൻസന്റ്  സ്മിത്ത്  ഈ രചന നിർവ്വഹിച്ചിട്ടുള്ളത്.  നിക്ഷ്പക്ഷമായ ഒരു ചരിത്ര രചനയായിരുന്നില്ല സ്മിത്തിന്റെത്.  ഇന്ത്യൻ ഭരണാധികാരികളായ രാജാക്കന്മാരും, ഭാരതീയ ധർമ്മശാസ്ത്രങ്ങളുമെല്ലാം സ്മിത്തിന്  പരിഹാസ പാത്രങ്ങളായിരുന്നു. ആര്യൻ സംസ്കൃതിയുടെ വരവോടുകൂടി ഇന്ത്യൻ ചരിത്ര രചന വേദങ്ങളുടെ അടിസ്ഥാനത്തിലായി. ആര്യ പ്രമാണിത്തത്തിന്റെ നിഴലിൽ നടത്തപ്പെട്ട ആ ചരിത്ര രചനകളും നിക്ഷ്പക്ഷമായിരുന്നില്ല. മോഹൻജദാരോയിൽ നിന്ന്  കണ്ടെത്തിയ അവശിഷ്ടങ്ങൾ പോലും ഗൌരവമായ ചരിത്ര രചനയ്ക്ക്  ഉപോൽബലമായില്ല.

യഥാർത്ഥത്തിൽ ഗൌരവമായ ഒരു ഇന്ത്യാ ചരിത്ര രചനയ്ക്ക്  വഴികാട്ടിയായത്  കാൾ മാർക്സിന്റെ ഹിസ്‌ റ്റോറിക്കൽ മെറ്റീരിയലിസവും ഇന്ത്യയെപ്പറ്റിയുള്ള ചില കുറിപ്പുകളുമാണ്. രാഹുൽ സാംകൃത്യായൻ, ദേബീപ്രസാദ് ചതോപാദ്ധ്യായ, ഡി.സി.  കൊസാംബി, ആർ.എസ്. ശർമ്മ, സതീഷ്‌  ശർമ്മ, ബിപിൻ ചന്ദ്ര, സുമിത്  സർക്കാർ, ഇർഫാൻ ഹബീബ്, റോമിലാ ഥാപ്പർ, ഇ.എം.എസ്., കെ. ദാമോദരൻ തുടങ്ങിയവർ ഇന്ത്യാ ചരിത്ര പഠനത്തിലേക്ക്  കടന്നു വന്നത്  മാർക്സ്  കൊളുത്തിയ വിളക്കിന്റെ വെട്ടത്തിലാണ്. പ്രൊഫ. ഇളംകുളം കേരളീയ ചരിത്ര പഠനം നടത്തിയതും ഇതേ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണെന്ന്  സാമാന്യമായി പറയാം.
ശ്രീ രവി വർമ്മ 

  നൂറ്റാണ്ടുകളുടെ സംഭവബഹുലമായ ചരിത്രത്തിന്റെ കുളിർമ്മ ശേഷിക്കുന്ന ഒരു കോവിലകത്ത്, മനസ്സിനടുപ്പമുള്ള ഒരുപറ്റം സുഹൃത്തുക്കളുമായി രണ്ടുനാൾ പാർത്തതിന്റെ മാനസികോല്ലാസമാണ്  ഈ ചരിത്ര ചിന്തകൾ എന്റെ പൊട്ടത്തലയിൽ കടന്നു വരാൻ കാരണമായത്.  ഒരു ഫെയ്സ്  ബുക്ക്  ഗ്രൂപ്പായ "വിന്റേജ്  മെമ്മറീസിന്റെ"  2014ലെ കുടുംബ സംഗമം നടത്തിയത്,  ചരിത്രം ഉറങ്ങുന്ന നിലമ്പൂർ കോവിലകത്ത്  വെച്ചായിരുന്നു. കഴിഞ്ഞ വർഷം സംഗമം നടന്നത്  വരിക്കാശ്ശേരി മനയിൽ വെച്ചായിരുന്നു.


ആതിഥേയരായ രവി വർമ്മ, മധു, ശ്രീവിദ്യ വർമ്മ തുടങ്ങിയവരുടെ ഉത്സാഹവും, അതിഥികളേ സ്വീകരിക്കുന്നതിൽ പുലർത്തിയ കാപട്യമില്ലാത്ത സ് നേഹപരിചരണങ്ങളും, സ്വന്തം കുടുംബത്തിൽ എത്തിച്ചേർന്ന പ്രതീതിയാണ്  പ്രദാനം ചെയ്തത്.
നിലമ്പൂർ റ്റൗണിനു വളരെയടുത്തു തന്നെയാണ്  കോവിലകം കോംപ്ലക്സ്.  പുതിയ കോവിലകം എന്ന 8 കെട്ടാണ്,  കോവിലകത്തെ ഒരു തമ്പുരാട്ടിയായ ശ്രീവിദ്യയുടെ ഭരണ സാമർത്ഥ്യത്തിൽ അതിഥികളുടെ സൌകര്യങ്ങൾക്കായി ഒരുങ്ങി നിൽക്കുന്നത്.  ഇവിടെ പഞ്ചനക്ഷത്ര സൌകര്യങ്ങളോ, ആഡംബരങ്ങളോ, ആർഭാടങ്ങളോ ഒന്നുമില്ല. അതുമാത്രം പ്രതീക്ഷിച്ച്  അവിടെ ചെല്ലുന്നവർ നിരാശരാകും. 
കോവിലകം കാർണവരായ ഗോദവർമ്മൻ തിരുമുൽപ്പാടിനെ ചടങ്ങിൽ ആദരിക്കുന്നു.
വൃത്തിയും വെടിപ്പുമുള്ള മുറികളും, കുളിമുറികളും. നൂറു - നൂറ്റമ്പതു പേർക്ക്  സൌകര്യപ്രദമായി ഇരിക്കാവുന്ന ഒരു ഹാൾ. ഹാൾ എന്നു പറയുന്നതിനേക്കാൾ "തളം" എന്നു പറയുന്നതായിരിക്കും ഉചിതം. "അതിഥി ദേവോ ഭവ:" എന്ന മന്ത്രവുമായി ഓരോ അതിഥികളുടെയും സുഖസൌകര്യങ്ങൾ അന്വേഷിക്കുന്ന ആതിഥേയർ. ആനന്ദലബ്ധിക്കിനി എന്തു വേണം? നിലമ്പൂരിൽ ചെല്ലുന്നവർ ഈ ഹോം സ് റ്റേയുടെ കാര്യം മറക്കാതിരിക്കുക.

സംഗമത്തിന്റെ ഉൽഘാടനം കഴിഞ്ഞതിനു ശേഷമാണ്  എനിക്കവിടെ എത്തിച്ചേരാൻ കഴിഞ്ഞത്.  രവി വർമ്മയും രാജേന്ദ്ര വർമ്മയും കോവിലകത്തിന്റെ ചരിത്രം വിശദീകരിക്കുകയായിരുന്നു ഞാൻ കടന്നു ചെല്ലുമ്പോൾ.

സംഗമത്തിൽ 80 വയസ്സുകാരൻ തൊട്ട്  3 വയസ്സുകാരൻ വരെയുണ്ടായിരുന്നു. പ്രായ ഭേദങ്ങളൊന്നും അവിടെ കണ്ടില്ല.ഒന്നുകിൽ എല്ലാവരും 80 വയസ്സുകാർ. അല്ലെങ്കിൽ മൂന്നു വയസ്സുകാർ. ഒട്ടു മിക്ക പേരും നേരിട്ട്  പരിചയമുള്ളവർ. അതിൽത്തന്നെ ഭൂരിപക്ഷവും വളരെയടുപ്പമുള്ളവർ. പ്രായത്തിൽ ഞാൻ ഇളവനാണെങ്കിലും, രവി കൊച്ചാട്ടാ എന്നു കളിയാക്കി വിളിക്കുന്ന ഗീത ടീച്ചർ മുതൽ, എന്നെ ടി.ജി. രവിയേട്ടാ എന്നു പേരിട്ടിട്ട്   കണ്ണിൽ ചോരയില്ലാത്ത വില്ലനാക്കി ചിത്രീകരിച്ച് , സ്വയം ആനന്ദം കണ്ടെത്തുകയും, അതും പോരാഞ്ഞിട്ട്  എന്നോട്  ശുണ്ഠിക്കു വരുന്ന നിഷ വരെ. ആദ്യമായി കാണുന്ന ചില സ്ത്രീവേഷങ്ങളും ഉണ്ടായിരുന്നു. എല്ലാവരും ഇന്നലെ ലളിത വേഷത്തിൽ ആയിരുന്നു. "ഘോരദംഷ്ട്രഭീഷണാ വീര വൈരികളാണോ" എന്ന്  ഇന്നലത്തെ രൂപത്തിൽ നിന്ന്  ഏതായാലും മനസ്സിലായില്ല.


പാലക്കാട് ശ്രീറാം ഇടയ്ക്ക വായിക്കുന്നു 

ശ്രീറാം ബേബി ദമ്പതികളുടെ സംഗീത കച്ചേരി, ഹമ്പിൾ ഷൈനിന്റെ ഹിന്ദുസ്ഥാനി സംഗീതം, നവീനും ദീപാ പാലനാടും ചേർന്നവതരിപ്പിച്ച കഥകളിപ്പാട്ട്,  എല്ലാം ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. ഇതൊരു ഭംഗി വാക്കല്ല. മഹേഷ്‌  അവതരിപ്പിച്ച മിമിക്രി വളരെ രസകരമായിരുന്നു.

ദേവദാസ്, പ്രദീപ്‌ തെന്നാട്ട്, ഗീതാ രാജൻ, ദിവാകരൻ, ആർവിഎൻ എന്നിവരുടെ അക്ഷരശ്ലോക സദസ്സ്  കുട്ടികൾ പോലും ആസ്വദിക്കുന്നതു കണ്ടപ്പോൾ എനിക്ക്  അത്ഭുതം തോന്നി. അക്ഷര ശ്ലോകത്തിനു ശേഷം ദേവദാസും പ്രദീപും കൂടി അവതരിപ്പിച്ച ചില സരസ ശ്ലോകങ്ങൾ ഏവരുടേയും അഭിനന്ദനത്തിന്  അർഹമായി. ശ്ലോകം ചൊല്ലി അത്  വ്യാഖ്യാനിക്കുകകൂടി ചെയ്തതു കൊണ്ട്  സംഗതിയുടെ "കിടപ്പ്" മനസ്സിലാക്കാൻ എല്ലാവർക്കും കഴിഞ്ഞു.

രശ്മി സ്വന്തം കവിത ആലപിച്ചു. ആ മെലിഞ്ഞു ചടച്ച ശരീരത്തിൽ ഇത്രയധികം കവിത്വവും ഭാവനയും കുടിയിരിക്കുന്നുണ്ടോ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ആലാപനവും അതിമനോഹരമായിരുന്നു.
 
ലേഖകനും നിഷാമേനോനും.

27ന്  ഉച്ചയോടു കൂടി സംഗമത്തിന്  തിരശീല വീണു.  സ്വന്തം കുടുംബത്തിൽ ഒരവധിക്കാലം ചെലവിട്ടിട്ട്  തിരികെ പോകേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥയിൽ ആയിരുന്നു എല്ലാവരും. രണ്ടു ദിവസങ്ങൾ  ജെറ്റ്  വിമാനത്തിന്റെ വേഗത്തിലാണ്  കടന്നു പോയത്.
2014ലെ സംഗമം നിലമ്പൂർ കോവിലകത്ത്  വെച്ച്  നടത്താം എന്ന്  വരിക്കാശ്ശേരി മനയിൽ വെച്ച്  അഭിപ്രായപ്പെട്ടത്, കോവിലകത്തെ രണ്ടു രാജകുമാരന്മാരായ രാജേന്ദ്ര വർമ്മയും  അനിരുദ്ധ വർമ്മയുമാണ്‌.  പക്ഷെ ഈ സംഗമത്തിന്  വേദിയൊരുക്കാൻ ഏറ്റവുമധികം ഉത്സാഹം കാണിച്ചത്  രവി വർമ്മയായിരുന്നു എന്ന്  മകൾ ശ്രീവിദ്യ പറയുകയുണ്ടായി. തികച്ചും സൌജന്യമായാണ്  അവർ പുതിയ കോവിലകം സംഗമത്തിനു വേണ്ടി ഒരുക്കിയത്.  അടുത്ത വർഷവും നിലമ്പൂർ കോവിലകത്തു വെച്ച്  സംഗമം നടത്തണമെന്ന്  അവർ അഭ്യർത്ഥിക്കുകയും ചെയ്തു.

ശ്രീവിദ്യയുടെ ഭർത്താവ്  മധു എന്റെ നാട്ടുകാരനാണ്. അദ്ദേഹത്തിന്റെ മാതാവ്,  എന്റെ തൊട്ടയൽപ്പക്കമായ തുളിശാല കോയിക്കലേയാണ്.
 ******

Friday, June 20, 2014

നവരസങ്ങൾ എട്ടോ ഒൻപതോ : പി. രവീന്ദ്രനാഥ്





കഥകളി ആചാര്യനും, മഹാ നടനും, ഗ്രന്ഥകർത്താവുമായിരുന്ന മാത്തൂർ കുഞ്ഞുപിള്ള പണിയ്ക്കർ നാട്യ രസങ്ങൾ എട്ടേയുള്ളൂ എന്നാണ്  അഭിപ്രായപ്പെട്ടിട്ടുള്ളത്.  അതിനദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ബ്രഹ്മാവ്‌  ഭരതമുനിയോട്  പറഞ്ഞിട്ടുള്ള "ഏതേഹ്യഷ് ട്ടൗ രസാ പ്രോക്താ ദൃഹിണേന മഹാത്മനാ" എന്ന പ്രസ്താവനയാണ്. ഭരതൻ പക്ഷെ നാട്യശാസ്ത്രത്തിൽ ഒൻപത്‌  രസങ്ങളെക്കുറിച്ച്  പരാമർശിക്കുന്നുണ്ട്.

കഥകളിയെ സംബന്ധിച്ച്  ആധികാരിക ഗ്രന്ഥം എന്ന്  മഹാകവി വള്ളത്തോൾ വിശേഷിപ്പിച്ച "കഥകളി പ്രകാശിക" എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് മാത്തൂർ. ഗ്രന്ഥരചന നിർവ്വഹിച്ചിട്ടുള്ളത്  ശ്ലോകങ്ങളിലാണ്.

ഒരു നമ്പൂതിരി തന്റെ സംബന്ധക്കാരിയായ വാരസ്യാരുടെ ഭവനത്തിൽ രണ്ടു മൂന്നു ദിവസങ്ങൾ സന്ദർശിക്കാൻ കഴിയാതിരുന്നതിന്റെ കാരണം, കഥകളി കാണാൻ പോയതുകൊണ്ടാണെന്നുള്ള  ക്ഷമാപണമാണത്തോടെ ആരംഭിക്കുന്ന  ആധികാരികമായ ഒരു കഥകളി പഠന ഗ്രന്ഥമാണ് , ഓട്ടൻതുള്ളലിന്റെ ശൈലിയിൽ രചിച്ചിട്ടുള്ള ഈ കാവ്യം.

"നല്ലില്ലത്തമരുന്നൊരു ഭൂസുര-
നുല്ലാസത്തൊടു പണ്ടൊരു നാളിൽ
പല്ലവതുല്യാധരിയാം തന്നുടെ
വല്ലഭയാകിയ വാരസ്യാരൊടു
സല്ലാപങ്ങൾ തുടങ്ങീടുമ്പോൾ
മല്ലാക്ഷീമണി ചോദ്യം ചെയ്താൾ."

കഥകളി കാണാൻ പോയ കാര്യവും അതിന്റെ വിശേഷങ്ങളും നമ്പൂതിരി വിശദീകരിക്കുകയാണ് :

"തുംഗകുചേ ഞാനുള്ളതു പറയാം
ഞങ്ങളൊരഞ്ചട്ടാളിടകൂടി,
കഥകളിയുണ്ടേ കോലോത്തെന്നൊരു
കഥനംകേൾക്കായ്  വന്നിതുടൻതാൻ
കുയിൽമൊഴി ഞങ്ങളുമവിടേക്കെത്തി 
കഥയുമറിഞ്ഞു വിളക്കിനിടത്തായ് 
കളിയിതു കാണ്മാൻ കൌതുകമോടും 
കഥമപി തിക്കിഞെക്കിയിരുപ്പായ് 
കളി ബഹുഭേഷായെന്നേ വേണ്ടൂ 
കളിയിതുപോൽ ഞാൻ കണ്ടിട്ടില്ല."

ജിജ്ഞാസ വർദ്ധിച്ച വാരസ്യാരുടെ ചോദ്യങ്ങൾക്ക്  ഉത്തരം പറയുന്ന രൂപത്തിലാണ് , കഥകളിയെപ്പറ്റി അറിഞ്ഞിരിക്കേണ്ട വസ്തുതകൾ മാത്തൂർ വിശദീകരിച്ചിട്ടുള്ളത്.

ഈ ഗ്രന്ഥത്തിൽ നാട്യരസങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ശൃംഗാരം, വീരം, കരുണം, അത്ഭുതം, ഹാസ്യം, ഭയാനകം,രൌദ്രം, ബീഭത്സം തുടങ്ങിയ എട്ടു രസങ്ങളുടെ പ്രയോഗ രീതിയാണ് , സാധാരണക്കാർക്കു പോലും പെട്ടെന്ന്  മനസ്സിലാക്കുന്നതിന്  വളരെ ലളിതമായി അദ്ദേഹം വിശദീകരിക്കുന്നത്.



1. ശൃംഗാരം 
ശൃംഗാരം വരേണമെങ്കിൽ 
കണ്‍മിഴികൾ മദ്ധ്യേ നിർത്തി 
കണ്‍തടങ്ങളേറ്റിച്ചെറുചുണ്ടുകൾ 
ചേർത്തു ചിരിയൊടരിയ പുരികമിളക്കുക.

2. വീരം 
കണ്ണുകൾ നന്നായി തുറന്നു 
കരിമിഴികൾ തെല്ലുതാഴ്ത്തി 
പുരികമേറ്റിയുരുതരം നടൻ നിജ-
കവിളിളക്കുമറിക വീരരസമതു.

3. കരുണം 
നേത്രങ്ങൾ നന്നായി ചെറുതാക്കി 
മിഴികൾ രണ്ടും ചെറ്റേറ്റുമ്പോൾ 
ദു:ഖമുള്ളിലൊട്ടടച്ചു പുഞ്ചിരി ചേർത്തു 
പുരികമിളകീടുന്നു കരുണേ.

4.അത്ഭുതം 
അത്ഭുത രസമെന്നാകിൽ 
വിഭ്രമം വെടിഞ്ഞു നേത്രം 
ചെറ്റടച്ചു വിട്ടു നോക്കി 
ചിരിയഥ വിട്ടുവിട്ട്  പുരികമധികമിളകീടും.

5. ഹാസ്യം 
നേത്രങ്ങളൊരു പുറത്തായ് 
ചേർത്തു കീഴ്‌മേൽ നോക്കി മദ്ധ്യേ 
ദൃഷ്ടി വെച്ചു കണ്‍തടങ്ങൾ പുരികവു-
മേറ്റി വക്ത്രമുടനേ തിരിക ഹാസ്യമാം.

6. ഭയാനകം 
നേത്രങ്ങളേറ്റം തള്ളിച്ചു 
ഗാത്രവും മുഖവും തമ്മിൽ 
തെല്ലിടഞ്ഞു തിരിക വേണം ഇരുവശ-
മിത്ഥമാണ്  ദൃഷ്ടിയബ് ഭയാനകമേ.

7. രൌദ്രം 
കരിമിഴി താഴ്ത്തി തള്ളിച്ചാ 
ചില്ലി രണ്ടും നന്നായി പൊക്കി 
കണ്‍തടങ്ങളിളകിടുമ്പോളിത്തിരി 
ചുണ്ടുചലനമുണ്ടു രൌദ്രമേതു സതി.

8. ബീഭത്സം 
ബീഭത്സം പ്രകൃതം വിട്ടു 
പ്രാകൃതത്തെക്കാട്ടുന്നതാം 
അധരമൊട്ടു പിറുപിറുത്തു കാട്ടുമ-
പ്പുരിക മദ്ധ്യമൊട്ടടിക്കുമഴകൊട്.

ഇതാണ്  വർണ്ണന.

ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാക്കന്മാരുടെ സേനാനായകന്മാരായിരുന്നു നെടുമുടിയിലുള്ള മാത്തൂർ കുടുംബക്കാർ. രാജസേവ പരമ്പരാഗതമായി അനുഭവിച്ചു വന്നിരുന്ന മാത്തൂർ കുടുംബാംഗങ്ങൾ വാസനാസമ്പന്നരായ കലാകാരന്മാരും, മഹാപണ്ഡിതന്മാരുമായിരുന്നു. സമ്പന്നമായ ഈ കുടുംബത്തിലെ കൃഷ്ണൻ കുഞ്ഞുപണിക്കരുടെ പുത്രനായി 1873 ലാണ്  കുഞ്ഞുപിള്ള പണിക്കർ ജനിച്ചത്‌.

മാത്തൂർ കളരിയിലെ ശങ്കുപ്പിള്ളയാശാനാണ്  അദ്ദേഹത്തെ കഥകളി അഭ്യസിപ്പിച്ചത്. അഞ്ചു വർഷത്തെ അഭ്യസനത്തിനു ശേഷം പതിനെട്ടാമത്തെ വയസ്സിൽ ആദ്യവസാന വേഷം കെട്ടിയാണ്  അരങ്ങേറ്റം നിർവ്വഹിച്ചത്.  കാർത്തവീര്യാർജ്ജുനവിജയത്തിലെ രാവണൻ. കമലദളം.

കറതീർന്ന ചൊല്ലിയാട്ടത്തിന്റെ ചിട്ട, ഔചിത്യമുള്ള മനോധർമ്മങ്ങൾ, രസാവിഷ്ക്കരണത്തിനും, ഭാവാവിഷ്ക്കരണത്തിനുമുള്ള നിപുണത അങ്ങനെയെല്ലാമുള്ള അനുഗ്രഹീത നടനായിരുന്നു അദ്ദേഹം.

"ജയ ജയ രാവണ" എന്ന പദം നാരദൻ ആടുമ്പോൾ സ്ഥായിയായ വീരരസം വിടാതെ മറ്റു രസങ്ങൾ അദ്ദേഹം നടിക്കുമായിരുന്നു എന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്.

സീതാസ്വയംവരത്തിലെയും ഭാർഗ്ഗവരാമചരിതത്തിലെയും പരശുരാമന്റെ വേഷത്തിന്റെ രൂപകൽപന നിർവ്വഹിച്ചിട്ടുണ്ട്. മുഖത്തു ചുട്ടിയും, ചവപ്പു മനയോലയും, നീണ്ട ചുവന്ന താടി, കിരീടം, ചുവന്ന ഉടുത്തുകെട്ട്, കൈയ്യിൽ മഴുവും വില്ലും. പണ്ട് കാലത്ത്  വളരെ പ്രസിദ്ധമായിരുന്നു ഈ വേഷം.



കത്തിയും പച്ചയും കെട്ടാൻ അദ്ദേഹം ഒരുപോലെ പ്രാവീണ്യം നേടിയിരുന്നു. ഉത്ഭവം, ബാലിവിജയം, കാർത്തവീര്യാജ്ജുനവിജയം എന്നെ കഥകളിലെ രാവണൻ, നരകാസുരൻ തുടങ്ങിയ കത്തി വേഷങ്ങളുടേയും, നളൻ, ബാഹുകൻ, രുഗ്മാംഗദൻ, കിർമ്മീരവധത്തിലെ ധർമ്മപുത്രർ തുടങ്ങിയ പച്ചവേഷങ്ങലുടെയും അവതരണത്തിൽ അദ്ദേഹത്തിന്  അസാമാന്യ വിശേഷ സിദ്ധിതന്നെ ഉണ്ടായിരുന്നു. എന്തിനേറെ, കിരാതത്തിലും നളചരിതത്തിലും കാട്ടാളൻ, നക്രതുണ്ഡി, രുഗ്മിണീസ്വംവരത്തിലും സന്താനഗോപാലത്തിലും ബ്രാഹ്മണൻ, മണ്ണാൻ തുടങ്ങിയ വേഷങ്ങൾക്കു പോലുമുണ്ടായിരുന്നു പ്രത്യേക സവിശേഷത.

"കഥകളിപ്രകാശികയുടെ" അവതാരികയിൽ വള്ളത്തോൾ പ്രശംസിച്ചത്  ഇങ്ങനെയാണ് :  "നമ്മുടെ നടശ്രേഷ്ഠന്റെ കവിതാ വാസന കണ്ടപ്പോൾ പത്മരാഗക്കല്ലിൽ പരിമളം കൂടി ഉണ്ടായതായിട്ടാണ്  എനിക്കു തോന്നിയത്."

ആ മഹാ പ്രതിഭ 1929ൽ ഇഹലോകവാസം വെടിഞ്ഞു.  


**********************************************************************





Saturday, April 19, 2014

അടവു നയം! : പി. രവീന്ദ്രനാഥ്




മാന്നാർ നായർ സമാജം ഹൈസ്ക്കൂളിൽ പത്തിൽ പഠിക്കുമ്പോൾ ഞാനായിരുന്നു എസ്.എഫ്.ഐ. യൂണിറ്റ്  പ്രസിഡന്റ്.  സെക്രട്ടറി കുട്ടംപേരൂരിലുള്ള ഒരു രാജനും. പത്തുരണ്ടായിരം പേര്  പഠിക്കുന്ന ആ സ്ക്കൂളിൽ ഞങ്ങൾ എസ്.എഫ്. കാർ നൂറിൽ താഴെ മാത്രം. ഞങ്ങളുടെ പഠിപ്പ്  മുടക്ക്  സമരം ഒന്നും ഹെഡ് മാസ്റ്റർ കെ.പി. ഗോപാലകൃഷ്ണപിള്ള സാർ ഗൌരവത്തിൽ എടുക്കാറേയില്ല. സമര ദിവസം ഞങ്ങൾ അവിടെയും ഇവിടെയും നടന്ന്  കുറേ ഈങ്ക്വിലാബ്  വിളിക്കും. ബോറടിക്കുമ്പോൾ ക്ലാസ്സിൽ കയറാതെ ഞങ്ങൾ വീട്ടിൽ പോകും.തൊട്ടു താഴെ ക്ലാസ്സിൽ പഠിക്കുന്ന അനുജൻ രാജൻ പോലും ഒരനുഭാവവും പ്രകടിപ്പിക്കുമായിരുന്നില്ല. 

സെക്രട്ടറി രാജൻ ഒരു തീവ്ര വിപ്ലവകാരിയായിരുന്നു. അന്നു തന്നെ പത്തിരുപത്തിരണ്ടു വയസ്സ്  പ്രായം കാണും. എനിക്കാകട്ടെ കഷ്ടിച്ച്  15 വയസ്സും. 



ഇതിങ്ങനെ വിട്ടാൽ പറ്റുകയില്ലല്ലോ. ഒരു സംസ്ഥാന വ്യാപകമായ പഠിപ്പ്  മുടക്ക്.  എങ്ങനെയും ക്ലാസ്സ്  നടക്കുന്നത്  തടയണമെന്ന്  ഞങ്ങൾ  തീരുമാനിച്ചു. ആദ്യം ഗേൾസ്‌  സ്കൂളിൽ ചെന്ന്  പെണ്‍ കുട്ടികളെ ഇറക്കുക. അക്കാര്യത്തിൽ എനിക്ക്  പരിപൂർണ്ണ യോജിപ്പായിരുന്നു. ഞങ്ങൾ പത്തറുപത് പേർ തൊട്ടടുത്തുള്ള പെണ്‍ വിഭാഗത്തിലേക്ക്  മാർച്ച്  ചെയ്തു. 13 പെണ്‍ കുട്ടികൾ ക്ലാസ്സ്  ഉപേക്ഷിച്ച്  പുറത്തിറങ്ങി.

സി.പി.എം. ന്റെ  രണ്ട്  ആലപ്പുഴ ജില്ലാ നേതാക്കന്മാരുടെ 7 മക്കൾ ബോയ്സിലും ഗേൾസിലുമായി പഠിക്കുന്നുണ്ട്. സ്ഥലം എം.എൽ.എ. കൂടിയായ പി.ജി. പുരുഷോത്തമൻപിള്ളയുടെ 3 മക്കൾ - ഞാൻ, അനിയൻ രാജൻ, അനിയത്തി മിനി - ആദ്യകാല കമ്മ്യൂണിസ്റ്റ്  നേതാവും, പാർട്ടിയുടെ മാന്നാറിലെ ജീവനാഡിയുമായ സ. കെ.കെ. ചന്ദ്രശേഖരൻപിള്ള വൈദ്യന്റെ 4 പെണ്‍മക്കൾ - ഗീത, ഗംഗ, അംബിക, ഹൃദയ -. പക്ഷെ സമരത്തോട്  ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ വൈദ്യന്റെ രണ്ടാമത്തെ മകൾ ഗീതയും, പുരുഷോത്തമൻ പിള്ളയുടെ മൂത്ത മകൻ രവീന്ദ്രനാഥും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എങ്ങനെയും പഠിത്തം മുടക്കിക്കണമെന്നാണല്ലോ തീരുമാനം. റോഡിൽ നിന്ന്  സ്ക്കൂളിലേക്ക്  കല്ലേറു തുടങ്ങി. ഈ കലാപരിപാടി അധികനേരം ആഘോഷിക്കാൻ മാന്നാർ പോലീസ് ഞങ്ങളെ അനുവദിച്ചില്ല. പെണ്‍ കുട്ടികളെ ജീപ്പിലും, ഞങ്ങളെ പൊരിവെയിലത്ത്  നടത്തിയും സ് റ്റെഷനിൽ കൊണ്ട്  പോയി. ഈനാംപേച്ചിയും മരപ്പട്ടിയും എന്ന പോലെ ചേരുംപടി ചേർച്ചയുള്ളവരായിരുന്നു എസ്. ഐ.യും ഇഞ്ചാർജ്  ഹെഡ് കോണ്‍സ്റ്റബിളും. ചുവപ്പു കണ്ടാൽ മദമിളകും.


സടേഷ്ന്റെ വരാന്തയിലും പുറത്തുമായി ഞങ്ങളെ ഇരുത്തി. എസ്.ഐ. വന്നിട്ടു വേണം  നടപടി എടുക്കാൻ.  ഏഡ്  ഇടയ്ക്കിടെ വന്ന്  വെരുട്ടുന്നുണ്ട്. ക്ഷീണിച്ച്  മുദ്രാവാക്യം വിളിയൊക്കെ എപ്പോഴേ നിർത്തി. എസ്.ഐ. വന്നുകഴിഞ്ഞാൽ സംഭവിക്കാൻ സാദ്ധ്യതയുള്ളത്  ഓർത്തപ്പോൾ എന്റെ വിപ്ലവ വീര്യം കുറേശെ അലിയാൻ തുടങ്ങി. അപ്പോഴാണ്‌  എണ്ണയ്ക്കാട്ടുകാരൻ ഒരു പോലീസുകാരൻ  എന്റെ ശ്രദ്ധയിൽ പെട്ടത്.  എന്റെ അമ്മാവന്റെ ഒരാശ്രിതനാണ്.  എന്നെ ഒരു പക്ഷെ പരിചയം കാണാം.

 മനസ്സിലായില്ലെങ്കിൽ ഗോപാലപിള്ള വൈദ്യന്റെ അനന്തിരവൻ ആണെന്ന്  പറയാം.

"നമുക്ക്  ചായയോ, നാരങ്ങാ വെള്ളമോ വല്ലോം തരുമോന്ന്  ഞാൻ കേറി അന്വേഷിച്ചിട്ടു വരാം." എം.എൽ.എ.യുടെ മകനല്ലേ, സംഭവം ചിലപ്പോൾ നടന്നേക്കാം. മറ്റു വിപ്ലവകാരികൾ  അങ്ങനെയാണ്  കരുതിയത്.

പേടിച്ചാണെങ്കിലും ഞാൻ അകത്തു കയറി ആ പോലീസുകാരനെ കണ്ടു. "ചേട്ടാ, എന്നെ മനസ്സിലായോ, ഞാൻ കോയിക്കലെ വൈദ്യന്റെ അനന്തിരവനാ. ഞങ്ങളെ എപ്പം വിടും."

"വിടാനോ, ഹ ഹ ഹ, എസ്.ഐ. അദ്ദേഹം വന്നിട്ട്  നാലു പൂശു പൂശീട്ടെ വിടാവൂന്ന ഐ.ജി.യുടെ ഉത്തരവ്. എന്തിനാ എന്റെ കൊച്ചനേ, ഈ വയ്യാവേലിക്കൊക്കെ, പോയെ..?"

"പറ്റിപ്പോയി, ചേട്ടാ. പോലീസ് എം.എൽ.എ. യുടെ മക്കളെ തല്ലുമോ...?" എന്റെ ശുദ്ധഗതികൊണ്ട്  ചോദിച്ചു പോയതാണ്.

"മറ്റുള്ളവർക്ക്, നാലും എമ്മെല്ലേടെ മക്കൾക്ക്  എട്ടും അടി കൊടുക്കാനാ ഉത്തരവ്."

എന്റെ തൃക്കുരട്ടി മഹാദേവരേ....ഞാൻ അറിയാതെ വിളിച്ചു പോയി. "കുറുപ്പുചേട്ടാ, എന്നെ ഇവിടുന്നൊന്ന്  വലിയാൻ സഹായിക്കാമോ?" അഭ്യർത്ഥിക്കുകയല്ല, സത്യത്തിൽ യാചിക്കുകയായിരുന്നു.


"മേലാൽ ഈ കുണ്ടാമണ്ടിക്കൊന്നും പോയേക്കരുത്  - എന്നൊരു താക്കീതോടെ പിറകിലെ ഗേറ്റ്  തുറന്നു തന്നു. പോലീസ്  ക്വാർട്ടേഴ്സകളുടെ മുറ്റത്തു കൂടി, പടനിലം ചന്ത വഴി ഞാനെന്റെ വിപ്ലവ വീര്യം ബലികഴിച്ചു.

കാലങ്ങൾക്ക്  ശേഷം. ഞാൻ ഡി.വൈ.എഫ്.ഐ. മേഖലാ കമ്മറ്റി സെക്രട്ടറി. കൂത്ത് പറമ്പ്  വെടിവെപ്പിൽ പ്രതിഷേധിച്ച്  പുളിക്കീഴ്  പോലീസ് സ്റ്റെഷനിലേക്ക്  പന്തം കൊളുത്തി പ്രകടനം നയിക്കുകയാണ്.  കുറുപ്പ്  ചേട്ടനായിരുന്നു   പുളിക്കീഴ്  അഡീഷണൽ എസ്.ഐ.
ആ ദ്രോഹി അനുയായികളെ സാക്ഷിയാക്കി എന്നെ വധിക്കുമെന്ന്  ഞാൻ വിചാരിച്ചില്ല

. "എട്ട്  ചൂരൽ കഷായം എന്നു കേട്ടപ്പോൾ, കൊടിയും വടിയുമിട്ടിട്ട്  ഓടിപ്പോയവനാ നിങ്ങടെ ഈ നേതാവ്. എടാ പിള്ളാരെ, നിങ്ങൾക്ക്  വേറെ ആരെയും കിട്ടിയില്ലിയോടാ...." 

ഇതിനേക്കാൾ ഭേദമായിരുന്നു, കൂത്തുപറമ്പ്  വെടിവെപ്പ്! 





 

Tuesday, April 8, 2014

ഒടക്കപ്പച്ചൻ - പി.രവീന്ദ്രനാഥ്



തെരഞ്ഞെടുപ്പ്  വന്നപ്പോൾ ആദ്യം മനസ്സിൽ തെളിഞ്ഞ ചിത്രം, ഞങ്ങളുടെ പ്രിയങ്കരനായിരുന്ന ഒടക്കപ്പച്ചന്റെയാണ്. അപ്പച്ചൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന്  ആഗ്രഹിച്ചു പോവുന്ന നിമിഷങ്ങൾ!

ഒടക്കപ്പച്ചൻ കടപ്രയിലുള്ള ഒരു മാർക്സിസ്റ്റ്‌ കാരനായിരുന്നു. അപ്പച്ചന്  ഒടക്ക്  എന്ന വിശേഷണം എങ്ങനെ കിട്ടി എന്ന്  ഇനിയും ഗവേഷണം ചെയ്ത്  കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നത്.  നേരിൽ ചോദിച്ച്  സംശയ നിവൃത്തി വരുത്താനും മാർഗമില്ല. പത്തുപന്ത്രണ്ടു കൊല്ലങ്ങൾക്ക്  മുമ്പ്  അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു കഴിഞ്ഞു.
അപ്പച്ചൻ ആരോടെങ്കിലും ഒടക്കിയിട്ടുള്ളതായി ചരിത്ര രേഖകളില്ല. ശാന്ത സ്വഭാവമാണ്.  അല്പമെങ്കിലും ചൂടാവുന്നത്  മാർക്സിസ്റ്റ്‌  പാർട്ടിയെ ആരെങ്കിലും ആക്ഷേപിക്കുമ്പോൾ മാത്രമാണ്.  വിമർശിക്കുന്നതിൽ അദ്ദേഹത്തിന്  തെല്ലും പരിഭവമുണ്ടായിരുന്നില്ല. "പ്രതിക്രിയാ വാതക"വും മറ്റും പ്രയോഗിച്ച്  എതിരാളികളെ നേരിടാൻ അമ്പുകൾ അദ്ദേഹത്തിന്റെ ആവനാഴിയിൽ സുലഭമായിരുന്നു.
കടപ്ര ജംഗ്ഷനിൽ നിന്ന്,  നിരണത്തേക്ക്  പോകുന്ന വഴിക്കുള്ള രണ്ടാമത്തെ വളവിലുള്ള പുറമ്പോക്ക്  പുരയിടത്തിൽ ആയിരുന്നു താമസിച്ചിരുന്നത്.  ചെറിയ ഒരു ഓലപ്പുര. വിദേശത്തുനിന്ന്  തിരികെ വന്ന്  സി.പി.എം. പ്രാദേശിക രാഷ്ട്രീയത്തിൽ ഞാൻ സജീവമാകുന്നത് 1990 ൽ ആണ്.  അക്കാലത്ത്  അപ്പച്ചൻ പാർട്ടി മെമ്പർ ആയിരുന്നില്ല. അവിഭക്ത കമ്മ്യൂണിസ്റ്റ്  പാർട്ടിയിലും, പിളർപ്പിനുശേഷം സി.പി.എമ്മിലും അപ്പച്ചൻ മെമ്പറായിരുന്നുവെന്ന്  അച്ഛൻ പറഞ്ഞറിയാമായിരുന്നു. പിന്നെന്തോ അപ്പച്ചൻ മെമ്പർഷിപ്പ്  പുതുക്കിയില്ല. പക്ഷെ പാർട്ടിയുമായി അകലുകയുണ്ടായില്ല. ഒരു പാർട്ടി മെമ്പറേക്കാൾ ഉത്തരവാദിത്തബോധത്തോടെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുമായിരുന്നു.
1991 ലെ തെരഞ്ഞെടുപ്പു കാലത്താണ്  അപ്പച്ചനോടൊന്നിച്ച്  പ്രവർത്തിക്കാൻ എനിക്ക്  കഴിഞ്ഞത്.  അന്ന്  ഞാനായിരുന്നു കടപ്ര പഞ്ചായത്ത്  തെരഞ്ഞെടുപ്പ്  കമ്മറ്റി കണ്‍വീനർ. നിയമസഭാ സ്ഥാനാർഥി ജനതാദളിലെ മാത്യു ടി. തോമസ്സും, ലോകസഭാ സ്ഥാനാർഥി സുരേഷ് കുറുപ്പും ആയിരുന്നു. ഞങ്ങളൊക്കെ രണ്ടു ചിഹ്നങ്ങളും അടയാളപ്പെടുത്തിയ ബാഡ്ജ്  പോക്കറ്റിൽ കുത്തി പ്രവർത്തിക്കുമ്പോൾ, അപ്പച്ചൻ ചുറ്റിക അരിവാൾ നക്ഷത്രം മാത്രമുള്ള ബാഡ് ജേ ധരിക്കുമായിരുന്നുള്ളൂ.
മെയ് ദിനത്തിനും, ഈ.എം.എസ്. എ.കെ.ജി., സി.എച്ച്., അഴീക്കോടൻ  ദിനങ്ങളിലും കടപ്ര രക്ത സാക്ഷിമണ്ഡപത്തിൽ രാവിലെ ഏഴു മണിക്ക്  മുമ്പുതന്നെ, ആര് വന്നാലും വന്നില്ലെങ്കിലും അപ്പച്ചൻ പുഷ്പാർച്ചന നടത്തി ചെങ്കൊടി ഉയർത്തും. എൽ.സി. സെക്രട്ടറി കുറുപ്പുചേട്ടനും, ഡി.സി. മെമ്പർ ലോപ്പസ് സാറും  ആ ദിനങ്ങൾ മറന്നു പോയാലും അപ്പച്ചൻ മറക്കുകയില്ല.
കടപ്ര പഞ്ചായത്തിലെ എല്ലാ വോട്ടർമാരുടെയും സ്ഥിതിവിവര കണക്കുകൾ ഉള്ളം കയ്യിലെ നെല്ലിക്കയായിരുന്നു. മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ, കൂട്ടിക്കൊണ്ടു വന്നാൽ സ്വന്തം സ്ഥാനാർഥിക്ക്  വോട്ടു ചെയ്യുന്നവർ - ഇതൊക്കെ അപ്പച്ചന്  നല്ല നിശ്ചയമാണ്.
വോട്ടേഴ്സ്  ലിസ്റ്റ്  കിട്ടിക്കഴിഞ്ഞ്  അത്  അപ്പച്ചനെ ഏൽപ്പിച്ചാൽ മതി. സ്ഥിതി വിവരങ്ങൾ രേഖപ്പെടുത്തി രണ്ടു ദിവസത്തിനകം തിരികെ തന്നിരിക്കും. അപ്പച്ചന്റെ ആ ഉപകാരം 91 ലെ ഇലക്ഷന്  എനിക്ക്  ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.  തെരെഞ്ഞെടുപ്പിന്റന്നു ബൂത്ത്  എജെന്റിനെ നിശ്ചയിക്കുമ്പോൾ അപ്പച്ചന്റെ പേരായിരുന്നു ഒന്നാമത്  നിർദ്ദേശിക്കപ്പെട്ടിരുന്നത്.  പോളിംഗ് സ് റ്റേഷനിൽ എതിരാളികളുടെ ഒരടവും അപ്പച്ചന്റടുത്ത് ഫലിക്കുകയില്ല.
പാർട്ടിയിൽ നിന്ന്  എന്തെങ്കിലും സൌജന്യം അപ്പച്ചൻ ആവശ്യപ്പെട്ടതായി എനിക്കറിവില്ല. വല്ലപ്പോഴും വീട്ടിൽ വരുമായിരുന്നു. അച്ഛൻ വീട്ടിലുണ്ടെങ്കിൽ ദീർഘനേരം പഴയ കാര്യങ്ങൾ പറഞ്ഞിരിക്കും. അച്ഛന്  തിരക്കില്ലെങ്കിൽ അത്  ഉച്ചയൂണ്  വരെ നീളും. ഊണു കഴിഞ്ഞ്  വെയിലാറിയിട്ടെ തിരിച്ചു പോവുകയുള്ളു. ആണി രോഗിയായിരുന്നു. അതുകൊണ്ട് ഒരു പ്രത്യേക താള ക്രമത്തിലായിരുന്നു അപ്പച്ചന്റെ നടപ്പ്.
അപ്പച്ചൻ ചിലപ്പോഴൊക്കെ സാമ്പത്തിക സഹായത്തിന്  എന്നെ സമീപിച്ചിട്ടുണ്ട്.  അരി വാങ്ങിക്കാനോ, പഞ്ചാര വാങ്ങിക്കാനോ ആയിരുന്നില്ല ആ സഹായ അഭ്യർത്ഥന. പുതിയ കൊടി തയ്പ്പിക്കാൻ, അല്ലെങ്കിൽ ഇ.എം.എസ്സിന്റെയൊ എ.കെ.ജിയുടേയോ ഫോട്ടോ ഫ്രെയിം ചെയ്യിക്കാൻ.
ഇങ്ങനെ അപ്പച്ചനെ പോലെയുള്ള ആയിരക്കണക്കിന്  നിസ്വാർത്ഥരായ സഖാക്കൾ വളർത്തിയെടുത്തതാണ്  കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനം. അവരുടെ ചോരയുടെയും വിയർപ്പിന്റെയും മണമുണ്ട്  ഈ പ്രസ്ഥാനത്തിന്.  ആ സ്മരണകൾ നല്കുന്ന കരുത്തുമുണ്ട്.
ഒടക്കപ്പച്ചന്റെ സ്മരണക്ക് മുമ്പിൽ വിപ്ലവാഭിവാദ്യങ്ങൾ!

Wednesday, March 12, 2014

എല്ലാം ശ്രീവല്ലഭന്റെ കൃപ : പി. രവീന്ദ്രനാഥ്




ഇക്കഴിഞ്ഞ നാലാം തീയതി തിരുവല്ല തുകലശേരി മഹാദേവ ക്ഷേത്രത്തിൽ, സുപ്രസിദ്ധകഥകളി ഗായകരായ തിരുവല്ല ഗോപിക്കുട്ടൻനായരാശാനും, തിരുവല്ല സുരേഷും ചേർന്നവതരിപ്പിക്കുന്ന കഥകളിപ്പദ കച്ചേരിയുണ്ട്  എന്നറിഞ്ഞിരുന്നു. ചില വ്യക്തിപരമായ തിരക്കുകൾ കാരണം അന്ന്  ആ പരിപാടിക്ക്, അതിയായ മോഹമുണ്ടായിരുന്നെങ്കിലും പോകാൻ കഴിഞ്ഞില്ല. കഥകളിപ്പദ കച്ചേരിയല്ല പ്രത്യുത കഥകളി സംഗീതവും, ഭക്തിഗാനങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ഒരു പരിപാടിയായിരുന്നു അത്.

ആ പരിപാടി ആദ്യാവസാനം ശ്രവിച്ച സംഗീത തൽപ്പരരായ രണ്ടു സുഹൃത്തുക്കൾ, മാലക്കര ഉണ്ണിയും, ഹരി കിഷോറും കച്ചേരിയേക്കുറിച്ച്  പറഞ്ഞപ്പോൾ, അതു കേൾക്കാൻ കഴിയാതെ പോയതിൽ കുണ്ഠിതം തോന്നി. വിഷമിക്കേണ്ടാ, മാർച്ച് 10ന്  തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഗോപിക്കുട്ടനാശാനും അദ്ദേഹത്തിന്റെ ശിഷ്യനും, ഇക്കൊല്ലത്തെ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിന്  എ ഗ്രേഡും, ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ജ്യോതിസ്  എസ്. നായരും അതുപോലെ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്,  ഹരി പറഞ്ഞു.

വൈകിട്ട്  6 മണിക്കാണ്  കഥകളി പ്രിയനായ ശ്രീവല്ലഭന്റെ തിരുനടയിൽ, ആ ക്ഷേത്രത്തിലെ ഒരു നിറസാന്നിദ്ധ്യമായ ഗോപിച്ചേട്ടൻ കച്ചേരി ആരംഭിച്ചത്. കൂടെ ജ്യോതിസ് പാടി. വയലിൻ - ഹരികുമാർ ഇരവിപേരൂർ, മൃദംഗം - മാവേലിക്കര വരദൻ, ഘടം - തൃക്കൊടിത്താനം രാജേഷ്, മുഖർശംഖ് - രാധാകൃഷ്ണൻ തൃക്കൊടിത്താനം എന്നിവരായിരുന്നു പക്കം.

ശ്രീ തിരുവല്ല ഗോപിക്കുട്ടൻനായർ 
കേരളീയ ദൃശ്യകലയായ കഥകളിയും, അതിന്റെ സാഹിത്യമായ ആട്ടക്കഥയും ആട്ടക്കഥാകാരന്മാരായ പണ്ഡിതന്മാരുടേയും, സാഹിത്യതൽപ്പരരായ സംഗീതജ്ഞരുടേയും, നാട്യാചാര്യന്മാരുടേയും കൂട്ടായ്മയായിരിക്കുമല്ലോ ചിട്ടപ്പെടുത്തിയിട്ടുള്ളത്.  പിൽക്കാലങ്ങളിൽ അഭിനയസങ്കേതങ്ങളിലും, ഗാനാലാപനശൈലിയിലും പലപ്പോഴായി പണ്ഡിതന്മാർ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിൽ ചില പരീക്ഷണങ്ങൾ സ്വീകാര്യമാണെങ്കിലും. പൊതുവെ പറഞ്ഞാൽ ഈ കൂട്ടിചേർക്കലുകൾ പലതും പട്ടുനൂലിനോട്  ചേർത്തു കെട്ടിയ വാഴനാരു പോലെയാണ്  അനുഭവപ്പെടുന്നത്  എന്നതാണ്  യാഥാർത്ഥ്യം.

"മന്മഥനാശന മമ കർമ്മ മേവമോ" എന്ന കിരാതത്തിലെ പദം, ചെമ്പട താളത്തിൽ മോഹനം രാഗത്തിലാണ്  ആലപിക്കേണ്ടത്. ക്ലാസ്സിക്കൽ സംഗീതത്തിൽ പറയുന്ന ആദിതാളം. ഇന്ന്  പല ഗായകരും മുറിയടന്തയിൽ, സുരുട്ടി രാഗത്തിൽ ആലപിക്കുന്നത്  കേൾക്കാറുണ്ട്. ആ രംഗത്തിന്റെ ഭാവതീവ്രത നടനിൽ പ്രതിഫലിക്കണമെങ്കിൽ, ചെമ്പടയും മോഹനവും തന്നെയാണ്  യോജിച്ചത്.

മറ്റൊരു ഉദാഹരണം പറയാം. ദ്വിജാവന്തി രാഗത്തിന്, കർണ്ണാടക സംഗീതത്തിലും,  കഥകളി സംഗീതത്തിലും വേറിട്ട രീതിയാണുള്ളത്. യേശുദാസിന്റെ പ്രസിദ്ധമായ "ഒരുനേരമെങ്കിലും കാണാതെ വയ്യ" എന്ന പ്രസിദ്ധമായ ഭക്തിഗാനം ദ്വിജാവന്തി രാഗത്തിലാണ് സംഗീതം ചെയ്തിരിക്കുന്നത്.  നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകന്റെ "മറിമാൻ കണ്ണിയും" ദ്വിജാവന്തിയാണ്.  രാഗത്തിന്റെ ഭാവത്തിന്  എത്രത്തോളം വ്യത്യാസമുണ്ടെന്ന്  ഈ ഗാനങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. നളചരിതത്തിൽ വളരെ വികാരപ്രക്ഷുബ്ധനായ ബാഹുകനാണ്  രംഗത്തുള്ളത്. ആ രംഗത്തിന്റെ ഗൌരവം ഉൾക്കൊണ്ടുകൊണ്ട്, ഭാവത്തിന്  പ്രാധാന്യം കൊടുത്തു തന്നെ ഭാഗവതർ പാടണം. ഇന്ന്  ചില കഥകളി ഗായകർ പാടുന്ന കർണ്ണാടക സംഗീതം, നടന്റെ നട്ടെല്ല്  ഒടിക്കാനെ ഉപകരിക്കൂ എന്നാണെന്റെ പക്ഷം.

അതുപോലെ കഥകളിയിൽ ഉപയോഗിക്കുന്ന എല്ലാ രാഗങ്ങളും മുകൾപഞ്ചമം വരെ പോകേണ്ട കാര്യമില്ല. എന്നാൽ മുകൾപഞ്ചമം വരെ നിർബ്ബന്ധമായും ചെല്ലേണ്ട രാഗങ്ങളും ഉണ്ട്.  ഉദാഹരണം മദ്ധ്യമാവതി, കല്യാണി, കേദാരഗൌളം, പാടി തുടങ്ങിയ രാഗങ്ങൾ. കഥകളി ഗായകർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണിത്.  ആടുന്ന നടനുവേണ്ടിയാണ്  എന്ന ചിന്തയില്ലാതെ പാടുന്നത്  ഔചിത്യപരമല്ല. ദേവയാനീചരിതത്തിലെ "പാണീപീഡനം" എന്ന പദം തന്നെ, ഇന്ന്  പലഗായകരും പലരാഗങ്ങളിലാണ്  പാടുന്നത്.  സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ മഹാപണ്ഡിതനായിരുന്ന താഴവന ഗോവിന്ദനാശാൻ ആ പദം അഠാണയിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്  മറ്റൊരു രാഗവും അവിടെ തീരെ യോജിച്ചതല്ല എന്നു മനസ്സിലാക്കിയിട്ടു തന്നെയാണ്.

ഗോപിക്കുട്ടനാശാനും ജ്യോതിസ്സും.
പാടുന്ന വരികളുടെ അർത്ഥം ശരിക്കു മനസ്സിലായില്ലെങ്കിൽ ഭാവം സ്ഫുരിക്കുകയില്ല. അർത്ഥം ശരിക്കു മനസ്സിലായാൽ "ഗോവിന്ദം മാദ്യം" എന്നോ, "നാരീ.....മാരും" എന്നൊക്കെ പാടുമോ?

പന്തളത്തിനടുത്ത്  ഈയിടെ കണ്ട ഒരു കിരാതത്തിലെ അർജ്ജുനൻ കെട്ടിയ നടന്റെ വിക്രിയ കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. "മന്മഥനാശനാ മമ കർമ്മ" എന്ന പദം ആ നടൻ നിന്നുകൊണ്ടാണ്  ആടിയത്. എന്താണ്  ഇതിനർത്ഥം?

ശിവനിൽ നിന്ന്  പാശുപതാസ്ത്രം ലഭിക്കുന്നതിനായി അർജ്ജുനൻ തപസ്സിനുപോയി. അർജ്ജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ കാട്ടാളവേഷത്തിൽ പ്രത്യക്ഷപ്പെട്ടു. കാട്ടാളനുമായി അർജ്ജുനൻ യുദ്ധമായി. അവസാനം കാട്ടളനാൽ  "കഷ്ടം മട്ടലർബാണ വൈരി മേൽപോട്ടെറിഞ്ഞീടിനാൻ" - പുഷ്പതൽപ്പത്തിലാണ്  അർജ്ജുനൻ ചെന്നു വീണത്.  അവിടെയിരുന്ന്  മണ്ണുകൊണ്ട്  ശിവലിംഗമുണ്ടാക്കി പുഷ്പാർച്ചന നടത്തി. ശിവലിംഗത്തിലേക്ക്  അർപ്പിച്ച പൂക്കളെല്ലാം കാട്ടാളന്റെ ശിരസ്സിൽ വീഴുന്നതാണ്  അർജ്ജുനൻ കണ്ടത്. കയ്യും മെയ്യും തളർന്നിരിക്കുകയാണ്  അർജ്ജുനൻ. പന്തളത്ത്  അർജ്ജുനൻ എണീറ്റ്  നിൽക്കുന്നതു കണ്ട്  പൊന്നാനി പാടിക്കൊണ്ടു നിന്ന ഗോപിച്ചേട്ടൻ അന്തം വിട്ടു കാണണം. അവിടെ കഥകളി അറിയാവുന്നവർ കുറവായിരുന്നത്  മദ്ധ്യമപാണ്ഡവന്റെ ഭാഗ്യം! അദ്ദേഹം ഈ ലേഖനം കാണുന്നെങ്കിൽ നന്ന്,  ഭാവിയിൽ അത്  തിരുത്താൻ ഉപകരിക്കും. ഇത്  കഥകളിയാണ്.  തോന്ന്യവാസം കാണിക്കാനുള്ളയിടമല്ല എന്ന്  ആ നടൻ മനസ്സിലാക്കുന്നത്  നന്ന്.

തിരുവല്ല അമ്പലത്തിലെ ഗോപിച്ചേട്ടന്റെ കച്ചേരിയും,  ഇരിങ്ങാലക്കുടയിൽ കലാമണ്ഡലം രാജേന്ദ്രന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച്, കഥകളി സംഗീതത്തെ കുറിച്ചുനടന്ന ഒരു സിമ്പോസിയത്തിൽ പാലനാട് ദിവാകരൻ, ഡോ. മനോജ്‌ കുറൂർ, ഡോ. വേണുഗോപാൽ എന്നിവരുടെ പ്രസംഗവുമാണ്   ഇത്രയും രേഖപ്പെടുത്താൻ എന്നെ പ്രേരിപ്പിച്ചത്.

പ്രസിദ്ധ കഥകളി നടൻ തലവടി അരവിന്ദൻ ഗോപിക്കുട്ടനാശാനെ പൊന്നാടയണിയിച്ച്  അനുമോദിക്കുന്നു.
ഗോപിച്ചേട്ടൻ അവതരിപ്പിച്ച പരിപാടിയിലേക്ക്  തിരിച്ചു വരാം.  ശ്രീവല്ലഭനെ സ്തുതിച്ചുകൊണ്ടുള്ള ഒരു വന്ദന ശ്ലോകത്തോടെയാണ്  കച്ചേരി ആരംഭിച്ചത്. ദക്ഷയാഗത്തിലെ "കണ്ണിണയ്ക്കാനന്ദം" എന്ന കല്യാണി പദമാണ്  രണ്ടാമത്  പാടിയത്.  അതിമനോഹരമായിരുന്നു ആലാപനം. ജ്യോതിസും നല്ല നിലവാരം പുലർത്തി. മൈക്കും, മൃദംഗവും അല്പം ശല്യമായിരുന്നു എന്നു പറയാതെ നിർവ്വാഹമില്ല.

വിജനേബത -തോഡി, കത്തുന്ന വനശിഖി -ശങ്കരാഭരണം, എന്നുടെ കഥകളെ -ശഹാന, യാമി യാമി ഭൈമീ -മദ്ധ്യമാവതി തുടങ്ങിയ കഥകളി പദങ്ങളാണ്  ആശാനും ശിഷ്യനും കൂടി പാടിയത്.

ചില സൌഹൃദ സായാഹ്ന സമ്മേളനങ്ങളിലും, കാറിലുള്ള യാത്രകളിലും മറ്റും ഗോപിച്ചേട്ടന്റെ സിനിമാ നാടക ഗാനങ്ങളും, ലളിത ഭക്തി ഗാനങ്ങളും അനവധി തവണ കേട്ടിട്ടുണ്ട്. ഓർക്കെസ്ട്രായോടെയുള്ള ലളിതഗാനാലാപനം ആദ്യമായി കേൾക്കുകയായിരുന്നു. ഗോപിക്കുട്ടനാശാൻ നല്ലപോലെ ലളിതഗാനം പാടുമെന്ന്,  ഒരിക്കൽ തിരുവല്ലയിൽ വെച്ച്  കോട്ടക്കൽ നാരായണൻ പറഞ്ഞത്  ഞാൻ ഓർക്കുന്നു.

ശ്രീശബരീശാ, ശങ്കരാഭരണം സിനിമയിലെ മദ്ധ്യമാവതിയിലുള്ള ശങ്കരാ നാദശരീരാപരാ, പറന്നു പറന്നു പറന്നുചെല്ലാൻ, പുത്തൻ തിരുവാതിര പൂത്തിരുവാതിര, ഒരുനേരമെങ്കിലും എന്നീ ഗാനങ്ങളാണ് പാടിയത്.  ഈ എഴുപതാം വയസ്സിൽ ഇത്ര മനോഹരമായി, അനായാസമായി പാടുന്നത്  കേട്ടപ്പോൾ സത്യത്തിൽ എനിക്ക്  അസൂയ തോന്നി.

"ഹൃദയത്തിലിരുന്നുകൊണ്ട്  തിരുവല്ല അപ്പാ" എന്ന ഗാനത്തിൽ, കഥകളി പ്രിയനായ ശ്രീവല്ലഭനെ സ്തുതിക്കുന്ന ഒരു ചരണത്തിൽ ഇരയിമ്മൻതമ്പിയെ പരാമർശിക്കുന്നുണ്ട്.  ആ ചരണം കഴിഞ്ഞ്  കീചകവധത്തിലെ കാംബോജിയിലുള്ള ഹരിണാക്ഷീ ജന എന്ന പദം, കലർത്തി പാടിയത്  ഒരു നൂതനാനുഭവമായിരുന്നു. അവിടെയിരുന്നവരെല്ലാം എണീറ്റ്  നിന്ന്  കയ്യടിച്ച്  അനുമോദിച്ചത്  ആ ഗായകനു ലഭിച്ച ഏറ്റവും വലിയ ബഹുമതിയല്ലാതെ എന്താണ്?

പാട്ട്  കഴിഞ്ഞ്  കണ്ടപ്പോൾ ശ്രീ തലവടി അരവിന്ദൻ എന്നോട്  പറഞ്ഞു:  "അതിമനോഹരമായ ഒരു ഹരിണാക്ഷി കേട്ടു."

                                                                                          **********************



Thursday, February 13, 2014

ചാരുസ്തനിയായ സൈരന്ധ്രിയും തമ്പിയുടെ ശൃംഗാര പദലഹരിയും : പി. രവീന്ദ്രനാഥ്

ഇരയിമ്മൻ തമ്പി 

 കൊല്ലം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച്  കഥകളി വളരെ പ്രാധാന്യത്തോടുകൂടി ഇപ്പോഴും നടത്തി വരുന്നുണ്ട്  എന്നു കാണുന്നത്  സന്തോഷകരമാണ്. പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്  രണ്ടും മൂന്നും ദിവസം  കഥകളി നടത്തുന്ന ക്ഷേത്രങ്ങളുമുണ്ട് ഇവിടങ്ങളിൽ.  അങ്ങനെയുള്ള ഒരു ക്ഷേത്രമാണ്, കടമ്പനാട്, ഐവർകാലാ കീച്ചപ്പള്ളി ദേവീ  ക്ഷേത്രം. ഈ ക്ഷേത്രത്തിനു സമീപമാണ്, കഥകളിക്ക്  വളരെ പ്രാധാന്യമുള്ള പോരുവഴി മലനട ക്ഷേത്രം. അവിടെ പ്രതിഷ്ഠ ദുര്യോധനനാണ്. ദുര്യോധനവധം കഥകളി നടന്നിട്ടില്ലാത്ത ഏതെങ്കിലുമൊരു ക്ഷേത്രം ഈ ഭൂമി മലയാളത്തിലുണ്ടെങ്കിൽ അത്  മലനട മാത്രമായിരിക്കും. അതുകൊണ്ട്  തുടക്ക്  ഭീമന്റെ പ്രഹരമേറ്റ്‌   കൊല്ലപ്പെടുന്നതിന്  മൂക സാക്ഷ്യം വഹിക്കേണ്ട ഗതികേട്  ദുര്യോധനന്  ഇവിടെ ഉണ്ടാവുന്നില്ല. നിഴൽക്കുത്ത്  ആണ്  മലനട അമ്പലത്തിൽ പൊതുവെ കൂടുതലായി അവതരിപ്പിക്കുന്നത്.

കീച്ചപ്പള്ളിൽ അമ്പലത്തിൽ, ഫെബ്രുവരി 11 തീയതി അവതരിപ്പിച്ച ഉത്തരാസ്വയംവരം കാണാൻ എനിക്ക്  ഭാഗ്യമുണ്ടായി. ചുനക്കര, താമരക്കുളം, ആനയടി, പോരുവഴി തുടങ്ങിയ ക്ഷേത്രങ്ങളിൽ പലവട്ടം കഥകളി കാണാൻ പോയിട്ടുണ്ട്.  കീച്ചപ്പള്ളിൽ ആദ്യമായി പോവുകയായിരുന്നു. അവിടെ എത്തിച്ചേരാനുള്ള വഴി കെ.വി. ഇറവങ്കര സാറും, സുഹൃത്ത്  സുമാ രാജശേഖരനും പറഞ്ഞു തന്നിരുന്നു. സുമയും, മക്കളും, ചേച്ചിമാരും എന്നെ പ്രതീക്ഷിച്ച്   ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. സുമയുടെ ചേച്ചിമാർ രണ്ടുപേരും കഥകളി അഭ്യസിച്ചിട്ടുള്ളവരാണ്. സുമയാവട്ടെ നല്ലയൊരു ആസ്വാദകയും.
കോട്ടക്കൽ ചന്ദ്രശേഖരവാര്യരും, മാർഗി വിജയകുമാറും 
 7 മണിക്ക്  കളി തുടങ്ങും എന്നാണ്  നോട്ടീസിൽ പറഞ്ഞിരുന്നത്. ഉത്സവത്തോടനുബന്ധിച്ച്  കരക്കാരുടെ കെട്ടുകാഴ്ചയും, കളമെഴുത്തുപാട്ടുമൊക്കെ സമാപിച്ചപ്പോൾ 9 മണി കഴിഞ്ഞു. 9.15 നു കളിവിളക്ക് തെളിഞ്ഞു. പുറപ്പാടും മേളപ്പദവും. കോട്ടക്കൽ മധുവും, കലാമണ്ഡലം സജീവനുമാണ്  പുറപ്പാടും മേളപ്പദവും പാടിയത്. ചെണ്ട കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കൽ പ്രസാദ്. മദ്ദളം കലാമണ്ഡലം വേണുക്കുട്ടൻ, കലാമണ്ഡലം വൈശാഖ്. അതീവ ഹൃദ്യമായിരുന്നു മേളപ്പദം.

9 തീയതി ഇരയിമ്മൻ തമ്പിയുടെ തന്നെ ദക്ഷയാഗം ആയിരുന്നു ഈ ക്ഷേത്രത്തിൽ കളിച്ചത്. അദ്ദേഹം മൂന്ന്  ആട്ടക്കഥകൾ ആണല്ലോ എഴുതിയിട്ടുള്ളത്.  ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത്  ഉണ്ടായ സംഭവങ്ങളാണ്  അദ്ദേഹത്തിന്റെ  ഉത്തരാസ്വയംവരവും, കീചകവധവും. ഭാഗവതം ചതുർത്ഥ സ്കന്ധത്തിൽ ദക്ഷയാഗം വിസ്തരിക്കുന്നുണ്ടെങ്കിലും, ആട്ടക്കഥക്ക്  അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്  സ്കന്ദ പുരാണമാണ്  എന്ന്  പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്.  ഇതൊക്കെയാണെങ്കിലും "ഓമനത്തിങ്കൾ കിടാവോ" എന്ന താരാട്ടുപാട്ടാണ്  തമ്പിയെ കൂടുതൽ പ്രശസ്തനാക്കുന്നത്. ഈ താരാട്ട്  കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളും, ഇത്  പാടിയുറക്കാത്ത അമ്മമാരും ഈ മലയാളക്കരയിൽ ഉണ്ടാവുമോ?

കാർത്തിക തിരുനാൾ രാമവർമ്മ രാജാവിന്റെ സഹോദരൻ രവിവർമ്മ ഇളയതമ്പുരാന്റെ പുത്രി പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും, ചേർത്തല വാരണാട്, നടുവിലെ കോവിലകത്ത്  കേരളവർമ്മയുടെയും മകനായി കൊല്ലവർഷം 1783ൽ ഇരയിമ്മൻതമ്പി  ജനിച്ചു. കാർത്തിക തിരുനാൾ വളരെയേറെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു മഹാ പണ്ഡിതനായിരുന്നു കേരളവർമ്മ.  ശാസ്ത്രി തമ്പുരാൻ എന്നായിരുന്നു മഹാരാജാവ്  അദ്ദേഹത്തെ വിളിച്ചിരുന്നത്.

തമ്പിയുടെ പ്രഥമ ഗുരുനാഥൻ പിതാവു തന്നെയായിരുന്നു. വ്യാകരണം, സാഹിത്യം, ശാസ്ത്രം, സംഗീതം എന്നീ വിഷയങ്ങൾ മുത്താട്ട്  ശങ്കരനിളയത് എന്ന പണ്ഡിതനാണ്  അഭ്യസിപ്പിച്ചത്. അദ്ദേഹം പതിന്നാലാമത്തെ വയസ്സിൽ തന്നെ ശ്ലോകം രചിക്കുമായിരുന്നത്രെ.

വിരാടന്റെ ശൃംഗാരപദത്തോടു കൂടിയാണ്  തമ്പി ഉത്തരാസ്വയംവരം രചിച്ചിട്ടുള്ളതെങ്കിലും, ഇപ്പോൾ പൊതുവെ  "കല്യാണീ കാണ്‍ക" എന്ന ദുര്യോധനന്റെ പാടി രാഗത്തിലുള്ള ശൃംഗാരപദത്തോടു കൂടിയാണ്  രംഗം തുടങ്ങുന്നത്.

അജ്ഞാതവാസക്കാലത്ത്  പഞ്ചപാണ്ഡവരും, ധർമ്മ പത്നിയും വേഷ പ്രച്ഛന്നരായി വിരാട രാജധാനിയിൽ, പരിചാരകരായി താമസിച്ചു വരികയാണ്.  രാജ പത്നിയായ സുദേഷ്ണയുടെ സൈരന്ധ്രിയായി മാലിനി എന്ന പേരിൽ പാഞ്ചാലിയും, അടുക്കളക്കാരനായി വലലൻ എന്ന പേരിൽ ഭീമസേനനും, അന്ത:പുരസ്ത്രീകളെ നൃത്തം അഭ്യസിപ്പിച്ചു കൊണ്ട്  ബ്രുഹന്ദള എന്ന പേര് സ്വീകരിച്ച്  അർജ്ജുനനും വിരാട രാജ്യത്ത്  അജ്ഞാതവാസത്തിന്റെ അവസാനഘട്ടത്തിലായിരുന്നു.

പാണ്ഡവരുടെ രഹസ്യമറിയുവാൻ ദുര്യോധനൻ നിയോഗിച്ച ഒരു ദൂതൻ, വിരാടന്റെ സ്യാലനായ കീചകനും, അയാളുടെ അനുചരന്മാരായ ഉപകീചകന്മാരും ഒരു ഗന്ധർവ്വനാൽ നിഗ്രഹിക്കപ്പെട്ട വർത്തമാനം കൌരവസഭയിൽ അറിയിച്ചു. മഹാ ബലവാനായ കീചകനെ കൊല്ലാൻ ഭീമനെ കൊണ്ടുമാത്രമേ കഴിയൂ എന്നും, അതിനു കാരണക്കാരിയായ സ്ത്രീ പാഞ്ചാലി ആയിരിക്കുമെന്നും ഭീഷ്മർ അഭിപ്രായപ്പെട്ടു. വിരാട രാജധാനിയിൽ നിന്ന്  പാണ്ഡവരെ കണ്ടുപിടിച്ച്  അജ്ഞാതവാസം പൊളിക്കാൻ ദുര്യോധനൻ പദ്ധതി ആവിഷ്ക്കരിച്ചു. ദുര്യോധനനും ത്രിഗർത്തത്തിലെ ഒരു സാമന്ത രാജാവും,  ദുര്യോധനന്റെ സേനാ നായകനുമായ സുശർമ്മാവും (ത്രിഗർത്തൻ) കൂടി ഗോഹരണം നടത്താൻ തീരുമാനിച്ചു.

വലലൻ ത്രിഗർത്തനെയും, ബ്രുഹന്ദള ദുര്യോധനാദികളേയും പരാജയപ്പെടുത്തി ഗോക്കളെ വീണ്ടെടുത്തു. ഇതാണ്  ഉത്തരാസ്വയംവരം ആട്ടക്കഥ.

ദുര്യോധനനും ബ്രുഹന്ദളയുമാണ്   ഇതിലെ ആദ്യാവസാന വേഷങ്ങൾ. ബാലിവധത്തിൽ ബാലി പോലെ ആദ്യസ്ഥാന വേഷമല്ലെങ്കിലും, വളരെ പ്രധാനപ്പെട്ട ചുവന്നതാടിയാണ്  ത്രിഗർത്തൻ.
കോട്ടക്കൽ ദേവദാസ് 
 "തത്രോ ദ്വത്ത ത്രിഗർത്തപ്രഭുരമിത ബലൈ-
സ്സാകമഭ്യർണ്ണമേത്യ
സ്പഷ്ടം വ്യാചഷു ദുര്യോധന കലിതധന-
പ്രാപ്ത ശർമ്മാസുശർമ്മാ "  എന്ന ശ്ലോകം കൊണ്ടു തന്നെ ഈ വേഷത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാമല്ലോ?
ദുര്യോധനൻ ഭാനുമതിയോടൊപ്പം ഉദ്യാനത്തിൽ ശൃംഗരിച്ചുകൊണ്ട്  നിൽക്കെ, ഉദ്യാനത്തിന്റെ ഭംഗിയും, പത്നിയുടെ സൗദര്യവും വർണ്ണിക്കുന്ന അവസരത്തിൽ, അകലെ മരക്കൊമ്പിലിരിക്കുന്ന ചക്രവാക മിഥുനങ്ങൾ ദൃഷ്ടിയിൽപ്പെടുന്നു. ചന്ദ്രോദയത്തോടുകൂടി, കോകിക്ക് (പെണ്‍ പക്ഷി) പ്രിയതമനെ ഇണപിരിയേണ്ടിവരും എന്നാണ്  കവിസങ്കല്പം.  ഒരു കണ്ണു കൊണ്ട്  ഭാനുമതിയുടെ മുഖം ചന്ദ്രനാണെന്നു കരുതി കോപത്തോടെയും, ഇണ പിരിയേണ്ടി വരുന്നതോർത്ത്‌ സങ്കടത്തോടെ മറ്റേ കണ്ണു കൊണ്ട്  പ്രിയനേയും നോക്കുന്നു. നടൻ കോകിയായി പകർന്നാടുന്ന ഈ രംഗമാണ്  പ്രസിദ്ധമായ  "ഏകലോചനം"  എന്ന ആട്ടം. "കല്യാണീ കാണ്‍ക മമ വല്ലഭേ"  എന്ന പതിഞ്ഞ പദത്തിലെ മൂന്നാമത്തെ ചരണമാണ്  ഭാവാഭിനയത്തിന്  വളരെ പ്രധാനമായ ഈ രംഗം.

"കോകി നിൻമുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ച്
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ,
ഏകലോചനംകൊണ്ടു കോപമോട്  നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും."  തമ്പിയുടെ ഈ വർണ്ണന കേട്ടാൽ, ഭാനുമാതിയല്ല, ഏത്  ഭാര്യയാണ്  സന്തോഷവതിയാകാത്തത്.  ഏകലോചനം കൂടാതെ  പ്രധാനപ്പെട്ട പ്രധാനപ്പെട്ട മറ്റൊരു  ആട്ടവും   ഇവിടെ നിർവ്വഹിക്കാനുണ്ട്.  കോകിയാട്ടം. ഇവിടെ കോകിയായി, പക്ഷി സഹജമായ ചേഷ്ടകളും മറ്റും നടൻ വിസ്തരിച്ചാടുന്നു. കോകിയോ, ഏകലോചനമോ സാധാരണ നടന്മാർ വിസ്തരിച്ച്  ആടാറുണ്ട്‌. പക്ഷെ കോട്ടക്കൽ ചന്ദ്രശേഖരവാര്യർ അതത്ര വിസ്തരിച്ചാടിയില്ല. (കളി സമയത്തിനു തുടങ്ങിയില്ലെങ്കിൽ ഇങ്ങനെ ചില അപകടങ്ങൾ സംഭവിക്കും. നടനെ കുറ്റപ്പെടുത്തിയിട്ട്  ഒരു കാര്യവുമില്ല.)
കലാമണ്ഡലം ശ്രീകുമാർ, മാർഗി വിജയകുമാർ 
 അതുപോലെ തന്നെ ത്രിഗർത്തന്റെ ഒരു പ്രധാനപ്പെട്ട ഇളകിയാട്ടമാണ്  ത്രിഗർത്ത വട്ടം. ത്രിഗർത്തന്റെ മനോധർമ്മയാട്ടങ്ങൾ വ്യവസ്ഥയോട്  ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.  ആട്ടം മനോധർമ്മമാണെങ്കിലും, ധർമ്മം മറന്നുള്ള ആട്ടമാണ് പല നടന്മാരും ആടിക്കാണാറുള്ളത്. ഇക്കാര്യത്തിൽ, കീച്ചപ്പള്ളിൽ ത്രിഗർത്തൻ കെട്ടിയ കോട്ടക്കൽ ദേവദാസും വ്യത്യസ്തനാവുന്നില്ല. ഗോശാലക്ക്  കാവൽ നില്ക്കുന്ന കാവൽക്കാരെ പകർന്നാട്ടത്തിൽ അവതരിപ്പിച്ചത്  കണ്ടപ്പോൾ  റിപ്പബ്ലിക്  ദിനത്തിന്  പട്ടാളക്കാർ, രാഷ്ട്രപതിക്ക്  നൽകുന്ന, ഗാർഡ്  ഓഫ്  ഓണർ പരേഡാണ്  എനിക്ക്  ഓർമ്മ വന്നത്.  ദേവദാസിന്റെ ആ പ്രകടനം അരോചകമായിട്ടാണ്  എനിക്ക് തോന്നിയത്.  വാതിലുകൾ കുത്തി തുറന്ന്  ഗോപുരത്തിൽ കടക്കുന്നതും, വൈക്കോലും കാടിയും കൊടുത്ത്  പശുക്കളെ മെരുക്കുന്നതും, പശുക്കിടാവ്‌  തള്ളപ്പശുവിന്റെ മുല കുടിക്കുന്നതും, തള്ളപ്പശു കുട്ടിയെ നക്കി തുടക്കുന്നതും മറ്റും ദേവദാസ്  ഗംഭീരമാക്കുകയും ചെയ്തു. കാവൽക്കാരെ മദ്യവും, കഞ്ചാവും കൊടുത്ത്  ഫിറ്റാക്കിക്കുന്ന രംഗം വളരെ രസകരമായിരുന്നു.

കലാമണ്ഡലം ശ്രീകുമാറാണ്  ബ്രുഹന്ദള കെട്ടിയത്.  ഉത്തരാസ്വയംവരത്തിൽ ദുര്യോധനൻ പോലെതന്നെ ഒരു ആദ്യസ്ഥാന വേഷമാണ്  ഇതും. അതിൽ വളരെ ചിട്ടപ്രധാനമായ ആട്ടമാണ്  തേര്  കൂട്ടികെട്ടൽ. രഥപ്പുര നോക്കുന്നതും, രഥം വലിച്ച്  പുറത്തു കൊണ്ടുവരുന്നതുമൊക്കെ വളരെ തന്മയത്വത്തോടെ ശ്രീകുമാർ ആടുകയുണ്ടായി.  കുതിരപ്പന്തിയിൽ ചെന്ന്  തടിച്ച കുതിരകളെ അവഗണിച്ചിട്ട്, മെലിഞ്ഞ നാല്  കുതിരകളെ തെരഞ്ഞെടുക്കുന്നതും, കടിഞ്ഞാണ്‍ എല്ലാം കൂടി ചേർത്ത്  കെട്ടുന്നതുമെല്ലാം വളരെ സ്വാഭാവികമായി അദ്ദേഹം ആടി ഫലിപ്പിച്ചു.

അരങ്ങിന്റെ മൂന്നാം നിരയിൽലിരുന്ന്  ശ്രീകുമാറിന്റെ തേര്  കൂട്ടിക്കെട്ടൽ, ചന്ദ്രശേഖരവാര്യർ ആസ്വദിച്ച്  കണ്ടിരിക്കുന്നത്  ഞാൻ കണ്ടു. എഷ്യാനെറ്റ്  അവതരിപ്പിച്ച കഥകളി സമാരോഹത്തിൽ, ചന്ദ്രശേഖര വാര്യരുടെ ഉത്തരാസ്വയംവരത്തിലെ ബ്രുഹന്ദളയെ ആണ്  എനിക്കപ്പോൾ ഓർമ്മ വന്നത്.

ഭാനുമതിയായും സൈരന്ധ്രിയായും മാർഗി വിജയകുമാറും, ഉത്തരനായി കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താനുമാണ്  വേഷമിട്ടത്.  മധു വാരണാസിയായിരുന്നു ദൂതൻ.
പത്തിയൂർ ശങ്കരൻകുട്ടി

ഈ ആട്ടക്കഥയിലെ വീരവിരാട, അരവിന്ദ മിഴിമാരെ എന്നീ രണ്ടു പദങ്ങൾ പഴയ കാലത്തെ സ്ത്രീകൾക്ക്  ചിരപരിചിതമായിരിക്കും.  തിരുവാതിരപ്പാട്ടായി ഈ പദങ്ങൾ സ്വീകരിക്കാറുണ്ട്.  പത്തിയൂർ ശങ്കരൻകുട്ടി, കോട്ടക്കൽ മധു, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു ഗായകർ.

താരിൽ തേൻമൊഴിമാർമണേ എന്ന ബ്രുഹന്ദളയുടെ കല്യാണി രാഗത്തിലുള്ള പദവും, ദുര്യോധനന്റെ ഘണ്ടാരത്തിലുള്ള മേദിനിപാലകന്മാരെ എന്ന പദവുമാണ്  എന്റെ ഫേവറെയ്റ്റ്.  ശങ്കരൻകുട്ടിയും, മധുവും ഈ പദങ്ങൾ അതി ഗംഭീരമാക്കി. കളി കഴിഞ്ഞ്  ശങ്കരൻകുട്ടിയോട്  ഞാനിത്  സൂചിപ്പിക്കുകയും ചെയ്തു.

കടമ്പനാട്ടു നിന്ന്  മാന്നാറിന്  52 കിലോമീറ്റർ  "ആ തണുത്ത കൊച്ചു വെളുപ്പാൻ കാലത്ത്" ബുള്ളറ്റിലുള്ള മടക്ക യാത്രയുടെ സുഖം, ഉത്തരാസ്വയംവരം പോലെതന്നെ ഞാൻ തീർത്തും ആസ്വദിച്ചു.